Saturday, July 13, 2013

ആരോ വീശുന്നു കാറ്റ്‌


കാലമേറെപ്പോയീ നമുക്കിടയില്‍
ഇപ്പോള്‍ അനക്കമറ്റ കാറ്റ്‌ 
നീന്തിപ്പഠിച്ചതിനാല്‍
വെള്ളത്തിനുമീതേ പൊങ്ങിക്കിടക്കും
സ്വസ്ഥകാലത്തെ തോണികള്‍ 

ഇരിപ്പുറയ്‌ക്കാതിളകും
ജലത്തിനുമീതേ പാഞ്ഞെത്ര
കാലം പോയി 
ഇടനെഞ്ചിലെ കുരുവി
കുറുകിക്കുറുകിയെത്ര
പുകക്കുഴലുകള്‍ നമ്മളൂതി 
പുലര്‍ക്കാലത്തലര്‍ച്ച സ്വപ്‌നം 
പേടിച്ചെത്രകാലം
നേരംവെളുത്തതിനു ശേഷം
മാത്രമുറങ്ങി 

അക്കാലം പോയി
ഭിത്തിയില്‍
ചിത്രമായി തൂങ്ങി 

അതിവേഗത്തില്‍ നമുക്കുചുറ്റം
പാഞ്ഞ വെളിച്ചം 
നിന്ന മാത്രയില്‍ നില്‍ക്കുന്നു
സ്വസ്ഥകാലം വന്നുനില്‍ക്കുന്നു
നീളത്തില്‍ വീഴുന്ന നിഴലുകള്‍
ഇനി വളരാത്ത അറിവുകള്‍
കണ്ണിറുക്കിച്ചിരികള്‍

ഇനി വരും
സ്വപ്‌നങ്ങളൊക്കെയും
നേര്‍ത്ത ശബ്ദത്തിലായിരിക്കും
കാഴ്‌ചകണ്ടേ കിടക്കും
നമ്മളിലുറക്കത്തില്‍
പൂത്തു നില്‍ക്കും
പുതിയ മരുന്നുകള്‍ പേറുന്ന ചെടികള്‍
അവയിലോര്‍ത്തിരിക്കുന്ന
പക്ഷികള്‍

പതുക്കെത്തുടങ്ങീ നമ്മളില്‍ 
നോക്കിയിരുപ്പ്‌
മിന്നല്‍ മിന്നലെന്നോടുന്ന
ചെക്കനെ, പെണ്ണിനെ -
കാത്തുകാത്തിരിക്കുന്ന സന്ധ്യയെ -
പതിയെ പതിയെ
പുല്ലില്‍ ചാടുന്ന ജീവിയെ 
വെള്ളയും പച്ചയും
കുതിരയായി
വലുതിലും ചെറുതിലും
ചെത്തിത്തേച്ചെടുക്കുന്ന -

കാറ്റനക്കത്തെ