Saturday, July 3, 2010

കാല്പനികതയും അനുബന്ധ കുറ്റകൃത്യങ്ങളും

മരിച്ചുപോയ ഒരാളുടെ വീട്ടിലേക്കുള്ള തീവണ്ടിയില്‍
പുറത്തേക്കു നോക്കിയിരിക്കുന്ന
രണ്ടുപേരുടെ കണ്ണുകളിലോടുന്നു
പോയകാലത്തിന്റെ നാടകം

/ /

ഇടയ്ക്കിടെ എന്തോ ഒര്‍ത്തിട്ടെന്നവണ്ണം വന്നുപോകുന്ന
കൊള്ളിയാനുകളുടെ നിറമുള്ള
രാത്രികളില്‍, വിജനമായ തിയേറ്ററില്‍
ഒറ്റയ്ക്കിരിക്കുന്ന ഒരാളില്‍ നിന്നും
മുകളിലേക്കുയരുന്ന നീല ബീഡിപ്പുകപോലെ അലസമായി,
അതീവ രഹസ്യമായ അപകടങ്ങള്‍ അവര്‍ക്കിടയില്‍

/ / /

എത്ര നോക്കിയിട്ടെന്തിനാണ്
തൊട്ടുനോക്കിയിട്ടില്ലെങ്കിലെന്നേറെനേരം
നോക്കിനില്‍ക്കുന്നു പരസ്പരം
കണ്ണുകളില്‍ നിന്ന് കണ്ണുകളിലേക്കു നീട്ടിയ
മരിച്ചുപോയവന്റെ പൂര്‍വകാലം

/ / / /

പുകയില രുചിക്കുന്ന ചുണ്ടുകള്‍ പുകയില രുചിക്കുന്ന ചുണ്ടുകളില്‍,
പൂത്തുകിടക്കുന്ന കടുകുപാടങ്ങള്‍ക്കിടയിലൂടെ
തുണിയില്ലാതെ ഓടിപ്പോകുന്ന തണുപ്പന്‍ കാറ്റുപോലെ
കയറിയിറങ്ങിപ്പോകുന്നു

/ / / / /

ജനനേന്ദ്രിയങ്ങളില്‍ പറ്റിപ്പിടിച്ചിരിക്കുന്ന തുപ്പലുമായി
മരിച്ചുപോയവനെ കാണാന്‍ പോകുന്നു
വഴിയിരികുകളില്‍ നിന്ന് ഉമ്മകള്‍
പരസ്പരം പറത്തുന്നവര്‍
കാണാതെ പോകുന്ന ചിറകുകള്‍

2 comments:

Unknown said...

മരിച്ചുപോയവനെന്നു പറഞ്ഞു പേടിപ്പിക്കുന്നോ

Unknown said...

കൊള്ളാം നന്നായിരിക്കുന്നു.