Sunday, September 20, 2015

കടുക്

ആറിന്റെ നടുക്കൊരു
കെട്ടുവള്ളം
അതില്‍
കല്ലുകൂട്ടിയ അടുപ്പ്
കലം
കുഴലിലൂടെ വരും വാറ്റുചാരായം

രാത്രിയിലിരുട്ടില്‍

നാലുപേര്‍
നീന്തിയെത്തുന്നു
ചൂടു ചാരായം
വെള്ളത്തില്‍
വെച്ചുതണുപ്പിച്ച്
അണ്ണാക്കിലേക്ക്
കമഴ്ത്തുന്നു
ചുട്ട കപ്പയും
ഉണക്കമീനും
വായിലിട്ടൂതി
വിഴുങ്ങുന്നു

രണ്ടു പല്ലുകള്‍ക്കിടയില്‍

ചുമന്ന കാന്താരി പൊട്ടുന്നു

വള്ളം ചലിച്ചു തുടങ്ങുന്നു


മലര്‍ന്നു കിടന്നു

നോക്കുമ്പോള്‍
വേഗത്തില്‍ ചലിക്കുന്ന കാര്‍,
പായുന്ന രാത്രിനഗരം,
ചിതറുന്ന വെളിച്ചം

 --- രാത്രിപൊട്ടുന്നു

 --- കിടക്കയില്‍
 --- ചെകിടുപൊട്ടുന്ന
 --- ശബ്ദത്തിലെണ്ണയില്‍
 --- കടുകുപൊട്ടുന്നപോല്‍

എന്നു പാട്ട്

പതിയെ തുടങ്ങുന്നു
ഒന്നാമന്‍

 ---  വലിയ ചെണ്ടകള്‍

 ---  കൊട്ടുന്നു
  --- വലിയ വായയില്‍ അലറുന്നു
  --- ചെറിയ പ്രാണിയെ
  --- പുല്ലില്‍ നിന്നുയര്‍ത്തുന്നു

രണ്ടാമന്‍

അതേറ്റു പിടിക്കുന്നു

 ---   രാത്രിപൊട്ടുന്നു

 --- രാത്രിപൊട്ടുന്നു

മൂന്നാമന്‍, നാലാമന്‍

കോറസില്‍

അവരില്‍

നിന്നുതിരുന്നു
ശമനമില്ലാത്തവരുടെ
കൂത്ത്

അവരുടെ വള്ളം

മുങ്ങുന്നു
പാഞ്ഞുപോകുന്ന നഗരം
വഴിവിളക്കുകാലില്‍
ഇടിച്ചുതൂങ്ങുന്നു

നാലുപാടും

നീന്തുന്നു
നാല് പാട്ടുകാര്‍

നാക്കിന്റെ തുഞ്ചത്ത്

നീ കിടക്കുന്നു
നാക്കു മടക്കുമ്പോള്‍
മൂളുന്നു
എന്നയോര്‍മയില്‍
വാറ്റുകാരന്‍
വള്ളത്തില്‍
തനിച്ചിരിക്കുന്നു

....

(മാതൃഭൂമി ആഴ്ചപ്പതിപ്പ്)