Monday, June 22, 2009

പച്ചപ്പ്പച്ചപ്പ്പച്ചപ്പ്പടരുന്നടിവേരുകളില്‍

ഒരുമുറിയിലൊരുപാടുനാള്‍
ഇരുന്നുപോയതിനുശേഷം
ഇറങ്ങിനോക്കുമ്പോള്‍
തണുത്തുവിറച്ച്‌
പച്ചപൊടിച്ചുനില്‍ക്കുന്നു,മുറ്റം

നീന്തിനോക്കുന്നുനീന്തിനീന്തിനോക്കുന്നു
തൊട്ടുനോക്കുന്നുതൊട്ടുമ്മവയ്ക്കുന്നു
ഉമ്മവച്ചുമ്മവച്ചുനോക്കുന്നു
നിന്റെഉമ്മിനീരെന്റെതന്നെയല്ലേ
എന്റെഉമ്മിനീരുനിന്റെതന്നെയല്ലേ
തുള്ളിച്ചാടുന്നുപുല്‍ച്ചാടിപുളയുന്നു
പുല്ലില്‍പൂത്തുനില്‍ക്കുംതുള്ളിയോടിടയുന്നു
തുളുമ്പുന്നു

നീന്തിനീന്തിപ്പോകുന്നു
എത്രകടലുകളൊരാളിലേക്കെന്ന്‌
നീന്തിനീന്തിപ്പോകുമ്പോള്‍
നീങ്ങിനീങ്ങിപ്പോകുന്ന
എത്രകടലുകളൊരാളിലേക്കെന്ന്‌
നീന്തിനീന്തിപ്പോകുന്നു

ഒരുമുറിയിലൊരുപാടുനാള്‍
ഇരുന്നുപോയതിനുശേഷം
ഇറങ്ങിനോക്കുമ്പോള്‍
തണുത്തുവിറച്ച്‌
പച്ചപൊടിച്ചുനില്‍ക്കുന്നു
നൃത്തംചെയ്യുന്നു
നീങ്ങിനീങ്ങിപ്പോകുന്നു
ഉണക്കാനിട്ട്
മറന്നുപോയ
നിന്റെപാവാട
ഞാനെടുത്തുവെക്കുന്നു
നീതിരിച്ചുവരുമ്പോള്‍
നീപെയ്തുനിറഞ്ഞ
പൂപ്പല്‍പടര്‍ന്ന
എല്ലാമരങ്ങളുംനിറഞ്ഞപാവാട

ഒരറ്റത്തുനിന്ന്
വലിച്ചുകെട്ടിയഅതിരുകളായിരുന്നു
നിറയെവൃത്തിവിരിച്ചിട്ട,മുറ്റം
പച്ചപ്പിത്രയുംവന്നുനിറയുമ്പോള്‍
ഇരുന്നുപോയവന്റെമറവിയില്‍
ഇല്ലാതാകുന്നതിരുകള്‍
അതിരുകളില്‍തളിരിലകള്‍മുളയ്ക്കുന്നു
മൂളിപ്പോകുംതുമ്പികള്‍പ്പൂക്കുന്നു
അതിരുകളതിരുകളടര്‍ന്നുപോകുന്നു
അടര്‍ന്നടര്‍ന്നടര്‍ന്നുപോകുന്നതിരുകള്‍
പച്ചപ്പ്‌
പച്ചപ്പ്‌
പച്ചപ്പ്‌
പടരുന്നടിവേരുകളില്‍

Sunday, June 7, 2009

ആലീസ്‌ ആര്‍ട്‌ കഫെ

ചുവരുകളിലെ
ചത്തുപോയവരുടെ ചിത്രങ്ങളിലേക്ക്‌
ഉറുമ്പുകള്‍ അരിമണികളുമായി
സുഖവാസത്തിന്‌ പോകുമ്പോള്‍
ആലീസ്‌,
ഉപേക്ഷിക്കപ്പെട്ട വീടുകളിലേക്ക്‌
സ്ഥിരതാമസത്തിനു
പോകുന്നവരുടെ കൈപ്പുസ്തകം
തയ്യാറാക്കുന്നതിന്റെ തിരക്കുവിട്ട്‌
ചുവരുകളുടെ വളരെ അടുത്തേക്ക്‌
നടന്നുവന്ന്‌
ഇതേ വീട്ടിലേക്ക്‌
ഒരുകുട്ട സാധനങ്ങളുമായി
താന്‍ ആദ്യമായി വന്ന
ദിവസത്തെയോര്‍ത്തു മുറിഞ്ഞ്‌
പതിയെ പതിയെ
അരിമണിയുമായി
ചത്തുപോയവരുടെ ചിത്രങ്ങളിലേക്ക്‌
കയറിപ്പോകുന്ന
മറ്റൊരു ഉറുമ്പായി
സ്വയം സങ്കല്‍പിച്ച്‌
ഉള്ളുപൊള്ളയായ മരത്തില്‍ നിന്ന്‌
ചിറകടിച്ചു പോകുന്ന കിളികളെ
താനിനിയെന്ന്‌ വരയ്ക്കുമെന്ന്‌
ആലോചിച്ച്‌
ആര്‍ക്കു വേണ്ടിയാണ്‌
ഇനിയും വരച്ചുകൂട്ടുന്നതെന്ന്‌ ഗദ്ഗദപ്പെട്ട്‌
വീടിന്റെ പേര്‌
ആലീസ്‌ ആര്‍ട്‌ കഫെ
എന്നു മാറ്റുവാനുള്ള
ഒരുക്കങ്ങളിലേക്ക്‌
സ്വയം പിന്‍മാറുന്നു

മറ്റൊരു കസേരയില്‍
ആലീസ്‌
തനിച്ചിരുന്ന്‌
നീളന്‍ പലകമേല്‍
ചായം മുക്കി എഴുതിത്തുടങ്ങുന്നു
ഒരു വലിയ അമ്പടയാളം
വരച്ചു ചേര്‍ക്കുന്നു

വീടിന്റെ മുന്നില്‍
കയ്യിലൊരു ചൂണ്ടുപലകയുമായി
നില്‍ക്കുമ്പോള്‍
ആലീസ്‌
പെട്ടന്ന്‌ വളരെപ്പെട്ടന്ന്‌
ഉള്ളുപൊള്ളയായ
മരത്തില്‍ നിന്ന്‌
പറന്നുപോകുന്ന കിളികളെ
തിരിഞ്ഞു നോക്കുന്നു
പറന്നുപോകുന്ന
കിളികളുടെ പേരുകള്‍
ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു ശ്രമിച്ച്‌
ആലീസ്‌
ചായമുണങ്ങാത്ത ബോര്‍ഡ്‌
സ്വന്തം കഴുത്തില്‍ തൂക്കുന്നു

വിത്തുകളില്‍ വിരല്‍നുണഞ്ഞു കിടക്കുന്ന
പച്ചപ്പടര്‍പ്പുകളിലൊന്നിന്റെ-
യാദ്യത്തെയില പുറത്തേക്ക്‌
തലനീട്ടി
ഹാ! എന്തു മനോഹരമെന്ന്‌
അവളിലേക്ക്‌

പടര്‍ന്ന്‌ പോകുന്നു

Wednesday, June 3, 2009

ആരെഴുതും കുന്നിന്‍പുറങ്ങളുടെ യാത്രാവിവരണം?

ചലിക്കുന്ന തീവണ്ടി
ഓടുന്ന നഗരങ്ങളുടെ നിഴല്‍വീണ
കണ്ണാടി

ഉള്ളിലിരുന്ന്‌ താഴേക്ക്‌ നോക്കുമ്പോള്‍
ഓടിപ്പോകുന്ന നിഴലിനൊപ്പം
സ്വയം കണ്ടു കണ്ട്‌
ഭയന്ന ജീവന്റെ പലായനം

വിദൂരതയില്‍ ഒറ്റയ്ക്കു നില്‍ക്കുന്ന മരങ്ങളെ
കൂടുതല്‍ തണലിനായി
നിര്‍ബന്ധിക്കുന്ന ആട്ടിന്‍പറ്റങ്ങള്‍,
ചലിക്കുന്ന തീവണ്ടി

മഞ്ഞുവീണ മലകളിലേക്ക്‌
പൂത്തുലഞ്ഞ വഴികള്‍
വേച്ചുവേച്ച്‌ കയറിപ്പോകുമ്പോള്‍
തീവണ്ടിയോടൊപ്പം ഓടുന്ന നഗരങ്ങളും
അല്‍പനേരം വീണുകിടക്കുന്നു
പരസ്പരം വീണുകിടക്കുന്ന നിഴലുകള്‍
തീവണ്ടിയും നഗരവും, അപ്പോള്‍

മലകയറിപ്പോകുന്ന വഴികള്‍
തോളിലെ ഭാണ്ഡത്തില്‍ നിന്ന്‌
ചെമ്മരിയാടുകളെ പുറത്തെടുത്ത്‌
വിതറുന്നു, കൊന്നു പുതയ്ക്കുന്നു
അത്രയധികം മരണങ്ങളില്‍
മഞ്ഞുകാലത്തിന്റെ കുറ്റബോധം
തീവണ്ടി നോക്കിക്കിടക്കുന്നു
ദൂരെ നിന്ന്‌ നോക്കുമ്പോള്‍
അപ്പോള്‍ പൂത്ത നിലയില്‍
ചെമ്മരിയാടുകളുടെ ഉദ്യാനം,
കുന്നിന്‍പുറം

നിരോധിക്കപ്പെട്ട ചെടികള്‍
മുകളിലും താഴെയും
ഒളിച്ചും പാത്തും വളരുന്നുണ്ട്‌,
പൊട്ടിയ കണ്ണാടി ചിത്രസംയോജനം ചെയ്ത
അസംബന്ധതയുടെ കുന്നിന്‍പുറങ്ങളില്‍

എല്ലാവരും തിരിച്ചെത്തുകയോ
ഒരുപ്പോക്ക്‌ പോവുകയോ ചെയ്യുമ്പോള്‍
ഉള്ളില്‍ നിന്നിറങ്ങി
കുന്നിന്‍ മുകളിലും കടലിറക്കങ്ങളിലും
പൂത്തുലഞ്ഞ പച്ച
എന്റെയുള്ളിലെ താഴ്വരകളാണെന്ന്
എന്റെ ഉള്ളിലൂടെയാണ്‌
മഞ്ഞുകാലത്തിന്റെ
നിഴല്‍പരാതികള്‍ തിരക്കി
തീവണ്ടികള്‍ കുന്നുകയറുന്നതെന്ന്‌
പറയാന്‍ കാത്തിരിക്കുന്നു
നിരോധിക്കപ്പെട്ട ഒരു മനുഷ്യന്‍

അയാളുടെ ഉള്ളിലാണ്‌
നമ്മളെല്ലാവരും ഇപ്പോള്‍

അവധിക്കാല കാഴ്ചകള്‍ക്കായി
ആത്മഹത്യാ മുനമ്പുകളില്‍ നിന്ന്‌
നമ്മളേന്തിവലിഞ്ഞ്‌ നോക്കുന്നത്‌
അയാളില്‍ നിന്ന്‌ പുറത്തേക്കാണ്‌

അതുവരെ കാണാത്ത പൂവിനെക്കാണുമ്പോള്‍
നമ്മളില്‍ പൂക്കൂന്ന
സന്തോഷത്തിന്റെ കാടുകള്‍
അയാളെയറിയില്ല,
അയാളിലൂടെയാണ്‌ ചെടികള്‍
പൂവിടലിന്റെ ഋതുവിനെ
വരച്ചുചേര്‍ക്കുന്നതെങ്കിലും

അയാളുണ്ടാക്കിയ മാറ്റം വിവരിക്കുക എളുപ്പമല്ല,
മനുഷ്യനെക്കുറിച്ചുള്ള
അറിവുകള്‍വെച്ചാണ്‌
നമ്മള്‍ പരതുന്നത്‌ എന്നിരിക്കെ
ഒരിക്കലും

അകന്നകന്നു പോകുന്ന തീവണ്ടികള്‍ക്കു
പിന്നിലേക്ക്‌
ചെറുതായി ചെറുതായി
ഇല്ലാതാകുന്ന ഏതവധാനതയാണ്‌
അയാളുടെ ചിത്രകാരന്‍?