Friday, January 27, 2012

നമ്മള്‍ പറഞ്ഞുവന്ന രാത്രിയില്‍

നമ്മള്‍, നമ്മള്‍ രണ്ടുപേര്‍
പറഞ്ഞിട്ടു വന്ന രാത്രിയില്‍
പുല്ലുചെത്തിയൊരുക്കി
ഇഷ്ടികയ്ക്കുമേല്‍ ഇഷ്ടികവച്ച്
പൂന്തോട്ടവും നീന്തല്‍ക്കുളവും വരച്ച്
നമ്മള്‍ പറഞ്ഞുവരുത്തിയ രാത്രിയില്‍

ഇതേരാത്രിയിലല്ലെങ്കില്‍
മറ്റേതു രാത്രിയില്‍ അയാള്‍ വായിക്കും
എന്നെപ്പിടിക്കൂ എന്നെപ്പിടിക്കൂ
എന്നൊരഴകന്‍ പച്ചത്തവള
എപ്പോഴും കരയുന്ന
ഉദാസീനരുടെ ഉറക്കം പോലെ
ആഴമുള്ള ഈ കിണറിനെ

കൊയ്തുകഴിഞ്ഞ പാടത്തേക്ക്
കയ്യില്‍ മൂന്നു ബാറ്ററിയുടെ ടോര്‍ച്ചുമായി
തവളയെത്തേടി പാതിരാത്രിയില്‍
പുറപ്പെടുന്നൊരാള്‍, അയാള്‍
ഉരഗം അയാളുടെ മൃഗം
കടിച്ചുപിടിച്ചൊരു കമ്പില്‍
കടിച്ചുപിടിച്ചുകിടക്കുന്ന അയാളെ
പറത്തിക്കൊണ്ടു പോകുന്നു
ഉരിയാടാതൊരുപാടുകാലമായി
വായുവില്‍ പറക്കുന്ന പക്ഷികള്‍

പകല്‍ വെയില്‍ തളര്‍ത്തിയ
മരത്തിന് കീഴില്‍
നമ്മള്‍ പറഞ്ഞു വരുത്തിയ
മെഴുകുതിരികള്‍
നമ്മളൂതി വിടുന്ന പുക
നമ്മളെ പഠിക്കാന്‍
മിന്നാമിനുങ്ങുകളില്‍ നിന്നെത്തിയ
പണ്ഡിതര്‍

അതിനിടയില്‍ നിന്ന് അയാള്‍ പോകുന്നു
ഉദാസീനരുടെ ഉറക്കത്തെ വായിക്കാന്‍
പാമ്പില്‍ നിന്നും തവളയില്‍ നിന്നും പിടിവിട്ട്
പക്ഷികളില്‍ നിന്ന് താഴേക്ക്
അയാള്‍ പോകുന്നു

നമ്മള്‍ പറഞ്ഞു വരുത്തിയ ഈ രാത്രിയില്‍
നമ്മള്‍ എന്ന പ്രയോഗത്തില്‍
നീയും ഞാനും തനിച്ച്
നമുക്കുചുറ്റം
ചെത്തിത്തേയ്ക്കാത്ത ഇഷ്ടികകള്‍
പൂവില്ലാത്ത പൂന്തോട്ടം
നീന്താനറിയാത്തവരുടെ കുളങ്ങള്‍
നമ്മള്‍ക്കു മുമ്പും നമ്മള്‍ക്കു ശേഷവും
പലനിറങ്ങളില്‍ മണ്ണ്, മണ്ണിലുള്ളവ

പാളിപ്പോയ വസ്തുസങ്കല്‍പ തന്ത്രം
നമ്മള്‍ എന്ന പ്രയോഗം
നമ്മള്‍ പറഞ്ഞുവരുത്തിയ രാത്രിയില്‍

4 comments:

Jayesh/ജയേഷ് said...

രാത്രികള്‍ക്ക് മീതെ രാത്രികള്‍ക്ക് മീതെ രാത്രികള്‍ക്ക് മീതെ രാത്രികള്‍ക്ക് മീതെ രാത്രികള്‍....

Mahi said...

Athe, parisramangal.enkilum kavithayil nee jeevichirikunnuvennath enth santhoshamanenno

Mahi said...

Udaseenarute urakam pole azhamulla aa kinarine snehikathirikan thonnunnilla

Muralee Mukundan , ബിലാത്തിപട്ടണം said...

എല്ലാ രാത്രികളും സുഖപ്രദം...!