Monday, July 21, 2008

ഒരേ സമയത്ത്‌ നടന്ന മൂന്ന്‌ സാമാന്യ സംഭവങ്ങളുടെ അത്ഭുത വിവക്ഷകള്‍

അനിതാ ദേശ്പാണ്ഡേ

ആറാം നിലയിലെ മൂന്നാമത്തെ ഫ്ലാറ്റില്‍ നിന്നും
ഒരു കാക്ക മുകളിലേക്ക്‌ പറന്നുപോകുന്നു

അടുക്കളയില്‍ പാല്‍ തിളച്ചു തൂവുന്നു

അവിവിവാഹിതയും മൗനിയുമായ ഒരുവളുടെ
കിടക്കയില്‍ നിന്നും അറ്റംപൊട്ടിയ ഒരു കോണ്ടം
വേലക്കാരന്‍ കണ്ടെടുക്കുന്നു

ദാമോദരന്‍ വി വി

ഏഴാം നിലയിലെ മൂന്നാമത്തെ ഫ്ലാറ്റിന്റെ
അല്‍പമുയര്‍ത്തിവച്ച കണ്ണാടിച്ചില്ലിനിടയിലൂടെ
പുകഞ്ഞുതീര്‍ന്ന ഗോള്‍ഡ്‌ ഫ്ലേക്ക്‌ താഴേക്ക്‌ പോകുന്നു

അടുക്കളയില്‍ പാല്‍ തിളച്ചു തൂവുന്നു

വിവാഹിതനും ചെയിന്‍ സ്മോക്കറുമായ ഒരുവന്റെ
കിടക്കയില്‍ ബലാത്സംഗം ചെയ്യപ്പെടാന്‍ തയാറായി
വേലക്കാരി കാലുകള്‍ അകത്തിവയ്ക്കുന്നു

അനിതാ ദേശ്പാണ്ഡെ

ഏഴാം നിലയിലെ മൂന്നാം ഫ്ലാറ്റില്‍ നിന്നും
താഴേക്ക്‌ വീണ ഒരു പെണ്‍ലമ്പടന്‍
സ്വിമ്മിംഗ്‌ പൂളില്‍ കിടന്ന്‌ ആറാം നിലയിലെ
മൂന്നാം ഫ്ലാറ്റിലേക്ക്‌ നോക്കുന്നു

തിളച്ചു തൂവുന്ന പാല്‍ അടുക്കളയില്‍ നിന്നും
താഴേക്ക്‌ ഒഴുകുന്നു

ആറാം നിലയിലെ മൂന്നാമത്തെ ഫ്ലാറ്റില്‍ നിന്നും
തൂവിയൊഴുകുന്ന പാലില്‍ ഏഴാം നിലയിലെ
മൂന്നാമത്തെ ഫ്ലാറ്റില്‍ നിന്നും വന്ന പാല്‍ കൂട്ടിമുട്ടുന്നു

ദാമോദരന്‍ വി വി

എല്ലാ ദിവസവും രാവിലെയുണര്‍ന്ന്‌ പൂന്തോട്ടം നനയ്ക്കുന്ന
ഒരുവന്റെ നിസംഗതയോടെ ഇലവേറ്റര്‍
മുകളിലേക്കു പോകുന്നു

അഞ്ചാമത്തെ നിലയിലെ മൂന്നാമത്തെ ഫ്ലാറ്റില്‍
പാല്‍ തിളച്ചു തൂവുന്നതു കേട്ട്‌
പൂന്തോട്ടം നനയ്ക്കുന്നതു നിര്‍ത്തി ഒരാള്‍
സ്കൂളിലേക്കു പോകുന്ന കുട്ടികളെ കൈവീശുന്നു

മറ്റൊരു സിഗരറ്റിന്‌ തീകൊളുത്തുന്നു

--- സ്ഥലകാലങ്ങളുടെയും മുന്‍ധാരണകളുടേയും ഉടയാടകളില്‍ ഞാനിനി എത്രകാലം ഒളിച്ചിരിക്കുമെന്ന്‌, പുറകോട്ട്‌ പറക്കുന്ന മുടിയിഴകള്‍ വകഞ്ഞൊതുക്കിക്കൊണ്ട്‌ ചിന്തിക്കാനായി, കുട്ടികള്‍ സ്കൂളിലേക്ക്‌ പോയതിനു ശേഷമുള്ള സമയം മാറ്റിവയ്ക്കാം എന്ന്‌ ആലോചിച്ചുകൊണ്ട്‌, അടുക്കളയിലേക്ക്‌ നടന്നു വരികയായിരുന്നു ഇതേ സമയം മൈഥിലി. കാണ്ഡങ്ങളിലും കാനനങ്ങളിലും ഇനിയെത്ര നാള്‍ ബാക്കിയുണ്ട്‌ എന്നറിയാന്‍ അവള്‍ അതിനിടയില്‍ കലണ്ടറില്‍ ഒളിഞ്ഞു നോക്കുകയും ചെയ്തു. ഉള്ളിലെന്തോ ചലിക്കുന്നതിന്റെ അലോസരത്തില്‍ 'കുസൃതി നിര്‍ത്തുക മഹാമുനേ' എന്ന്‌, അവളൊരായിരം പുംബീജങ്ങളെ ശാസിച്ചു ---

നാലാം നിലയിലെ മൂന്നാമത്തെ ഫ്ലാറ്റില്‍ തിളച്ചുകൊണ്ടിരിക്കുന്ന പാല്‍
അഞ്ചാം നിലയിലെ മൂന്നാമത്തെ ഫ്ലാറ്റില്‍ നിന്നും പാലെത്തിയില്ലല്ലോ
എന്നയക്ഷമയില്‍ പുറത്തേക്ക്‌ തലതല്ലിത്തെറിച്ചത്‌,
കോണ്ടം പൊട്ടിയ കാണ്ഡത്തിലേക്ക്‌ അപ്പോള്‍ പ്രവേശിച്ച
അവള്‍ അറിഞ്ഞില്ല

അതിനാല്‍, മൂന്നാം നിലയിലെ മൂന്നാം ഫ്ലാറ്റില്‍...

Friday, July 18, 2008

വളരെപ്പഴയൊരു സൈക്കിള്‍, കപ്പല്‍ എന്നിവയുടെ ഇതിഹാസം

ഉച്ചയൂണു കഴിഞ്ഞ്‌ എല്ലാവരും മയങ്ങുമ്പോള്‍
ഉറക്കം വരാതിരിക്കാന്‍
സൈക്കിള്‍ നന്നാക്കുന്ന ഒരാളെ എനിക്കറിയാം
ഡൈനാമോ, ബെല്‍, ബ്രേക്ക്‌ എന്നിങ്ങനെ
അയാളില്‍ പല ഊര്‍ജ ശാസ്ത്രജ്ഞര്‍
ഉണ്ണാതെയും ഉറങ്ങാതെയും.

ഒരുറപ്പുമില്ലാത്ത ഒരുകൂട്ടം ആളുകള്‍ക്ക്‌
ചായയും വടയും പാന്‍പരാഗും വിറ്റാണ്‌
അയാളുടെ സൈക്കിള്‍ ഓടുന്നത്‌.

ആദ്യമായി ചായ കടംപറഞ്ഞ ദിവസം
അയാളുടെ ഡൈനാമോ എന്റെ രാത്രികളില്‍
ഒരു സ്പാനീഷ്‌ പടക്കപ്പലിന്‌ വഴിതെളിച്ചു.

പിന്നോട്ടുപിന്നോട്ട്‌ പോകുമ്പോള്‍,
ചുവപ്പുകണ്ട്‌ ഏതോ അതിവിദൂര
സമത്വസുന്ദരഭാവിയിലേക്ക്‌
കൊമ്പുകുടഞ്ഞ പോരുകാളയെയും
കളിമണ്‍ കോര്‍ടുകളെയും ഒരായിരം
പൂച്ചകളെയും അയാളോര്‍മിപ്പിച്ചു

അയാളെ ആദ്യമായി സാന്റിയാഗോ
എന്നുവിളിച്ചത്‌ ഞാനാണ്‌
അയാളുടെ പെട്ടിക്കടയിരിക്കുന്ന ദ്വീപില്‍
ലാറ്റിനമേരിക്കന്‍ സുന്ദരികളുടെ ബിക്കിനികള്‍
ചിതറിക്കിടക്കുന്നത്‌ കണ്ടത്‌ ഞാനാണ്‌.

അയാളെ സാന്റിയാഗോ മാര്‍ട്ടിന്‍ എന്നു വിളിച്ചത്‌ ഞാനല്ല
പക്ഷേ, ആ കൂട്ടിച്ചേര്‍ക്കലിലെ ക്രൂരത
എന്റെ പഴയ കപ്പിത്താനെ ഒട്ടൊന്നുമല്ല സന്തോഷിപ്പിച്ചത്‌
ആഴക്കടലില്‍നിന്ന്‌ രൂപകങ്ങള്‍ കോര്‍ത്ത ചൂണ്ടയില്‍
ഇതിഹാസങ്ങള്‍ കൊരുത്തെടുത്ത ആ മഹാവൃദ്ധനോടുള്ള
അമ്പരപ്പ്‌ ഞാനിപ്പോള്‍ ചിരിച്ചുതീര്‍ക്കുന്നു

പിന്നീടൊരു രാത്രി, കഞ്ചാവുപാടങ്ങള്‍ കത്തിയവെളിച്ചത്തില്‍
ചന്ദ്രനില്‍ നിന്ന്‌ ഭൂമിയിലേക്ക്‌ എന്റെ വാഹനം തിരികെ വരുമ്പോള്‍
പൊട്ടാറായ ടയറിനോട്‌ മല്ലടിച്ച്‌ അയാളുടെ ഡൈനാമോ
കറങ്ങിത്തിരിഞ്ഞുവരുന്നു
അയാളെ ഞാനിപ്പോളറിയില്ല
പാന്‍പരാഗ്‌ ചവച്ച്‌ ചാവുകടല്‍ പുറത്തേക്ക്‌ തുപ്പിയ വകയിലുള്ള
ഇരുനൂറു രൂപയുടെ കടപ്പാടില്‍
എനിക്കയാളെ കണ്ടെന്നു നടിക്കാനാവില്ല

കടംകൊടുക്കാനുള്ളവരുടെ ഇതിഹാസങ്ങള്‍
എന്നെയിപ്പോള്‍ ഹരംകൊള്ളിക്കാറുമില്ല