Showing posts with label ഓര്‍മ. Show all posts
Showing posts with label ഓര്‍മ. Show all posts

Wednesday, February 11, 2009

എല്ലാ അക്ഷരങ്ങളും തെറികളായി മാറുന്ന ഇടവേളകളേ എന്നെക്കുടി കൊണ്ടുപോകണേ

ചുവന്ന വെളിച്ചം
ഇരുട്ടുകായാനിറങ്ങിയ
പ്രേതയാമത്തില്‍
ബാറുകളില്‍ നിന്ന്
ശബ്ദങ്ങളുടെ ശവപേടകത്തില്‍
കടല്‍ മുറിച്ചു കടന്നു പോകുന്നു
എന്റെയും നിന്റെയും
പ്രണയശയ്യയില്‍, പണ്ട്
പാമ്പും പഴുതാരയുമായിരുന്ന
അക്ഷരങ്ങള്‍

- - - - അ - - - -
- - ആ - - - - - -
- - - - ഇ - - - -
ഈ - - - - - - - -
- - ഉ - ഊ - - - - -
- - - - - -ഉ - ഊ -

Tuesday, January 29, 2008

അറിവുകളില്‍ നീയുണ്ടായിരുന്നില്ലല്ലോ

"എന്തറിയാം നദികളെക്കുറിച്ച്‌"
ഒഴുക്കില്‍ മുടിയിതളുകള്‍
കടല്‍പ്പറ്റാതെ കാത്തുകൊണ്ട്‌
അവള്‍ ചോദിക്കുന്നു.

"എല്ലാമറിയും
നദികളെക്കുറിച്ച്‌ എല്ലാമറിയും.
ഒഴുകിവന്ന ജഡങ്ങളെക്കുറിച്ചും
പലതുമറിയും"

"ആമസോണ്‍ കണ്ടിട്ടുണ്ടോ?
നൈല്‍?
ഗംഗയും യമുനയുമെങ്കിലും?"
അവള്‍ അങ്ങനെയാണ്‌
എന്റെ പുരാതനമായ
അഹങ്കാരത്തെ വകവെച്ചിട്ടേയില്ല
ഇന്നോളം.

"ഇല്ല, പേരുകളറിയില്ല
ഒഴുക്ക്‌ ലംബമോ തിരശ്ചീനമോ
എന്നുപോലുമറിയില്ല.
എങ്കിലും എല്ലാമറിയും
അറിവില്ലായ്മയെക്കുറിച്ചും
പലതുമറിയും".

ഏഴു നൂറ്റാണ്ടുകള്‍ക്കപ്പുറം
പെണ്ണായി കുളിച്ചു കയറാന്‍
ജലകുമിളകളില്‍ തപസ്സിരിക്കുന്ന
അമീബ പോലും കേട്ടു
തുള്ളിമുറിയാത്ത മഴയുടെ
ഹുങ്കാരം പോലെ
അവളുടെ പൊട്ടിച്ചിരി:-

"പുഴയ്ക്കപ്പുറം പച്ചപ്പുകളില്ല എന്നറിയുമോ?
ഗര്‍ഭപാത്രത്തില്‍ വെച്ചാരും
പ്രണയിക്കാറില്ല എന്നറിയുമോ?
ഗര്‍ഭിണിയിലും കാമമുണ്ട്‌
എന്നറിയുമോ?
മഹാലിംഗമേ, കല്ലാണ്ടവനേ
നിന്റെയമ്മയിലും നീയുണ്ട്‌ എന്നറിയുമോ?"

"അറിയേണ്ടതായിരുന്നു
ഒഴുക്ക്‌ നീതന്നെയാകുന്നതിന്‍മുമ്പ്‌
അറിയേണ്ടതായിരുന്നു".

Wednesday, January 23, 2008

അമ്മയെ ഓര്‍ക്കുവാനുള്ള കാരണങ്ങള്‍

കയ്യിലേക്ക്‌ പിന്തിരിഞ്ഞ്‌
പിന്തിരിഞ്ഞ്‌ പറക്കുന്ന
ഒരു വീശല്‍
മറവിയുടെ കോണില്‍
പൊടിതട്ടി കിടക്കുന്നുണ്ട്‌

ഒരു കൗമാരക്കാരിയുടെ
കൈ പിടിച്ച്‌
മൂന്നുവയസ്സുകാരനൊരുവന്‍
ബ്ലാക്‌ ആന്‍ഡ്‌ വൈറ്റ്‌ ഫ്രെയിമില്‍
കയറി നില്‍പ്പുണ്ട്‌

മുലപ്പാലിന്റെ ഗന്ധം
അങ്ങിങ്ങ്‌ വീണുകിടപ്പുണ്ട്‌

എത്ര ചീകിയാലും ഒതുങ്ങാത്ത
ആഫ്രിക്കന്‍ ജിപ്സിയുടെ മുടി,
എത്രയാഴത്തില്‍ ഉറങ്ങുമ്പോഴും
സ്വപ്നങ്ങളും ഉണര്‍ച്ചയും
കാത്തുവെക്കുന്ന കണ്ണുകള്‍,
കഴിഞ്ഞ ജന്മത്തില്‍
കഴുതയിലായിരുന്ന ചെവികള്‍

എന്നിവ നിനെക്കെവിടെ നിന്ന്‌
കിട്ടിയെന്ന്‌
ഒരായിരം കണ്ണാടികള്‍
കുശലം പറഞ്ഞ്‌
തോറ്റു പിന്മാറിയിട്ടുണ്ട്‌

എന്നിട്ടും
കാരണങ്ങള്‍
കുറവായിരുന്നു
ഇന്നലെ വരെ

അവസാനത്തെ സിഗരറ്റ്‌
ഒറ്റയ്ക്കു വലിച്ചു തീര്‍ത്തതിന്റെ
കോപം 'തായോളീ'
എന്ന സ്നേഹത്തിലേക്ക്
കൂട്ടുകാരനൊരുവന്‍
ചുരുക്കുന്നതു വരെ