Saturday, November 17, 2007

ആരാണ്‌ മൈതാനം സ്വപ്നം കാണുന്നത്‌?

ഒരു ചെളിപുരണ്ട പന്ത്‌
ഭിത്തിയില്‍ തട്ടി തിരിച്ചുവന്ന്‌
രണ്ടു കാലുകള്‍ക്കുള്ളില്‍
പമ്പരം കറങ്ങി
പുറംകാലില്‍ നിന്ന്‌
മുകളിലേക്കുയര്‍ന്ന്‌
തെരുവിന്റെ വീതിയില്‍
ആകാശമളന്ന്‌
ഭൂമിയില്‍ നിന്ന്‌
വീണ്ടും കുടഞ്ഞുയര്‍ന്ന്‌
തലയ്ക്കുമേല്‍ കിരീടമായി
മൂക്കിന്‍തുമ്പത്ത്‌ കിതച്ച്‌
അല്‍പനേരം എന്തോ ഓര്‍ത്തുനിന്ന്‌
മുന്നോട്ടാഞ്ഞ്‌
വീണ്ടും പിന്നാക്കം തെറിച്ച്‌
നെഞ്ചത്ത്‌ താണുരുണ്ട്‌
ഊക്കനടിയില്‍ പിടഞ്ഞ്‌
അധികദൂരം പോകാനാകാതെ
ഭിത്തിയില്‍ നിന്ന്‌ മുകളിലേക്ക്‌
ചിതറിയുയര്‍ന്ന്‌
ന്യൂട്ടനെ ശപിച്ച്‌ തിരിച്ചുവന്ന്‌
ഗോ‍‍‍‍ള്‍... എന്ന്‌ ആര്‍ത്തലമ്പി
നിരാലംബമായി ഒരു മൂലയില്‍.

എന്നിട്ടെന്താണ്‌
ഇരുവശത്തേക്കും
തിരിഞ്ഞുകിടന്ന്‌
കളിക്കാരനും പന്തും ഉറങ്ങി.

(എന്റെ പന്തേ, എന്റെ പന്തേ
എന്ന പാരവശ്യം
നാളേക്ക്‌ ബാക്കിയുണ്ടാകുമോ എന്തോ?)

Thursday, November 1, 2007

ഏതു കെട്ടുകഥയില്‍ നിന്നാണ്‌ ഒരു മഗല്ലനെ കിട്ടുക?

പന്തുപോലുരുണ്ടതീ ഭൂമി
എന്ന ഒന്നാംപാഠം
മറന്നിട്ടേയില്ല.

എങ്കിലും
പടിയിറങ്ങിപ്പോയ
സുഹൃത്തുക്കളാരും
തിരിച്ചെത്തിയിട്ടേയില്ലല്ലോ
ഇതേവരെ.

ജലജീവിതം രസിച്ച്‌
ഏകകോശങ്ങളിലേക്ക്‌
മുങ്ങാംകുഴിയിട്ടിരിക്കാം.
മത്സ്യകന്യകയില്‍
ഹരംകയറിയിരിക്കാം.
മുക്കുവനോട്‌
കടംകഥകള്‍
പറഞ്ഞിരിക്കുകയുമാവാം.

എങ്കിലും,
ജലത്തേക്കാള്‍
സാധ്യതകൂടിയ ഓര്‍മകള്‍
ആര്‍ക്കുമുണ്ടാവില്ലേ
എന്നെക്കുറിച്ച്‌?