Monday, February 13, 2012

കപ്പത്തോട്ടത്തില്‍ വഴിതെറ്റിയവരുടെ ന്യായങ്ങള്‍


 / വിഷം തീണ്ടുക എന്നതാണിപ്പോഴത്തെ ഏറ്റവും പ്രധാനപ്പെട്ട ആവശ്യം

: പൊഴിഞ്ഞതിനു ശേഷം കൈതത്തലപ്പില്‍ തൂങ്ങിക്കിടക്കുന്ന പടത്തില്‍ നിന്ന്, വെളിച്ചംമങ്ങിയതിന് ശേഷം മടങ്ങിവരുമ്പോള്‍ ഉപ്പൂറ്റിയില്‍ പിടിച്ച പല്ലുകളില്‍ നിന്ന്, മഞ്ഞപ്പൊടിപ്പൊതികള്‍ തുറന്ന് വായുവിലേക്ക് വീശിവീശിയെറിയുന്ന തീരെച്ചെറിയ കൈകളില്‍ നിന്ന്,  വായിലേക്ക് കിനിഞ്ഞിറങ്ങിപ്പോകുന്ന പച്ചിലകളുടെ കയ്പ്പില്‍ നിന്ന്, നല്ലചൂടുള്ള ദിവസം ചെറിയ കാറ്റുള്ള കപ്പത്തോട്ടത്തിലൂടെ ദൂരേക്ക് നടന്നു പോകുമ്പോള്‍ ആരുമില്ലാത്ത ഒരിടത്ത് എത്തിപ്പെട്ടതിന്റെ തോന്നലില്‍ നിന്ന് :

പ്രതീതികള്‍ ഫലിച്ചില്ലെങ്കിലൊടുവില്‍
പൊടിതിന്നിഴയുന്ന പാമ്പില്‍ നിന്ന് /

എല്ലാവരില്‍ നിന്നും പിണങ്ങുക എന്നതായിരുന്നു കുറച്ചു മുമ്പുവരെ ഏറ്റവും പ്രധാനപ്പെട്ട ആവശ്യം. മനുഷ്യരില്‍ നിന്നും  നായ്ക്കളില്‍ നിന്നും പൂച്ചകളില്‍ നിന്നും പൂവുകളില്‍ നിന്നും ഉപ്പിലിട്ട ഉണ്ണിമാങ്ങയില്‍ നിന്നും രുചിയില്‍ നിന്നും ലഹരിയില്‍ നിന്നും കണ്ണുകൊണ്ടും ഭാഷകൊണ്ടും കാണാവുന്ന എല്ലാത്തില്‍ നിന്നും പിണങ്ങിയതിന് ശേഷമാണ് ഏറ്റവും പ്രധാനപ്പെട്ട ആവശ്യമായി അത് വളര്‍ന്നു വന്നത്. പുല്ലിലോ പുഴുവിലോ മനുഷ്യനിലോ കൊള്ളാതെ ഭാഷയിലോ ചിത്രത്തിലോ പാട്ടുകളിലോ ഏറ്റവും പ്രീയപ്പെട്ടവയുടെ വിവരണങ്ങളിലോ ഒതുങ്ങാതെ ഏതാണെന്നറിയാതെ ഒന്നിലും ഒതുങ്ങാതെ വീണ്ടും എല്ലാവരില്‍ നിന്നും തിരിച്ചിറങ്ങാന്‍ തുടങ്ങുമ്പോള്‍ പിണക്കത്തിനോ ഇണക്കത്തിനോ വഴങ്ങാതെ ഒന്നിനെയും കൂസാതെ ആരാണ് ആരിലാണ് എന്നറിയാതെ ഞാന്‍ എന്ന നിഴല്‍ വീണ്ടും. കടുത്ത ശാഠ്യക്കാരെ ആര്‍ക്കാണ് അധികകാലം സഹിക്കാന്‍ കഴിയുക?

അതിനാല്‍ വിഷം തീണ്ടുക
മറ്റ് വഴികളില്ലാത്തതിനാല്‍, ഇനി

ഭൂമിയില്‍ സാധ്യമല്ലാത്ത ചിലതിന്റെ ഭാഷയിലെ നിലനില്‍പ്പ് എല്ലായ്‌പ്പോഴും ചിണുങ്ങുന്നതിനിടയിലും നമ്മുടെ ശാഠ്യക്കാരനെ രസിപ്പിച്ചിരുന്നു. ഉദാഹരണത്തിന്, കൈതത്തുമ്പത്ത് പടം പോലെ പാറുന്ന ഉറയൊഴിഞ്ഞുപോയ പാമ്പില്‍ നിന്ന് എന്താണ് സാധ്യമാകുക, ഭാഷയിലെ തീണ്ടലുകള്‍ അല്ലാതെ ? ഇത്രത്തോളം വന്ന സ്ഥിതിക്ക് പിണങ്ങാതെ തിരിച്ചുപോകാന്‍ കഴിയില്ല എന്നിരിക്കെ ഭാഷയിലെ മാളങ്ങളിലെല്ലാം കയ്യിട്ടു നോക്കി

നീല : നീല : നീല : നീലയാകും നീ
ഇന്നു തീരും നിന്റെ ശാഠ്യജീവിതം

എന്ന് കണ്ണടച്ചിരിക്കുന്നതില്‍ വലിയ കാര്യമൊന്നുമില്ല - കണ്ണു തുറക്കുമ്പോള്‍ പറഞ്ഞു പറ്റിക്കപ്പെട്ടതിന്റെ ജാള്യതയോടൊപ്പം എന്തുകൊണ്ടാണ് ഇത്രകാലം ശ്രമിച്ചിട്ടും പിണങ്ങാന്‍ പറ്റാത്തത് എന്നതിന്റെ വിശദീകരണം ഓര്‍മ്മവരികയും ചെയ്യും എന്നിരിക്കെ ഒരു കാര്യവുമില്ല.

കാര്യത്തിലേക്ക് കടക്കാന്‍ തീരുമാനിച്ചു കഴിഞ്ഞു എന്നത് വലിയ ആശ്വാസമുള്ള കാര്യമാണ്. ഇനിയാണ്, നടപടിക്രമങ്ങള്‍... ഏറ്റവും അടുത്തെത്തിയ ശ്രമത്തെ ഓര്‍ത്തെടുക്കുക എന്നതാണ്  നടപടിയുള്ള ആദ്യത്തെ ക്രമം. ഓര്‍ത്തെടുക്കുക എന്നാല്‍ ഭാഷയിലെ മാളത്തിലേക്ക് വലതു കൈപ്പത്തി വീണ്ടും തിരികെ കേറ്റുക എന്നാണര്‍ഥമെന്ന് താങ്കള്‍ പറയുന്നത് ശരിയായിരിക്കാന്‍ ഇടയുണ്ട്. പക്ഷേ, അങ്ങനെയല്ലാതെയും ഉണ്ട് എന്ന ന്യായത്തില്‍ അവിടുന്നു തന്നെ തുടങ്ങാം

ആദ്യത്തെ പാമ്പ് വൃത്തിയായി പതിഞ്ഞിട്ടുണ്ട്. സന്ധ്യയ്ക്ക് കലുങ്കില്‍ നിന്ന് താഴേക്ക് പോകുന്ന സൂര്യനെ കാത്തുനിന്ന് തോട്ടിലേക്ക് തലകുത്തി വീണ വെളിച്ചം തീര്‍ന്നു പോകുന്നതിനു മുമ്പ്  മണ്ണെണ്ണവിളക്ക് പിടിക്കാന്‍ പാഞ്ഞു പോകുന്നതിനിടയിലാണ്, ആദ്യത്തെ പാമ്പ്, അണലിയോളം സുന്ദരന്‍.

അവനെ പ്രതീക്ഷിച്ച് നമ്മള്‍ ഭാഷയില്‍ നിന്ന് പറത്തു കടക്കുന്നു.   ഇവിടെ ഇപ്പോഴാരുമില്ലാത്ത ഈ വിശാലമായ പാടത്ത് സൂര്യനെപ്പോലെ ഒറ്റയ്ക്ക് കാത്തു നില്‍ക്കുന്നു. നൈരാശ്യത്തിന്റെ സായന്തനങ്ങളില്‍ എന്തൊരു സുഖമുള്ള കുളിരായിരുന്നു എന്ന് വിരസത വിരിച്ചിട്ട ആവര്‍ത്തനങ്ങളില്‍ കുളിച്ച്  തലതോര്‍ത്തി പോരുന്നതിനിടയില്‍ വെറുതേ കുസൃതി കുതിച്ചു കയറിവരുന്നതു പോലെ അതിസുന്ദരാ നിന്നെ പ്രതീക്ഷിച്ചിവിടെ,  ഭാഷയില്‍ നിന്നെ മലര്‍ത്തിയടിച്ചതിന് പ്രതികാരമര്‍ഹിച്ച് കുറ്റബോധത്തിന്റെ കുടുസുമുറികളില്‍ നിന്നിറങ്ങി നേരിട്ട്.

ആദ്യത്തെ വിമതയെ സ്ത്രീലിംഗത്തിലേക്കും ആദ്യത്തെ ഒറ്റുകാരനെ ആണിലേക്കും നിര്‍ബന്ധിച്ചതിനു ശേഷം കെട്ടുകഥകളുടെ ഭാണ്ഡവുമായി ആട്ടിന്‍പറ്റങ്ങള്‍ക്കു പിന്നാലെ പായുന്നവര്‍ പോലും കാണാനിടയില്ല, അകലെയീ പാടത്ത് ആഞ്ഞൊന്നു പിണങ്ങാന്‍ കൊതിച്ച് പരസ്പരമറിയാത്ത എല്ലാ ജീവികള്‍ക്കുമിടയില്‍, അപ്രസക്തതയുടെ പ്രകടനങ്ങള്‍.

അല്‍പം വിഷം പോലും വേണ്ട സമയത്ത്
കൈമാറാന്‍ കഴിയാത്തതിനാല്‍ മാത്രമുള്ള പിന്‍വാങ്ങലുകള്‍

2 comments:

നസീര്‍ കടിക്കാട്‌ said...

സത്യം.ഇന്നു ഞാൻ എന്റെ എല്ലാ തോട്ടങ്ങളിലും അനക്കോണ്ടയെ കാത്തുനിൽക്കും.സുന്ദരമായ ഒരു ദിവസമെങ്കിലും വേണ്ടേ മാഷന്മാരേ ടീച്ചർ‌മാരേ.....

Mahi said...

ha ennallathe enth parayan nee thirichu vannirikunnu.bashayile ella malangalilum kayyitt nokkikko.ennitt murukke piticho athi sundara...............aprasakthathayute prakatanangalk kaathirikunnu..........