Saturday, July 4, 2009

ആഹ്വാനം - 1

എത്ര വെള്ളം കോരിയിട്ടും
ആനന്ദന്‍ വന്നില്ല

(മാതംഗി, കല്‍പറ്റ നാരായണന്‍)


എന്റെ മാതംഗീ
തുടയിടുക്കില്‍ വിരലുരസുകയോ
അപ്പുറത്തെ
ചെറുപ്പക്കാരിയെയോ
ചെറുപ്പക്കാരനെയോ
വശീകരിക്കുകയോ
ചെയ്യുക

ആനന്ദം വരും

ആഹ്വാനം - 2


‘ഇത്ര നിരാശാഭരിതമായ ഒന്ന്
എല്ലാ ദിവസവും
നമ്മളെച്ചുറ്റി പോവുകയാണെങ്കില്‍
എങ്ങനെയാണ്,
അതിജീവിക്കുമെന്ന്
ഒരുമിച്ചെടുത്ത പ്രതിജ്ഞയെ
നമ്മളനുസരിക്കുക?
ഏത് അസാധാരണത്വമാണ്
തുടര്‍ന്നും നമ്മളെ
ആകര്‍ഷിച്ച് നിര്‍ത്തുക?‘

പ്രിയപ്പെട്ടവരേ

നമ്മളിപ്പോള്‍ കേട്ടത്
ഒരേ കട്ടിലില്‍
ഒരുമിച്ച് കിടക്കുന്ന
രണ്ടുപേരുടെ
സംഭാഷണമാണെങ്കില്‍
പശ്ചാത്തലത്തില്‍ സാംബശിവനും
അതേ പശ്ചാത്തലത്തിന്റെ
പാരഡിയും മുഴങ്ങുന്നെങ്കില്‍

നാടകം മടുത്തെന്നോ
നേരം വെളുത്തെന്നോ
സമ്മതിക്കുക

പായ മടക്കുക,
മടങ്ങുക

Monday, June 22, 2009

പച്ചപ്പ്പച്ചപ്പ്പച്ചപ്പ്പടരുന്നടിവേരുകളില്‍

ഒരുമുറിയിലൊരുപാടുനാള്‍
ഇരുന്നുപോയതിനുശേഷം
ഇറങ്ങിനോക്കുമ്പോള്‍
തണുത്തുവിറച്ച്‌
പച്ചപൊടിച്ചുനില്‍ക്കുന്നു,മുറ്റം

നീന്തിനോക്കുന്നുനീന്തിനീന്തിനോക്കുന്നു
തൊട്ടുനോക്കുന്നുതൊട്ടുമ്മവയ്ക്കുന്നു
ഉമ്മവച്ചുമ്മവച്ചുനോക്കുന്നു
നിന്റെഉമ്മിനീരെന്റെതന്നെയല്ലേ
എന്റെഉമ്മിനീരുനിന്റെതന്നെയല്ലേ
തുള്ളിച്ചാടുന്നുപുല്‍ച്ചാടിപുളയുന്നു
പുല്ലില്‍പൂത്തുനില്‍ക്കുംതുള്ളിയോടിടയുന്നു
തുളുമ്പുന്നു

നീന്തിനീന്തിപ്പോകുന്നു
എത്രകടലുകളൊരാളിലേക്കെന്ന്‌
നീന്തിനീന്തിപ്പോകുമ്പോള്‍
നീങ്ങിനീങ്ങിപ്പോകുന്ന
എത്രകടലുകളൊരാളിലേക്കെന്ന്‌
നീന്തിനീന്തിപ്പോകുന്നു

ഒരുമുറിയിലൊരുപാടുനാള്‍
ഇരുന്നുപോയതിനുശേഷം
ഇറങ്ങിനോക്കുമ്പോള്‍
തണുത്തുവിറച്ച്‌
പച്ചപൊടിച്ചുനില്‍ക്കുന്നു
നൃത്തംചെയ്യുന്നു
നീങ്ങിനീങ്ങിപ്പോകുന്നു
ഉണക്കാനിട്ട്
മറന്നുപോയ
നിന്റെപാവാട
ഞാനെടുത്തുവെക്കുന്നു
നീതിരിച്ചുവരുമ്പോള്‍
നീപെയ്തുനിറഞ്ഞ
പൂപ്പല്‍പടര്‍ന്ന
എല്ലാമരങ്ങളുംനിറഞ്ഞപാവാട

ഒരറ്റത്തുനിന്ന്
വലിച്ചുകെട്ടിയഅതിരുകളായിരുന്നു
നിറയെവൃത്തിവിരിച്ചിട്ട,മുറ്റം
പച്ചപ്പിത്രയുംവന്നുനിറയുമ്പോള്‍
ഇരുന്നുപോയവന്റെമറവിയില്‍
ഇല്ലാതാകുന്നതിരുകള്‍
അതിരുകളില്‍തളിരിലകള്‍മുളയ്ക്കുന്നു
മൂളിപ്പോകുംതുമ്പികള്‍പ്പൂക്കുന്നു
അതിരുകളതിരുകളടര്‍ന്നുപോകുന്നു
അടര്‍ന്നടര്‍ന്നടര്‍ന്നുപോകുന്നതിരുകള്‍
പച്ചപ്പ്‌
പച്ചപ്പ്‌
പച്ചപ്പ്‌
പടരുന്നടിവേരുകളില്‍

Sunday, June 7, 2009

ആലീസ്‌ ആര്‍ട്‌ കഫെ

ചുവരുകളിലെ
ചത്തുപോയവരുടെ ചിത്രങ്ങളിലേക്ക്‌
ഉറുമ്പുകള്‍ അരിമണികളുമായി
സുഖവാസത്തിന്‌ പോകുമ്പോള്‍
ആലീസ്‌,
ഉപേക്ഷിക്കപ്പെട്ട വീടുകളിലേക്ക്‌
സ്ഥിരതാമസത്തിനു
പോകുന്നവരുടെ കൈപ്പുസ്തകം
തയ്യാറാക്കുന്നതിന്റെ തിരക്കുവിട്ട്‌
ചുവരുകളുടെ വളരെ അടുത്തേക്ക്‌
നടന്നുവന്ന്‌
ഇതേ വീട്ടിലേക്ക്‌
ഒരുകുട്ട സാധനങ്ങളുമായി
താന്‍ ആദ്യമായി വന്ന
ദിവസത്തെയോര്‍ത്തു മുറിഞ്ഞ്‌
പതിയെ പതിയെ
അരിമണിയുമായി
ചത്തുപോയവരുടെ ചിത്രങ്ങളിലേക്ക്‌
കയറിപ്പോകുന്ന
മറ്റൊരു ഉറുമ്പായി
സ്വയം സങ്കല്‍പിച്ച്‌
ഉള്ളുപൊള്ളയായ മരത്തില്‍ നിന്ന്‌
ചിറകടിച്ചു പോകുന്ന കിളികളെ
താനിനിയെന്ന്‌ വരയ്ക്കുമെന്ന്‌
ആലോചിച്ച്‌
ആര്‍ക്കു വേണ്ടിയാണ്‌
ഇനിയും വരച്ചുകൂട്ടുന്നതെന്ന്‌ ഗദ്ഗദപ്പെട്ട്‌
വീടിന്റെ പേര്‌
ആലീസ്‌ ആര്‍ട്‌ കഫെ
എന്നു മാറ്റുവാനുള്ള
ഒരുക്കങ്ങളിലേക്ക്‌
സ്വയം പിന്‍മാറുന്നു

മറ്റൊരു കസേരയില്‍
ആലീസ്‌
തനിച്ചിരുന്ന്‌
നീളന്‍ പലകമേല്‍
ചായം മുക്കി എഴുതിത്തുടങ്ങുന്നു
ഒരു വലിയ അമ്പടയാളം
വരച്ചു ചേര്‍ക്കുന്നു

വീടിന്റെ മുന്നില്‍
കയ്യിലൊരു ചൂണ്ടുപലകയുമായി
നില്‍ക്കുമ്പോള്‍
ആലീസ്‌
പെട്ടന്ന്‌ വളരെപ്പെട്ടന്ന്‌
ഉള്ളുപൊള്ളയായ
മരത്തില്‍ നിന്ന്‌
പറന്നുപോകുന്ന കിളികളെ
തിരിഞ്ഞു നോക്കുന്നു
പറന്നുപോകുന്ന
കിളികളുടെ പേരുകള്‍
ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു ശ്രമിച്ച്‌
ആലീസ്‌
ചായമുണങ്ങാത്ത ബോര്‍ഡ്‌
സ്വന്തം കഴുത്തില്‍ തൂക്കുന്നു

വിത്തുകളില്‍ വിരല്‍നുണഞ്ഞു കിടക്കുന്ന
പച്ചപ്പടര്‍പ്പുകളിലൊന്നിന്റെ-
യാദ്യത്തെയില പുറത്തേക്ക്‌
തലനീട്ടി
ഹാ! എന്തു മനോഹരമെന്ന്‌
അവളിലേക്ക്‌

പടര്‍ന്ന്‌ പോകുന്നു

Wednesday, June 3, 2009

ആരെഴുതും കുന്നിന്‍പുറങ്ങളുടെ യാത്രാവിവരണം?

ചലിക്കുന്ന തീവണ്ടി
ഓടുന്ന നഗരങ്ങളുടെ നിഴല്‍വീണ
കണ്ണാടി

ഉള്ളിലിരുന്ന്‌ താഴേക്ക്‌ നോക്കുമ്പോള്‍
ഓടിപ്പോകുന്ന നിഴലിനൊപ്പം
സ്വയം കണ്ടു കണ്ട്‌
ഭയന്ന ജീവന്റെ പലായനം

വിദൂരതയില്‍ ഒറ്റയ്ക്കു നില്‍ക്കുന്ന മരങ്ങളെ
കൂടുതല്‍ തണലിനായി
നിര്‍ബന്ധിക്കുന്ന ആട്ടിന്‍പറ്റങ്ങള്‍,
ചലിക്കുന്ന തീവണ്ടി

മഞ്ഞുവീണ മലകളിലേക്ക്‌
പൂത്തുലഞ്ഞ വഴികള്‍
വേച്ചുവേച്ച്‌ കയറിപ്പോകുമ്പോള്‍
തീവണ്ടിയോടൊപ്പം ഓടുന്ന നഗരങ്ങളും
അല്‍പനേരം വീണുകിടക്കുന്നു
പരസ്പരം വീണുകിടക്കുന്ന നിഴലുകള്‍
തീവണ്ടിയും നഗരവും, അപ്പോള്‍

ആരെഴുതുന്നു ആരുടെ യാത്രാവിവരണമെന്ന്‌
നിശബ്ദമായ തര്‍ക്കം.

സംഘകാലത്തിനും
റോക്ക്‌ ആന്‍ഡ്‌ റോളിനുമിടയില്‍
വഴിയറിയാതെ പകച്ചു നില്‍ക്കുന്നു
ഓടിയോടി തളര്‍ന്ന ദൂരങ്ങള്‍

മലകയറിപ്പോകുന്ന വഴികള്‍
തോളിലെ ഭാണ്ഡത്തില്‍ നിന്ന്‌
ചെമ്മരിയാടുകളെ പുറത്തെടുത്ത്‌
വിതറുന്നു, കൊന്നു പുതയ്ക്കുന്നു
അത്രയധികം മരണങ്ങളില്‍
മഞ്ഞുകാലത്തിന്റെ കുറ്റബോധം
തീവണ്ടി നോക്കിക്കിടക്കുന്നു
ദൂരെ നിന്ന്‌ നോക്കുമ്പോള്‍
അപ്പോള്‍ പൂത്ത നിലയില്‍
ചെമ്മരിയാടുകളുടെ ഉദ്യാനം,
കുന്നിന്‍പുറം

നിരോധിക്കപ്പെട്ട ചെടികള്‍
മുകളിലും താഴെയും
ഒളിച്ചും പാത്തും വളരുന്നുണ്ട്‌,
പൊട്ടിയ കണ്ണാടി ചിത്രസംയോജനം ചെയ്ത
അസംബന്ധതയുടെ കുന്നിന്‍പുറങ്ങളില്‍

എല്ലാവരും തിരിച്ചെത്തുകയോ
ഒരുപ്പോക്ക്‌ പോവുകയോ ചെയ്യുമ്പോള്‍
ഉള്ളില്‍ നിന്നിറങ്ങി
കുന്നിന്‍ മുകളിലും കടലിറക്കങ്ങളിലും
പൂത്തുലഞ്ഞ പച്ച
എന്റെയുള്ളിലെ താഴ്വരകളാണെന്ന്
എന്റെ ഉള്ളിലൂടെയാണ്‌
മഞ്ഞുകാലത്തിന്റെ
നിഴല്‍പരാതികള്‍ തിരക്കി
തീവണ്ടികള്‍ കുന്നുകയറുന്നതെന്ന്‌
പറയാന്‍ കാത്തിരിക്കുന്നു
നിരോധിക്കപ്പെട്ട ഒരു മനുഷ്യന്‍

അയാളുടെ ഉള്ളിലാണ്‌
നമ്മളെല്ലാവരും ഇപ്പോള്‍

അവധിക്കാല കാഴ്ചകള്‍ക്കായി
ആത്മഹത്യാ മുനമ്പുകളില്‍ നിന്ന്‌
നമ്മളേന്തിവലിഞ്ഞ്‌ നോക്കുന്നത്‌
അയാളില്‍ നിന്ന്‌ പുറത്തേക്കാണ്‌

അതുവരെ കാണാത്ത പൂവിനെക്കാണുമ്പോള്‍
നമ്മളില്‍ പൂക്കൂന്ന
സന്തോഷത്തിന്റെ കാടുകള്‍
അയാളെയറിയില്ല,
അയാളിലൂടെയാണ്‌ ചെടികള്‍
പൂവിടലിന്റെ ഋതുവിനെ
വരച്ചുചേര്‍ക്കുന്നതെങ്കിലും

അയാളുണ്ടാക്കിയ മാറ്റം വിവരിക്കുക എളുപ്പമല്ല,
രണ്ടു കയ്യ്‌ രണ്ടു കാല്‌
രണ്ടു കണ്ണ്‌ ഒരു മൂക്ക്‌
എന്നിങ്ങനെ മനുഷ്യനെക്കുറിച്ചുള്ള
അറിവുകള്‍വെച്ചാണ്‌
നമ്മള്‍ പരതുന്നത്‌ എന്നിരിക്കെ
ഒരിക്കലും

അകന്നകന്നു പോകുന്ന തീവണ്ടികള്‍ക്കു
പിന്നിലേക്ക്‌
ചെറുതായി ചെറുതായി
ഇല്ലാതാകുന്ന ഏതവധാനതയാണ്‌
അയാളുടെ ചിത്രകാരന്‍?

Saturday, May 2, 2009

പിടിച്ചെടുത്ത പാട്ടുകള്‍

ഒരിക്കലും പ്രേമിച്ചിട്ടില്ലാത്തവര്‍ക്ക്‌
വിരഹഗാനങ്ങളിലുള്ള ഹരം പോലെ
പിടിതരാത്ത നിരവധി കൌതുകങ്ങളാവണം
ദൈവത്തിന്റെയും ചെകുത്താന്റെയും
റേഡിയോ നിലയങ്ങളുടെ ഇന്ധനം

ഒരിക്കലും വരാത്തതിനാല്‍
വിട്ടുപോയിട്ടേയില്ലാത്ത
ഒന്നിനെക്കുറിച്ചു ഖേദിച്ച്‌,
അവയെ മാത്രം ഓര്‍ത്തിരിക്കുന്നവര്‍
സംസാരിക്കുന്നിടത്ത്‌
പതുങ്ങിയിരിക്കുന്നവരെയാവണം
കാലങ്ങളായി നമ്മള്‍
ദൈവമെന്നും ചെകുത്താനെന്നും
വിളിക്കുന്നത്‌

ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത
വികാരങ്ങള്‍ക്ക്‌ കീഴ്പ്പെട്ട്‌
ഏകാകികളാകുന്നവര്‍ക്ക്‌
മറ്റു പേരുകള്‍
ചേരാത്തതു കൊണ്ടാവില്ല,
അതിശയോക്തികളില്‍
നമ്മള്‍ തോറ്റുപോയതു കൊണ്ടാവണം

പ്രേമിക്കുന്നവരുടെയും
പ്രേമനിരാസം വന്നവരുടേയും പദയാത്ര
ഇതൊന്നും കാര്യമായി
മനസ്സിലാക്കാനിടയില്ല

ഒരിക്കലും വരാത്തതിനോടുള്ള സങ്കടവും
സംപ്രേഷണം ചെയ്യുന്നത്‌
വിരഹത്തിന്റെ നിലയങ്ങള്‍ തന്നെയാണെന്ന്‌
അവര്‍ തര്‍ക്കിക്കാനിടയുണ്ട്‌ -
പ്രേമത്തിന്റെ മതത്തിനും പുരോഹിതരുണ്ടെന്നും
പുരോഹിതരോട്‌ തര്‍ക്കിക്കുന്നത്‌
ദൈവത്തോട്‌ തര്‍ക്കിക്കുന്നതുപോലെ
അര്‍ത്ഥശൂന്യമാണെന്നും
അറിയാവുന്നതിനാല്‍
വിലയേറിയ സമയവും കൊണ്ട്‌
അത്തരം സന്ദര്‍ഭങ്ങളില്‍ നിന്ന്‌
നമ്മള്‍ ഓടി രക്ഷപ്പെടുമെന്ന്‌
ഉറപ്പാണെല്ലോ

വരാത്തതെന്ത്‌ എന്നയാകുലത
മറ്റൊരു സമൂഹത്തിന്റെ
പാട്ടുകളില്‍ നിന്ന്‌ കേട്ടെടുക്കുക
അത്രയധികം എളുപ്പമായതു കൊണ്ടായിരിക്കില്ല
നമ്മളോടുന്നത്‌, രക്ഷപ്പെട്ടു എന്നഭിനയിക്കുന്നത്‌,

ഒരേ ആന്റിന പിടിച്ചെടുക്കുന്നതാണെല്ലോ
നമ്മുടെ പാട്ടുകളില്‍ പലതും
എന്നറിയാവുന്നതുകൊണ്ട്‌

Monday, April 27, 2009

ബീറ്റിത്സ്‌

തിന്നാന്‍ പറ്റില്ലെങ്കില്‍ കൊല്ലരുത്‌
എന്നതാണ്‌ ആപ്തവാക്യം
എന്നതിനാല്‍
എന്റെ മുറിയിലെ നാലു ചിലന്തികള്‍
ചന്തയില്‍ പട്ടുകോണകം ചുറ്റി
വില്‍ക്കാനും വാങ്ങാനും വരുന്നവരെ
വലവെച്ചുപിടിക്കുന്നു

49 ശതമാനത്തിനപ്പുറം
പ്രകൃതിക്കുപോലും അവകാശമില്ല
എന്റെ രാത്രിസ്വപ്നങ്ങളില്‍
എന്നതിനാല്‍
ഞാന്‍ വില്‍ക്കും
വിറ്റുകിട്ടിയതിനെ തിന്നും

എന്റെ ചിലന്തികള്‍
മനോഹരമായി പാടുമായിരുന്നു
ഉറക്കം വരാത്ത രാത്രികളില്‍
കഞ്ചാവുപുക ശ്വസിച്ച്‌
ജാനിസ്‌ ജോപ്ളിനെയും
ആമി വൈന്‍ഹൌസിനെയും
നിശബ്ദതയിലേക്ക്‌ നിര്‍ബന്ധിക്കുമായിരുന്നു
മുഴുവന്‍ ബോയ്‌ ബാന്‍ഡുകളും
നീണാള്‍ വാഴട്ടെയെന്ന്‌
ഉരണ്ടും മറിഞ്ഞും
പഴയയേതോ റെക്കോഡിംഗ്‌ കമ്പനിയുടെ
അമിതവണ്ണമുള്ള ഉടമസ്ഥരെപ്പോലെ
മുഴുപ്പട്ടിണിയില്‍
ഞാനുമെന്റെ കാമുകനും
ഇണചേര്‍ന്നലിഞ്ഞിരുന്നു

ഇത്രയധികം ചിറകുകളുണ്ടായിട്ടും
പറന്നുപോകാത്ത പക്ഷികളെയാണ്‌
നമ്മള്‍ ചിലന്തികളെന്ന്‌ വിളിക്കുന്നതെന്ന്‌
വിശപ്പ്‌ കണ്ടമാനം കൂടിയ
രാത്രികളില്‍ അശരീരി

പറക്കുക എന്നയാശയം അങ്ങനെയാണ്‌
മുറിയിലാകെ പരന്നത്‌
നമ്മള്‍ ചിലന്തികളെന്ന്‌
വിളിക്കുന്നവയ്ക്കിടയില്‍
പൊതുധാരണകള്‍ക്ക്‌ വഴങ്ങാത്തവ ഉണ്ടെങ്കില്‍
എന്താവും? ആരു പാടും പിന്നെ? ആരിണചേരും?

അതിലൊരുവന്‍ അസാധാരണമായി ചലിക്കുന്നത്‌
അന്നുരാത്രിയാണ്‌ കണ്ടത്‌
ജോണ്‍, ജോണ്‍ എന്ന്‌
അടുത്തവീടുകളിലേക്ക്‌ പറന്നു പോകുന്നു
സ്വപ്നങ്ങളില്‍ നിന്ന്‌ നിലവിളികള്‍

നാഗരികതയുടെ ഹൈപ്പര്‍ ലിങ്കുകള്‍
എല്ലാ ദിവസവും പുകച്ചു തള്ളുന്ന
എന്നോടാണ്‌ അവന്റെ ഉമ്മാക്കി

അങ്ങനെയാണ്‌ നിങ്ങളുടെ ചന്തയില്‍
എന്റെ ചിലന്തികള്‍

വന്നുവാങ്ങുക
വീട്ടിലേക്ക്‌ കൂട്ടുക,
അശരീരികളെ അവഗണിച്ചാല്‍
പാട്ടുകേട്ടു മരിക്കാം
മറക്കുന്നതു വരെ