Sunday, April 27, 2008

തിരിച്ചുപോകുന്ന കൗബോയികള്‍

നാലു വഴികളുണ്ട്‌
നാലു ആളുകളുണ്ട്‌
ഒരു വഴിയിലൂടെ ഒരാള്‍ പോയാല്‍
നാലു വഴിയിലൂടെ നാലു പേര്‍ക്ക്‌ പോകാം

ഒരുമിച്ചു വന്നവരല്ലേ
ഒരുമിച്ച്‌ ഉറങ്ങിയവരല്ലേ
ഒരു മിച്ചവും വേണ്ടേ
ഓര്‍ത്തുവെക്കാന്‍?

തിരികെ പോകുമ്പോള്‍
ആരെങ്കിലും വേണ്ടേ കാത്തിരിക്കാന്‍?
പിന്നോട്ടുള്ള വഴികളില്‍
നാല്‌ കാക്കകള്‍ കൂട്ടുവേണ്ടേ?

എങ്കില്‍ പറഞ്ഞു തീര്‍ത്തിട്ടു പോകാം
പഴയതില്‍ എത്ര സാധ്യതകളുണ്ടെന്ന്‌
തീര്‍ച്ചപ്പെടുത്തിപ്പോകാം

ഒന്നാം വഴി: വീട്‌

എത്തില്ല അത്രദൂരമിനി
ചേക്ക മറന്ന പാട്ടില്‍
പറന്നുപോയ പാണന്മാര്‍

രണ്ടാം വഴി: കാട്‌

പറഞ്ഞു പറഞ്ഞ്‌
കയറിയതല്ലേ
കേട്ടിരിക്കുന്നവരുടെ
പേടിയില്‍
ഉണ്ടാകുമോ
ആന, മയില്‍, കോഴി, ഒട്ടകങ്ങള്‍?

മൂന്നാം വഴി: അവള്‍/അവന്‍

മഴയാണ്‌
വഴിയിലാകെ ചെളിയാണ്‌
മാനത്തമ്പിളി കളവാണ്‌
മഴയിലൊരാള്‍ മൈരാണ്‌
(ഉണ്ടാവില്ല, ഉറപ്പായും ഉണ്ടാവില്ല)

നാലാം വഴി:

?????
?????
?????
?????

Wednesday, April 23, 2008

അരാജകം

ഒരു കുതിരയെ വാങ്ങണം
ഓടിയോടി ചാവാലിയായ കുതിരയെ
ഇനിയൊരു രാജസൂയത്തിനും
ഞാനില്ലേയെന്ന്‌
വിനീതനായ കുതിരയെ

Tuesday, April 15, 2008

എങ്കിലും എനിക്കോര്‍ക്കാന്‍ എന്റെ മാത്രം ഓര്‍മയല്ലേയുള്ളൂ

കടല്‍പാലം
പറന്നുപോകുന്നതിന്റെ ചിറകടി
കാതോര്‍ക്കാതെ കേള്‍ക്കാം
(ചെവിയോര്‍ക്കാതെയും കേള്‍ക്കാം).
ഒന്നും ഓര്‍ത്തില്ലെങ്കിലും കേള്‍ക്കാം;
പറന്നുപോകുന്നത്‌ എന്റെമാത്രം
ഓര്‍മയല്ലല്ലോ.

'അധികം ദൂരേക്ക്‌ ഓര്‍ക്കേണ്ട
ഞങ്ങള്‍ വന്ന അന്നുമുതല്‍ മതി ഓര്‍മ'
എന്ന്‌ പെട്ടന്നവര്‍ ക്ഷുഭിതരാകുന്നു.

മഴ പെയ്യുന്നുണ്ടായിരുന്നല്ലോ
നിങ്ങള്‍ക്കു മുമ്പേയും
എന്നൊന്നും തര്‍ക്കിച്ചിട്ട്‌
കാര്യമില്ല.
(അവര്‍ വന്നതിനു ശേഷം
നിലച്ചുവോ മഴ!
നാളെ ഇടവഴി കടന്നുനോക്കണം
മരംപെയ്യുന്നുണ്ടാവണം ചിലപ്പോള്‍).

എന്തിനായിരുന്നു പണ്ട്‌
കടല്‍പ്പാലങ്ങള്‍?
കടല്‍ കയറിയെത്തിയതെത്ര
ജാരമണ്ഡൂകങ്ങള്‍?
'അത്രയാഴത്തിലൊന്നും
വേണ്ടാ ചോദ്യങ്ങള്‍
നമ്മളിവിടെ
കടലകൊറിച്ചിരുന്നത്‌ ഓര്‍ക്കുന്നുവോ'
എന്ന്‌ അവരിലൊരാള്‍.

മിണ്ടാതിരിക്കാം
മിണ്ടാതെ കേള്‍ക്കാം
ചെവിയറിയാതെ
സ്വയംമുറിയാം
പറന്നുപോകുന്നിതെത്രയോ
കടല്‍പ്പാലങ്ങള്‍.

Tuesday, April 8, 2008

ആല്‍ബര്‍ട്‌ ഐന്‍സ്റ്റീന്റെ ജീവിതവും മരണവും

ഷക്കീല, മോഹന്‍ലാല്‍
എന്നിവര്‍ക്കിടയില്‍
തെറിച്ചു തെറിച്ച്
ആധിപിടിച്ചു നില്‍ക്കുന്ന മുടിയുള്ള
ഒരുവന്റെ പടം

എന്നെങ്കിലും ഒരിക്കല്‍
ഈ വഴി തന്നെ വരും
എന്ന പ്രത്യാശയില്‍
നയന്‍താരയുടെ മുലകള്‍
ഭിത്തിയില്‍ നിന്ന്‌ പൊഴിഞ്ഞു വീഴുന്നത്‌
കാണാനുള്ള ആഗ്രഹത്തെ പിടിച്ചുകെട്ടി
കുമ്മായമിളകിയ തന്റെ ചുവരുകളിലേക്ക്‌
ഷക്കീല, മോഹന്‍ലാല്‍, അയാള്‍
എന്നീ ക്രമത്തില്‍ തിരിച്ചും മറിച്ചും
നിശ്വാസമുതിര്‍ത്ത്‌
മുടിവെട്ടുകാരന്‍ ആന്‍ഡ്രൂസ്‌
ഉലാത്തലോട്‌ ഉലാത്തല്‍.

ഒരു ദിവസം പുറത്തിറങ്ങി
കൈക്കുമ്പിളുകൊണ്ട്‌
പകുതിയാകാശം മറച്ച്‌
'ഈ മഴ പെയ്യുമോ'
എന്ന്‌ മുകളിലേക്ക്‌
നോക്കി നില്‍ക്കുമ്പോള്‍
ഇ=എം സി2
എന്നു പിറുപിറുത്ത്‌
ആണിന്റെയും പെണ്ണിന്റെയും
കാലുകളില്‍
ഒരു സ്കൂള്‍ നടന്നു പോകുന്നത്‌ കണ്ടു

തിരിച്ചുചെന്ന്‌ അയാളെ നോക്കുമ്പോള്‍
വല്ലാത്തൊരു പന്തികേട്‌
തന്റെ ചുവരുകളില്‍ ഇളകിയാടുന്നത്‌
ആന്‍ഡ്രൂസിന്റെ അമ്പതുവര്‍ഷത്തെ
പാഠ്യേതര ജീവിതം അനുഭവിച്ചു

ചുവരിളകും വിധത്തില്‍
കാറ്റുവീശുന്നത്‌
കാതോര്‍ത്ത്‌
നയന്‍താര അപ്പോള്‍
പുറത്തു നില്‍പ്പുണ്ടായിരുന്നു.

Wednesday, April 2, 2008

അവനവനിലേക്കുള്ള വഴികള്‍

രാത്രി ഏറെ വൈകിയതിനു ശേഷം,
മേലേക്ക്‌ നോക്കിക്കിടക്കുമ്പോള്‍
കടലുപോലത്തെ തട്ടിന്‍പുറവും
തിമിംഗലങ്ങളെപ്പോലെ
ഇഴഞ്ഞിറങ്ങിവരുന്ന പല്ലികളുമുള്ള
ഒരു മുറി എനിക്കുണ്ടായിരുന്നല്ലോ
അതെവിടെയാണ്‌
എന്ന്‌ തലപുകഞ്ഞുകൊണ്ട്‌,
മറ്റൊരാളുടെ കൂടാരത്തിലേക്ക്‌
കയറിച്ചെന്നു എന്നിരിക്കുക

അവസാനത്തെ ലാര്‍ജില്‍
വിരസതയ്ക്കെതിരെ
ഗൂഢാലോചന നടത്തി
അവസാനത്തെ സിഗരറ്റിന്റെ
ഫില്‍റ്ററില്‍ തീ കൊളുത്തി
'നിന്റെ നഗരത്തിന്റെ മണമെന്ത്‌
അവസാനത്തെ ബസ്‌ ഏതു
കൊക്കയിലേക്കാണ്‌ മറിഞ്ഞത്‌?'
എന്ന പതിഞ്ഞ ചോദ്യത്തോടെ
തലകുനിച്ചിരിക്കുന്ന
ഏറ്റവും വലിയ ആതിഥേയനെ
അവിടെ കണ്ടുമുട്ടി
എന്നുകരുതുക

അയാളുടെ ഭാര്യ അകത്തെവിടെയോ
കിടന്ന്‌ സ്വയംഭോഗം
ചെയ്യുകയാണെന്നും
അയാളുടെ മകള്‍ ഇന്നലെ ഏതോ
പാട്ടുകാരന്റെ കൂടെ
ഒളിച്ചോടിപ്പോയെന്നും
അയാളുടെ അച്ഛനാണ്‌
ജോണ്‍ ലെനനെ കൊന്നത്‌ എന്നും
അയാള്‍ പറഞ്ഞാല്‍

അയാളുടെ കമണ്ഠലുവിലെ
റിവോള്‍വറിനെ സ്തുതിച്ച്‌,
പാട്ടില്‍ നിന്നും പാട്ടിലേക്ക്‌
പെടാപ്പാടുപെട്ട്‌ ജീവിക്കുന്ന
പാട്ടുകാരനല്ലാത്ത താങ്കള്‍
ഏതുഗാനം മൂളും?

നന്നായി നന്നായി
കണ്ണാടിയായിപ്പോയ
ചങ്ങാതിയാണ്‌
അയാളെന്ന്‌ തോന്നുകില്‍
കാള്‍ ലൂയിസിന്റെ കാലുകള്‍
നിങ്ങള്‍ക്കാര്‌ കടംതരും?

അതിനാലാണ്‌ സഹോദരാ
എന്റെ മുറിയിലേക്കുള്ള വഴിയറിയുന്ന
തെരുവുനായയെ
ഞാന്‍ കൂടെക്കൊണ്ടു നടക്കുന്നത്‌