Monday, August 24, 2015

ദഹനം

അര്‍ദ്ധരാത്രിയില്‍ ഞാന്‍
ഇരുന്നു വായിക്കുന്നു
ഇടയ്ക്കിടെ ചാടിയെണീറ്റ്
ചായയിടുന്നു
കുടിക്കാന്‍ മറന്ന നിലയില്‍
മേശപ്പുറത്തിരിക്കുന്നു
ചായഗ്ലാസുകള്‍
അതിനിടയില്‍ പരിഭ്രമിച്ചൊരു
പൂമ്പാറ്റ പുറത്തേക്കുള്ള വഴി
തിരയുന്നു
ടക് എന്നൊരു ഒച്ച കേട്ട്
തിരിഞ്ഞു നോക്കുമ്പോള്‍
തലയിണയില്‍ കിടക്കുന്നു
പൂമ്പാറ്റ,
ഫാനിലിടിച്ചു തെറിച്ചതാണ്
ഒറ്റ കുതറലില്‍
കഴിഞ്ഞു അതിന്റെ പരിഭ്രമം
അടുത്തുചെന്നു നോക്കി:
തലയിണ കവറില്‍
വരച്ചുപിടിപ്പിച്ചിരിക്കുന്ന
പൂക്കളത്തിനരികെ
കിടക്കുന്നു
പാവം പൂമ്പാറ്റയുടെ ജഡം.
പൂക്കളവും ജഡവും ഓണദിനവും
മേശവിളക്ക് തിരിച്ചുവച്ച്
വെളിച്ചം ശരിയെന്നുറപ്പിച്ച്
കാമറ കൊണ്ടെടുത്തു
ആരിലും ഒളിച്ചിരിക്കുന്നൊരു
മരണക്കിടക്കയില്‍
കുന്തിച്ചു ഞാനിരുന്നു
അനുതാപം എന്ന വാക്ക്
എന്നെ വന്നു തൊട്ടു
ആന്റിഗണിയെ ഓര്‍ത്തു
പുറത്തുപോയി
ഒരു ചെറിയ
കുഴിയെടുത്തു
ചുറ്റുമൊരു
പൂക്കളം തുടങ്ങിവച്ചു

തിരിച്ച് ശവമെടുക്കുവാന്‍
വരുമ്പോള്‍
അജയന്‍ എന്ന പഴയപല്ലി
ഉന്നംപിടിച്ചിരിക്കുന്നു
അരുതരുതജയാ
അവിവേകമെന്നു ഞാന്‍
മുന്നോട്ടുചാടി
കസേരയില്‍ തട്ടിവീണു
അജയനും മുന്നോട്ടുചാടി
പൂമ്പാറ്റയുടെ ജഡം
അജയനില്‍ ദഹിച്ചു
അവിടവിടെ
പറ്റിപ്പിടിച്ചിരിക്കുന്ന
പല്ലിക്കാട്ടത്തെ
തുറിച്ചുനോക്കി,
അതിശയം ആമാശയം
എന്ന കവിത
ഇപ്പോള്‍ വരുമെന്നു കരുതി,
ഉളുക്കിയ കാല്‍ക്കുഴ തടവി
ഞാനിരിക്കുന്നു
എനിക്കും വിശക്കുന്നു

(മാധ്യമം ആഴ്ചപ്പതിപ്പ്)

No comments: