Wednesday, December 16, 2009

കാര്‍ണിവല്‍

രാത്രിയിലിടവഴിയിലൂളിയിട്ടു നീങ്ങും
ഇരുട്ടില്‍ നിന്ന്, വെളുപ്പിന്റെ,
കറുപ്പല്ലാത്ത മറ്റനേകം നിറങ്ങളുടെ
വെളുപ്പുമാത്രമായ മറ്റനേകം നിറങ്ങളുടെ
ഭാവിജീവിതത്തിലേക്ക്

ഒരാള്‍ വഴുതിവീഴുന്നു

അയാള്‍ക്കുചുറ്റിലും അപരിചിതം ലോകം
വെളുപ്പിലാരോ വരച്ചുവെച്ച ആള്‍ക്കൂട്ടങ്ങള്‍
പശുക്കള്‍, കശുമാവിന്‍ തോട്ടങ്ങള്‍
അയാള്‍ക്കുള്ളിലപ്പോള്‍ ഇരുട്ടുപരക്കുന്നു
ഉള്ളിലെ തിരശ്ശീലയില്‍ നിന്ന്
പാവനാടകം മാഞ്ഞു പോകുന്നു

ചുറ്റിലും ചുറ്റിപ്പിണയുന്ന ആള്‍വൃത്തം
പെരുത്തുപെരുത്ത് മൈതാനങ്ങളെക്കാള്‍
വലുതാകുമ്പോളയാള്‍
കൈകാലുകള്‍ വിടര്‍ത്തി
മറ്റൊരേകാംഗനൃത്തനാടകം തുടങ്ങുന്നു
ഇരുട്ടിനെ അഭിനയിച്ചു കാട്ടിയവന്‍
വെളുപ്പിനെ വെളുത്ത് പല്ലുതേക്കാതിരുന്നവന്‍

കള്ളന്‍, കൊടുവാളിന്റെ കാമുകന്‍

ആള്‍വൃത്തത്തിന് വാല്‍ പെരുകുന്ന,തിലേറെ
തെരുവുകള്‍ മുറിച്ച് കടന്നുപോകുന്നു
പഴയ ഗുണനപ്പട്ടിക
പഴയ ക്ലാസിലെ പിന്‍ബഞ്ചില്‍
കുനിച്ചിരിക്കുന്നു തല

ദൂരെ, ദൂരെനിന്ന് നോക്കുമ്പോള്‍
പൊട്ടുപോലെയിരുട്ട് ഇളകുന്നു

വളരെവൈകിയാണെത്തിയത്
വളരെ ദൂരെയാണ്, ചലിക്കാറുണ്ട്
എന്നൊക്കെ കേട്ടറിവേയുള്ളുവെങ്കിലും

വെളിച്ചത്തിലിടവഴിയിലൂളിയിട്ടുനീങ്ങും
പകലില്‍ നിന്ന് ഇപ്പോള്‍
തെറിച്ചുവീണ ആരുടേയോ പകപ്പല്ലേ
കാടുകള്‍, കൊള്ളക്കാര്‍?

Saturday, December 5, 2009

ഉപമകള്‍ വില്‍പനയ്ക്ക്

കാപ്പികുടിക്കുകയായിരുന്നു
പതിവുപോലെ
ആളൊഴിഞ്ഞ,
നിറയെ കെട്ടിടങ്ങള്‍ക്കിടയിലെ
ഒറ്റവരിപ്പാതയ്ക്കപ്പുറത്തെ
മരത്തണലില്‍ നമ്മള്‍

പഴക്കമേറിയ മറ്റേതോ
കോഫീഷോപ്പിന്റെ
അഗാധമായ ഒച്ചയില്ലായ്മ
നമുക്കുചുറ്റം

നടന്നിടത്തേക്കു തന്നെ വീണ്ടും
നടക്കുന്ന ഉറുമ്പിന്‍കൂട്ടങ്ങള്‍
മരക്കൊമ്പത്തെ പക്ഷികള്‍
ചില്ലകള്‍ക്കിടയിലെ വെളിച്ചം
ഇലകളിലെ ദൈവങ്ങള്‍
അങ്ങനെനിറയെപ്പേര്‍
വരുമെന്നും ശേഷം
സുഖകരമാകുമെന്നും
നമ്മള്‍ പരസ്പരം, ഒരേസമയം

അതിനുശേഷം നമ്മുടെ കാപ്പിക്കട
ഒരു ജൂതത്തെരുവ്
വന്നുപോയതിന്റെ മൗനം
അവിടവിടെ തൂവിക്കിടക്കുന്ന
ഉറുമ്പുകളുടെ ഹൈവേ
കൈകളില്‍ ബിയര്‍കുപ്പികളുമായി
ഇലകള്‍, ദൈവങ്ങള്‍
നമ്മുടെ കടയ്ക്കുചുറ്റം
ഉമ്മകള്‍ വില്‍ക്കുന്ന വെയില്‍കൂട്ടങ്ങള്‍

അതിനിടയില്‍ നമ്മള്‍
കെട്ടിടങ്ങള്‍ക്കിടയിലെ
ഈ ഒറ്റവരിപ്പാത
ഏത് പട്ടത്തിന്റെ
നൂലാണെന്ന്
ആലോചിച്ചിരിക്കുന്നു

നമ്മളിലേക്ക് വന്നുപോകുന്ന
വഴികളെ നോക്കിനോക്കി
എന്റെ പട്ടമേയെന്റെനൂലേയെന്ന്
പരസ്പരം, ഒരേസമയം

തൊട്ടാവാടിപ്പൂക്കളിലെ കാറ്റ്
ഈ കൊമ്പ് ആ കൊമ്പ്
അതിരാവിലെ പൊഴിഞ്ഞുവീഴുന്ന
ബാക്കിരാത്രികള്‍
അങ്ങനെനിറയെപ്പേര്‍

അതിനുശേഷം നമ്മുടെ
പട്ടങ്ങള്‍ വില്‍ക്കുന്ന കടയില്‍...