Thursday, July 30, 2009

മണികണ്ഠന്‍ എന്ന പൂവന്‍ കോഴി

ഒരു ക്ലാസിക്
മലയാള കവിതയുടെ
തലക്കെട്ടിലേക്ക്
ഒരു കോഴി
ഒറ്റുകൊടുക്കപ്പെടുന്നതിന്
സാക്ഷ്യം വഹിച്ചിട്ടാണ്
ഏഴാം വരിയില്‍
നിങ്ങളെത്തിയിരിക്കുന്നത്

അരുതുനിഷാദ
എന്നു പറയാന്‍ പോലും
ഹൃദയവിശാലത ഇല്ലാത്തവരോ
തീവണ്ടികളിലും
നടപ്പാതകളിലുമിരിക്കുന്ന
വായനക്കാര്‍

പുലരും മുമ്പ്
മൂന്നുവട്ടം കൂവുന്ന
മണികണ്ഠനെ
മനോരോഗികള്‍ക്ക്
വിട്ടുകൊടുക്കാന്‍ മാത്രം
എന്തു തെറ്റാണ്
കോഴികള്‍
സിവില്‍ സൊസൈറ്റിയോട്
ചെയ്തത് ?

Sunday, July 26, 2009

ചില ദിവസങ്ങള്‍ക്ക് നീ എന്നു പേര്‍ / ചില ദിവസങ്ങള്‍ക്ക് ഞാന്‍ എന്നു പേര്‍ : എന്നിട്ടും :

ചില ദിവസങ്ങള്‍
രാവിലെ ഉണര്‍ന്ന്
നിറയെ നിറങ്ങളുള്ള
പാവാട വിടര്‍ത്തി
ഒരുപാടാളുകളുള്ള
ഇടവഴിയില്‍
കറങ്ങിയും തിരിഞ്ഞും
കരയുന്ന കുട്ടിയെ
കൌതുകത്തോടെ നോക്കിയും
വീണുപോകുന്ന ഇലകളെ
ഇണയെപ്പലെ സ്നേഹിച്ചും
മരക്കൊമ്പത്ത് ചേക്കേറുന്ന
കിളികളെപ്പോലെ
അദൃശ്യമായ ആനന്ദമായി
ചില ദിവസങ്ങള്‍ക്ക്
നീ എന്നു പേര്‍

ചില ദിവസങ്ങള്‍
നട്ടുച്ചയിലേക്ക്
കണ്‍മിഴിച്ച്
കൊതുകു പാടുകള്‍ തടവി
മൈരുമഴയെന്ന് തലചൊറിഞ്ഞ്
ഇടവഴി നിറയെ
ശവങ്ങളെന്ന് ചിറഞ്ഞ്
ചിരിയേതോ
പുരാനഗരാത്ഭുതം
എന്നെല്ലാവരോടും മുഷിഞ്ഞ്
കൂടുകളില്‍ കയറുന്ന
കോഴികളെപ്പോലെ
അനന്തമായ സാന്നിധ്യമായി
ചില ദിവസങ്ങള്‍ക്ക്
ഞാന്‍ എന്നു പേര്‍

എന്നിട്ടുമെല്ലാ
പാതിരായിലും നീ
ഇലവിടവിലൂടൂര്‍ന്നിറങ്ങി
ചെയ്യുന്നതെന്ത്
പോക്രിത്തരം
എന്റെ കൂടുകളില്‍

?

Tuesday, July 14, 2009

നടന്നു പോകുന്നു :)

ഒരുവളും അവളുടെ ആകാ‍ശവും
നടന്നു പോകുന്നു
ചിലപ്പോള്‍ ഏറെനേരം പരസ്പരമറിയാതെ
ചിലപ്പോള്‍ ആരാണ് ആദ്യമോടിയെത്തുക
എന്ന് പന്തയംവച്ച്
ചിലപ്പോള്‍ എതിരേവരുന്ന ആകാശത്തെയും
അതു തിരയുന്ന ഉടലിനെയും
‘ഒന്നുമില്ലല്ലോ അല്ലേ’ എന്നു പരിഗണിച്ച്
മഴവില്ലുപോലെ വിജനമായ ഒരരികിലൂടെ
ഒരുവളും അവളുടെ ആകാശവും
നടന്നുപോകുന്നു

നമ്മളവളെ കാണുന്നു
അവളുടെ ആകാശം കാണുന്നു
നൂറുവാര അകലെനിന്ന്

പിന്നീട്
കുറേക്കൂടി പിന്നില്‍ നിന്ന്
ആയിരക്കണക്കിന് വാര അകലെനിന്ന്
കുറേക്കൂടി കുറേക്കൂടി
പിന്നിലേക്ക് നമ്മളിറങ്ങുന്നു
നമ്മുടെ അളവുകളില്‍ നിന്ന്
ദൂരം ജയില്‍ചാടി രക്ഷപ്പെടുന്നു
കൊഞ്ഞനംകുത്തുന്നു

നമ്മളിലെ കുട്ടികള്‍
‘ദൂരെ അങ്ങുദൂരെ’ എന്ന്
വിരലിന്റെ തുഞ്ചത്ത്
അവളെ വരച്ചുകാട്ടുന്നു
നമ്മള്‍ കുട്ടികളിലേക്ക് നോക്കുന്നു
അവളിപ്പോഴും ഉണ്ടെല്ലോ
എന്നു പേടിക്കുന്നു പെടുക്കുന്നു
അയ്യേ എന്ന് നമ്മളിലെ കുട്ടികള്‍
മൂക്കിന്‍ തുമ്പത്ത് അവളെ തൊട്ടുകാണിക്കുന്നു

നമ്മളില്‍ നിന്ന് നാലു പോലീസ് ജീപ്പുകള്‍
പുറപ്പെടുന്നു
നാലായിരം ജീപ്പുകള്‍ പുറപ്പെടുന്നു
നാല്പതുലക്ഷം ജീപ്പുകള്‍ പുറപ്പെടുന്നു
ജീപ്പുകള്‍ തീര്‍ന്നു പോകുന്നു
കോണ്‍സ്റ്റബിള്‍ കുട്ടന്‍പിള്ള
സൈക്കിളെടുത്തിറങ്ങുന്നു
എല്ലാവരും ഉറക്കംവിട്ടിറങ്ങുന്നു
സൈക്കിളുകള്‍ തീര്‍ന്നുപോകുന്നു
കുട്ടന്‍പിള്ളമാര്‍ തീര്‍ന്നുപോകുന്നു
ഉറക്കം തീര്‍ന്നുപോകുന്നു
നമ്മള്‍, നമ്മളില്‍നിന്ന്, നമ്മള്‍
തീര്‍ന്നു പോകുന്നു

മഴവില്ലുപോലെ വിജനമായ ഒരരികിലൂടെ
ഒരുവളും അവളുടെ ആകാശവും
നടന്നുപോകുന്നു

Saturday, July 4, 2009

ആഹ്വാനം - 1

എത്ര വെള്ളം കോരിയിട്ടും
ആനന്ദന്‍ വന്നില്ല

(മാതംഗി, കല്‍പറ്റ നാരായണന്‍)


എന്റെ മാതംഗീ
തുടയിടുക്കില്‍ വിരലുരസുകയോ
അപ്പുറത്തെ
ചെറുപ്പക്കാരിയെയോ
ചെറുപ്പക്കാരനെയോ
വശീകരിക്കുകയോ
ചെയ്യുക

ആനന്ദം വരും

ആഹ്വാനം - 2


‘ഇത്ര നിരാശാഭരിതമായ ഒന്ന്
എല്ലാ ദിവസവും
നമ്മളെച്ചുറ്റി പോവുകയാണെങ്കില്‍
എങ്ങനെയാണ്,
അതിജീവിക്കുമെന്ന്
ഒരുമിച്ചെടുത്ത പ്രതിജ്ഞയെ
നമ്മളനുസരിക്കുക?
ഏത് അസാധാരണത്വമാണ്
തുടര്‍ന്നും നമ്മളെ
ആകര്‍ഷിച്ച് നിര്‍ത്തുക?‘

പ്രിയപ്പെട്ടവരേ

നമ്മളിപ്പോള്‍ കേട്ടത്
ഒരേ കട്ടിലില്‍
ഒരുമിച്ച് കിടക്കുന്ന
രണ്ടുപേരുടെ
സംഭാഷണമാണെങ്കില്‍
പശ്ചാത്തലത്തില്‍ സാംബശിവനും
അതേ പശ്ചാത്തലത്തിന്റെ
പാരഡിയും മുഴങ്ങുന്നെങ്കില്‍

നാടകം മടുത്തെന്നോ
നേരം വെളുത്തെന്നോ
സമ്മതിക്കുക

പായ മടക്കുക,
മടങ്ങുക