Saturday, December 7, 2013

രണ്ടു പോലീസുകാര്‍ പാടം മുറിച്ചു കടന്നുപോകുമ്പോള്‍, മറഞ്ഞിരുന്നു ഞാന്‍ കൊറ്റികളെക്കുറിച്ച് പാടുന്നു


- - - ഇന്നീ വരമ്പത്ത് പൂത്തേ
കൊറ്റികള്‍ രണ്ടെണ്ണം പൂത്തേ
കാറ്റിലുലഞ്ഞ് നിരന്നേ
അവരവരോടു മാത്രം കയര്‍ത്തേ - - -

സത്യം പറയാമെല്ലോ ഒച്ചയെക്കുറിച്ചാണ് ശങ്ക
താളത്തിലായാലുള്ള കുഴപ്പമിതാണ്
ഒച്ചയെവിടെയെന്ന് അറിയാനാവാതെപോകും
ആസക്തിയാല്‍

ആരെങ്കിലും കേട്ടുവന്നാല്‍

എന്തിനാണ് ഒളിച്ചിരുന്നു പാടുന്നത്
ഒന്നുമെടുക്കാതിരുന്നിട്ടും
എന്തിനാണ് പോലീസുകാരെ പേടിക്കുന്നത്
എന്നൊക്കെ വിശദീകരിക്കേണ്ടി വരും

ആരും വരാതെ പോയാല്‍
ഒന്നും ചോദിക്കാതിരുന്നാല്‍
തവളയ്ക്കു തുല്യമാകും നില :
വെറും പാട്ട് - കേള്‍വിക്ക് ഭൂമി
- കേട്ടുവരുന്നവര്‍ക്ക് വേട്ട

ഒച്ച കുറയ്ക്കാനാവില്ല അതിനാല്‍
കൂട്ടാനുമാവില്ല അതിനാല്‍ തന്നെ

Friday, December 6, 2013

സൂര്യനും മറ്റ് യാത്രികരും


മുപ്പതിനും നാല്‍പ്പതിനും ഇടയില്‍
ഒരു നദിയൊഴുകുന്നു
നദിക്കുമീതെ നിറയെപ്പേര്‍
ചേര്‍ന്നു പണിയുന്നു തടിപ്പാലം
പാലത്തിനു മുകളില്‍ വളഞ്ഞു നില്‍ക്കുന്നു
ആകാശത്തിനക്കരെയിക്കരെ പോകുന്ന
സൂര്യനോടനുതാപമുള്ളവര്‍
പണിഞ്ഞ മഴവില്ലു പാലം
അതിനെല്ലാം താഴെ
വളരെപ്പഴക്കമുള്ള ഒഴുക്കുനീറ്റില്‍
ചെറിയ തോണികള്‍ തുഴയുന്ന
കുട്ടികള്‍, വൃദ്ധര്‍

അതിലൊരു തോണിയില്‍
മുപ്പതില്‍നിന്നും ഭീതികൊണ്ട്
നാല്‍പ്പതിലേക്കു നടക്കുന്നു
നമ്മുടെ നായകന്‍, ദിവാകരന്‍

അദ്ദഹമെല്ലാക്കാലവും
കട്ടിയുള്ള കാലുറകള്‍ക്കുള്ളിലും
തന്നെക്കാള്‍ വലിപ്പമുള്ള
ഉടുപ്പുകള്‍ക്കുള്ളിലും
കൃത്യമായി വെട്ടിയ മുടിക്കു താഴെയും
കട്ടിക്കണ്ണടയ്ക്കു പിറകിലും
മടിയിലൊരു തുണിസഞ്ചിയുമായി
വെറുതേയിരുന്നു

ഒരരികില്‍ നിന്നും മറ്റേ അരികിലേക്ക്
അദ്ദേഹത്തെയും കൊണ്ടുപോകുന്നു
ചെറിയ തണുപ്പുള്ള ഈ നദി

സൂര്യനും മറ്റുയാത്രികരും
എന്നദ്ദേഹം പറയുന്നു
അയച്ച അമ്പുകള്‍
നിങ്ങളെന്നാളുകളെ
പറഞ്ഞു പറ്റിക്കുന്നു
തറഞ്ഞു നില്‍ക്കുമ്പോഴെങ്കിലും ഓര്‍ക്കണേ
പൊട്ടിത്തെറിയുടെ ഈശനെ
അടങ്ങിയിരിക്കുന്നവരില്‍
നിന്നടര്‍ന്നു പോരുന്ന
നാലുകാല്‍ ചാട്ടങ്ങളെ
എന്നു പോലും പറയുന്നു

പഴയ കാമുകിയെ അദ്ദേഹം പക്ഷേ
മറന്നിരിക്കുന്നു
/ എന്തൊരു തീരാത്ത തീരാത്ത ശോകം /
എന്ന പാട്ടുപോലും
മറന്നിരിക്കുന്നു