Tuesday, January 27, 2009

പല ഉപമകളില്‍ മഞ്ഞുകാലം

ഇന്നലെ രാത്രിയില്‍ സാറാ
ഞാന്‍ നിന്നെയോമനിച്ചോമനിച്ച്‌
ഉറങ്ങിപ്പോയി

മഴവില്ലുപോലെ നീ
വിരിഞ്ഞു കിടപ്പുണ്ടായിരുന്നു
നിന്റെ മുലകള്‍ പോലെ
നിന്റെ മുലകളുണ്ടായിരുന്നു
മറന്നുപോയ ഉപമകളില്‍
തുടകള്‍, തുടിപ്പുകള്‍

നോക്കി നോക്കി കിടക്കുമ്പോള്‍
നിന്റെ വയറിന്റെ അറ്റത്തുനിന്ന്‌
ഒരു തീവണ്ടി
മുലകള്‍ക്കിടയിലൂടെ
കടന്നുപോകുന്നത്‌ കണ്ടു

താഴേക്ക്‌ ചരിഞ്ഞു നോക്കിയപ്പോള്‍ സാറാ,
എത്രഗൂഢ,മെന്തുഗൂഢമീ,യതിഗൂഢത
എന്നു കണ്ടു

തീവണ്ടി തിരിച്ചുവരുമെന്നു കാത്ത്‌
കുറേനേരം നോക്കിയിരുന്നു
അടിവാരത്തില്‍ വരെ
പോയേച്ചുവരാം എന്നു കരുതി
മുളകിലല്ലേ എരിവിന്റെ വിത്തുകള്‍
അടിവാരത്തല്ലേ മുളകു പാടം

നീ തിരിഞ്ഞു കിടന്നതാവണം
മുലയിടിഞ്ഞതാവണം
വണ്ടി ലേറ്റ്‌, സാറാ നിന്റെ വണ്ടി ലേറ്റ്‌

ഉപമകള്‍ ഉണക്കാനിട്ടിരിക്കുന്ന
കുന്നിന്‍ ചെരുവില്‍ ഒരു തീവണ്ടി
നടുനിവര്‍ത്തി നില്‍കുന്നത്‌
അവ്യക്തമായി കാണാം
മുളകുപാടത്തിനിടയിലൂടെ
ചൂളംവിളി തീവണ്ടിയുപേക്ഷിച്ച്‌
പാഞ്ഞുപോകുന്നത്‌ കേള്‍ക്കാം

എനിക്കിപ്പം പോണം സാറാ,
എനിക്കിപ്പം പോണം എന്ന
കാറ്റിന്‍മുരള്‍ച്ച നീ കേട്ടില്ല

അതിനിടയില്‍, ഞാനുറങ്ങിപ്പോയി
സാറാ ഇന്നലെ രാത്രിയില്‍

നീയുണരെന്റെ സാറാ
പോയി മേഘങ്ങളെ അഴിച്ചുകെട്ട്‌
കറവക്കാരന്‍ വരുന്നതിനുമുമ്പ്‌
പുല്ലുതിന്നിട്ട്‌ വരട്ടേ ഉപമകള്‍

Friday, January 23, 2009

ഷേക്സ്പിയര്‍ ഇന്‍ ടൌണ്‍

അര്‍ധരാത്രിയില്‍ അമേരിക്ക കപ്പലുകയറി
ഇന്ത്യയിലെ നരച്ച നഗരങ്ങളില്‍
കോള്‍ സെന്റെറുകളായി രൂപാന്തരപ്പെട്ടു തുടങ്ങുമ്പോള്‍
മധുരയിലെ ഒരു ഉള്‍നാടന്‍ കരിമ്പനയ്ക്കുതാഴെ
കുടുംബക്ഷേത്രം പൊളിച്ച്‌ അതിരിക്കുന്ന സ്ഥലം
അയിരു ഖനനത്തിന്‌ വിട്ടുകൊടുക്കുന്നതു പോലെയുള്ള
വിപ്ലവാത്മക ചിന്തകളില്‍ മുഴുകി ഇരിക്കുകയും
കിടക്കുകയും ഉറങ്ങുകയുമായിരുന്നു
ജെ പി ശെല്‍വകുമാര്‍

ക്ഷേത്രം കുടുംബത്തിന്റേതാണോ നാട്ടുകാരുടേതാണോ
എന്ന തര്‍ക്കത്തില്‍ നിന്നൊരു ചീളുതെറിച്ച്‌
മദ്രാസ്‌ ഹൈക്കോടതിയില്‍ എത്തിയതിന്റെ
വാലില്‍ തൂങ്ങി
നഗരം കണ്ടു നോക്കുമ്പോഴാണ്‌
മധുരയേയും ചെന്നൈയേയും ഇപ്പോള്‍ കൂട്ടിയിണക്കുന്നത്‌
എം ജി ആര്‍ അല്ല എന്ന്‌ ശെല്‍വന്‌ പിടുത്തം കിട്ടിയത്‌

കേസുകെട്ട്‌ അവിടെവിട്ടു

ട്രിപ്ളിക്കനിലെ ഇരുണ്ട തെരുവില്‍ നിന്നൊരു മുറി കണ്ടെടുത്തു
തെരുവിലാദ്യം കണ്ട കോള്‍സെന്റെര്‍ സായിപ്പിന്‌
ഐ ആം ശെല്‍വകുമാര്‍ ജെ പി എന്ന്‌ കൈകൊടുത്തു

ആറുമാസങ്ങള്‍ക്കുശേഷം ഒരു മുടിഞ്ഞ പ്രഭാതത്തില്‍

ഇംഗ്ളീഷ്‌ ഗ്രാമറുമായി തട്ടിച്ചു നോക്കുമ്പോള്‍
ഇന്ത്യന്‍ നിയമ വ്യവസ്ഥ അത്രയൊന്നും
നൂലാമാല പിടിച്ചതല്ലെന്ന്‌ പ്രസ്താവിച്ചുകൊണ്ട്‌
ജെ പി എസ്‌ സ്പോക്കണ്‍ ഇംഗ്ളീഷ്‌ സെന്റെറിന്റെ
പരസ്യത്തില്‍ നിന്ന്‌ പുറത്തേക്ക്‌
തലയിട്ടു നോക്കുമ്പോഴാണ്‌

കുടുംബക്ഷേത്രത്തിനു മേല്‍ തനിക്കല്ലാതെ മറ്റാര്‍ക്കുമവകാശമില്ല
എന്ന വിധിയെക്കുറിച്ചുള്ള വാര്‍ത്ത ശെല്‍വന്‍ കാണുന്നത്‌

'ഒരു ഇടത്തരം ഇന്ത്യന്‍ ഹിന്ദുവിന്റെ ആശയക്കുഴപ്പങ്ങള്‍'
എന്നതല്ല ഈ കവിതയുടെ തലക്കെട്ട്‌ എന്നത്‌
ഇപ്പോള്‍ നിങ്ങളില്‍ ആശയക്കുഴപ്പമുണ്ടാക്കി, ഇല്ലേ?

ശെല്‍വന്റെ ആശയങ്ങള്‍
അപ്പോഴെന്തുമാത്രം കുഴപ്പത്തിലായിരിക്കണം

Saturday, January 17, 2009

മദനന്‍

രണ്ടരലക്ഷം കോപ്പികളില്‍
പരന്നു കിടപ്പുണ്ട്
എന്റെ വിലാപം

പുല്ലാങ്കുഴല്‍
എന്തിന്റെ പ്രതീകമാണെന്ന്
ആരുടെ വിരക്തിയാണ്
ചന്ദ്രികയെന്ന്

രമണനു മാത്രമറിയില്ല
ഇപ്പോഴും

Wednesday, January 14, 2009

തെരുവ്‌ ഒരു നീലച്ചിത്രം നിര്‍മിക്കുന്നു

സെറ്റ്‌

ഈ രാത്രിക്ക്‌ നശിച്ച പനിയാണ്‌
നല്ലപോലെ തണുക്കുന്നുണ്ട്‌:
നെറ്റിയില്‍ കൈവച്ചുനോക്കി
പിറുപിറുത്തിരിക്കുന്നു,
പാതിമയക്കത്തില്‍ മുല്ലപ്പൂ
വില്‍ക്കുന്ന പെണ്ണുങ്ങള്‍

വീടുകളില്‍ നിന്ന്‌
പതുങ്ങിയിറങ്ങിവന്ന്‌
കടത്തിണ്ണകളില്‍
കണ്ണടച്ചു കിടക്കുന്നു
ദാമ്പത്യ വിരസത

വളരെ പഴകിയ ഒരു ആംഗിളിലൂടെ
ഒളിഞ്ഞു നോക്കുന്നുണ്ട്‌,
ഒന്നും ചലിക്കുന്നില്ലല്ലോ
എന്നുറപ്പിക്കുന്നുണ്ട്‌
ദൈവത്തിന്റെ ഡ്യൂപ്പ്‌

കഥാപാത്രങ്ങള്‍

കാമുകിയോടൊത്ത്‌ പ്രവേശിക്കുന്നു ഉന്തുവണ്ടി

നിക്കറിട്ട ചെറുപ്പക്കാരികള്‍ നൃത്തം തുടങ്ങുന്നു
പശ്ചാത്തലത്തിലാകെ
മഴത്തോര്‍ച്ചയുടെ അടയാളങ്ങള്‍

ഉന്തുവണ്ടി ചുറ്റുംനോക്കുന്നു
അതുവരെ കണ്ടുകൂട്ടിയ സിനിമകള്‍
കൈകാലിളക്കുന്നു
നൃത്തം, നൃത്തം, നൃത്തമാണിനി വേണ്ടതെന്ന്‌
കാമുകി ശഠിക്കുന്നു

ഇനിയുണരില്ല എന്ന തോന്നലില്‍
ഉറങ്ങിപ്പോയ രതിവ്യഗ്രത
ഞെട്ടിയുണര്‍ന്നു ചുറ്റും നോക്കുന്നു:
ആരാണ്‌ ഞരങ്ങിയത്‌?

Monday, January 5, 2009

ബി ജെ പിക്ക്‌ തൊട്ടുമുമ്പ്‌ ഇന്ത്യയില്‍ എന്റെ കുട്ടിക്കാലം

സാകേതം ട്യൂഷന്‍ സെന്റെറില്‍ ത്രിസന്ധ്യയ്ക്ക്‌,
ജോസഫ്‌ മാഷിന്റെ അനിയന്‍ ക്ളാസെടുക്കുമ്പോള്‍
ഉള്ളില്‍ നിന്നൊരു അക്ഷൌഹിണിപ്പട
കുലുങ്ങിയുണര്‍ന്ന്‌ തെരുവിലേക്കോടുന്നു,
രാമായണം സീരിയല്‍ കാണുന്നു;
അവസാനത്തെ ഓവറിലെ
അവസാനത്തെ പന്തില്‍
വിധികാത്തു നില്‍ക്കുന്നവന്റെ
ഇളംനെഞ്ച്‌ പിടയ്ക്കുന്നു : -

രാമന്‍ ആ വില്ല്‌ ഉടയ്ക്കുമോ എന്തോ?
എത്ര കറുത്ത രാജാക്കന്‍മാരാണ്‌ വന്നിരിക്കുന്നത്‌
മുട്ടാളന്‍മാര്‍, പാവം രാമന്‍ തോറ്റതു തന്നെ
കുഞ്ഞുമൈഥിലി കറുത്തരോമത്തില്‍ പിടഞ്ഞതു തന്നെ

ബലേ ബലബലേ ബലേ
കട്ടവില്ലുടഞ്ഞു, രാമന്‍ പണിതു
ഇനി നമ്മളാണ്‌, നമ്മുടേതാണ്‌

വെള്ളയ്ക്കാ പ്ളാവിലയില്‍ തുന്നിച്ചേര്‍ത്ത്‌
ചണച്ചരടുകൊണ്ട്‌ പിന്നോട്ട്‌ വളച്ചുകെട്ടി
നമ്മളുണ്ടാക്കിയ രഥങ്ങളില്‍
ആരൊക്കെയോ പൊടിപറത്തി
പാഞ്ഞു വരുന്നുണ്ട്‌
മഴയും വെയിലും മറന്ന്
ഈര്‍ക്കിലമ്പുകള്‍ അങ്ങോട്ടുമിങ്ങോട്ടും
പറക്കുന്നുണ്ട്

ഭൂമിവിട്ടുയരുകയാണെന്റെ
കരിമരുന്ന്‌ നിറഞ്ഞുചിതറും
കാക്കാരശിനാടക ഞരമ്പുകള്‍

സ്കൂള്‍ തുറക്കുംവരെ യുദ്ധക്ഷീണമാണ്‌
ഊര്‍മിള വീട്ടില്‍ തന്നെയിരിക്കട്ടെ
ത്രിവര്‍ണത്തിലും ത്രികോണത്തിലുമാണ്‌
വനവാസം

Friday, January 2, 2009

മുറിച്ചു കടക്കുമ്പോള്‍

അങ്ങേയറ്റം മുതല്‍ ഇങ്ങേയറ്റം വരെ ഇരുട്ടല്ലാതെ ഒന്നുമില്ലാത്ത, ഒരു ശരീരത്തിലാണ്‌ നമ്മളെല്ലാവരും ഉണര്‍ച്ചയിലാണെന്നു ഭാവിച്ച്‌ ഉറങ്ങുകയും ഇടയ്ക്കിടെ ദുസ്വപ്നങ്ങള്‍ കാണുകയും ചെയ്തത്‌ എന്ന്‌ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു കൊണ്ട്‌ ഒരാള്‍ പ്രവേശിക്കുമ്പോള്‍, വെളിച്ചമുണ്ടായിട്ടും ഒന്നുമില്ല എന്നു പറയുന്നോ, ഭ്രാന്ത്‌ എന്നു വീണ്ടും പുറത്തേക്കു തന്നെ നോക്കി നമ്മളിരിക്കുകയാണെങ്കില്‍, 'അങ്ങേയറ്റം മുതല്‍ ഇങ്ങേയറ്റം വരെ ഇരുട്ടല്ലാതെ ഒന്നുമില്ലാത്ത ഈ ശരീരം' എന്ന രൂപകത്തിന്‌ സംഭവിക്കാവുന്ന വിധിവൈപരീത്യത്തെക്കുറിച്ചോര്‍ത്ത്‌ ഈ എഴുത്ത്‌ ഇവിടെ അവസാനിപ്പിച്ചോലോ എന്ന്‌ നൂറു തവണ ആലോചിച്ചിരുന്നു എന്ന്‌, ഇന്നലെ രാവിലെ റോഡു മുറിച്ചു കടക്കാന്‍ നില്‍ക്കുമ്പോള്‍ കൈ വെള്ളയില്‍ ഈ കുറിപ്പ്‌ ബലമായി വെച്ചു തന്നിട്ടു പോയ ആള്‍ പറഞ്ഞത്‌ ഇപ്പോഴും ചെറുതായി ഓര്‍മയുണ്ട്‌

അങ്ങനെയൊരു കുറിപ്പ്‌ ഈ കൈവെള്ളയില്‍ തന്നെ വെച്ചുതരേണ്ട കാരണത്തെക്കുറിച്ച്‌ ആലോചിച്ചാലോചിച്ച്‌ ഓര്‍മ പിഞ്ചിപ്പിഞ്ചി ഇന്നലെ രാവിലെ റോഡു മുറിച്ചു കടക്കാന്‍ നിന്നിരുന്നുവോ എന്നതിനെക്കുറിച്ചു തന്നെ സംശയം വന്നപ്പോള്‍,

ഹാ വിടളിയാ
എത്ര റോഡുകള്‍ എത്ര കുറിപ്പുകള്‍
വഴിയരികലെത്രയോ ഭ്രാന്തന്‍മാര്‍

എന്നുറപ്പിച്ച്‌ തിരിച്ചു കയറുമ്പോള്‍ പടിവാതില്‍ക്കല്‍ നിന്ന്‌ ഒരാള്‍
'എന്റെ കുറിപ്പ്‌ തിരിച്ചുതിരിക' എന്ന്‌ കൈനീട്ടുന്നു

Thursday, January 1, 2009

ഭാരം, ഭയം

കുളിച്ചു കൊണ്ടിരിക്കുന്ന ഒരാള്‍
ഒഴുക്കില്‍ പെടാന്‍ തുടങ്ങുന്നു
ഒഴുക്കിലൊതുങ്ങാന്‍
ഒഴുകിത്തുടങ്ങാന്‍
ഒരാള്‍ കയ്യും കാലും
വിട്ടുകൊടുക്കാന്‍ തുടങ്ങുന്നു

പുഴയരികിലിരുന്നാല്‍ കാണാം
ഒഴുക്കിനെതിരെയുള്ള കുളികള്‍
പന്തുപോലെ വീടുകള്‍
പശുക്കള്‍ പൂക്കള്‍
പുഴയരികിലിരുന്നാല്‍ കേള്‍ക്കാം
അക്കരെപ്പച്ചയില്‍
രാവിലെ എണീക്കുന്നതിന്റെ ഒച്ചകള്‍

കുളിച്ചുകൊണ്ടിരിക്കുന്ന ഒരാള്‍
ഒഴുക്കില്‍ പെടാന്‍ തുടങ്ങുന്നു
എല്ലാം അയച്ചുവിട്ട്‌ ഒരാള്‍ രക്ഷപ്പെടുന്നു

പുഴയരികില്‍ നിന്നെണീറ്റ്‌
കാറ്റിനെതിരെ നടന്നാല്‍
ഒരാളെങ്കിലും ഒഴുകിപ്പോയല്ലോ
എന്ന സന്തോഷത്തില്‍ വീട്ടിലെത്താം
ഒഴുക്ക്‌ ഒരാളില്‍പെട്ടു
നാളമുതല്‍ അത്രയും കൂടുതലഴുക്കെന്ന്‌
വീടിനോട്‌ പറയാം

പുഴയരികിലിരുന്നാല്‍ കേള്‍ക്കാം
ഒഴുകിപ്പോയൊരാളെ
ഉമ്മവച്ചതിനെക്കുറിച്ച്‌
മീനുകള്‍ കാതടക്കി സംസാരിക്കുന്നത്‌

അപ്പോഴും കൊതി തോന്നും

ഭാരത്തെ പ്രതിയുള്ള വേവലാതികള്‍
വിട്ടുപോകുന്നില്ലെന്നിട്ടും