Friday, November 29, 2013

എന്താണു നിറം എന്നാരെങ്കിലും ചോദിച്ചാല്‍

1

അഴിഞ്ഞസാരിപോല്‍
പതിയെ വീഴുന്ന
ഇളംനീല
ഏതും തിരിയാതെയീ
സന്ധ്യയ്ക്കുറപ്പില്ലാത്ത
രാത്രിയെ

തുരുതുരായെറിയുന്നു

നേര്‍ത്ത തൂവലാല്‍
കേള്‍ക്കാത്ത പാട്ടിനാല്‍
ചുറ്റിപ്പിണഞ്ഞുള്ളില്‍
പടരുന്ന പാമ്പിനാല്‍

2

നിന്നനില്‍പ്പില്‍
മഷിപോലെ പടരുന്നു
നിറയെ കുരങ്ങന്മാര്‍
തൂങ്ങുമീ ആല്‍മരം
പാഞ്ഞെത്തും പക്ഷികള്‍
കുഴങ്ങുന്നു

വരൂ വന്നിരിക്കൂ
എല്ലാം പഴയപോലെയാക്കൂ
ഒരടര് തെറ്റിയാല്‍ പിന്നെ
തുരുതുരാഅടരുമതിനാല്‍
തിരിച്ചുവന്നിരിക്കൂ

ഉള്ളില്‍ പടരുന്ന പാമ്പിനേയും
നീ പിടിക്കൂ
ദൂരെമാറിയിരിക്കൂ
പാമ്പാട്ടിയാകൂ

3

എങ്ങോട്ടാണ് ഈ വഴികളെ
കണ്ണുകാണിച്ചു മയക്കി കൊണ്ടുപോകുന്നത്
നില്‍ക്കൂ,
ഞാന്‍ പറയുന്നതുകൂടി കേള്‍ക്കൂ

പാമ്പുകളിലേക്ക് തിരിച്ചുപോകൂ

Saturday, July 13, 2013

ആരോ വീശുന്നു കാറ്റ്‌


കാലമേറെപ്പോയീ നമുക്കിടയില്‍
ഇപ്പോള്‍ അനക്കമറ്റ കാറ്റ്‌ 
നീന്തിപ്പഠിച്ചതിനാല്‍
വെള്ളത്തിനുമീതേ പൊങ്ങിക്കിടക്കും
സ്വസ്ഥകാലത്തെ തോണികള്‍ 

ഇരിപ്പുറയ്‌ക്കാതിളകും
ജലത്തിനുമീതേ പാഞ്ഞെത്ര
കാലം പോയി 
ഇടനെഞ്ചിലെ കുരുവി
കുറുകിക്കുറുകിയെത്ര
പുകക്കുഴലുകള്‍ നമ്മളൂതി 
പുലര്‍ക്കാലത്തലര്‍ച്ച സ്വപ്‌നം 
പേടിച്ചെത്രകാലം
നേരംവെളുത്തതിനു ശേഷം
മാത്രമുറങ്ങി 

അക്കാലം പോയി
ഭിത്തിയില്‍
ചിത്രമായി തൂങ്ങി 

അതിവേഗത്തില്‍ നമുക്കുചുറ്റം
പാഞ്ഞ വെളിച്ചം 
നിന്ന മാത്രയില്‍ നില്‍ക്കുന്നു
സ്വസ്ഥകാലം വന്നുനില്‍ക്കുന്നു
നീളത്തില്‍ വീഴുന്ന നിഴലുകള്‍
ഇനി വളരാത്ത അറിവുകള്‍
കണ്ണിറുക്കിച്ചിരികള്‍

ഇനി വരും
സ്വപ്‌നങ്ങളൊക്കെയും
നേര്‍ത്ത ശബ്ദത്തിലായിരിക്കും
കാഴ്‌ചകണ്ടേ കിടക്കും
നമ്മളിലുറക്കത്തില്‍
പൂത്തു നില്‍ക്കും
പുതിയ മരുന്നുകള്‍ പേറുന്ന ചെടികള്‍
അവയിലോര്‍ത്തിരിക്കുന്ന
പക്ഷികള്‍

പതുക്കെത്തുടങ്ങീ നമ്മളില്‍ 
നോക്കിയിരുപ്പ്‌
മിന്നല്‍ മിന്നലെന്നോടുന്ന
ചെക്കനെ, പെണ്ണിനെ -
കാത്തുകാത്തിരിക്കുന്ന സന്ധ്യയെ -
പതിയെ പതിയെ
പുല്ലില്‍ ചാടുന്ന ജീവിയെ 
വെള്ളയും പച്ചയും
കുതിരയായി
വലുതിലും ചെറുതിലും
ചെത്തിത്തേച്ചെടുക്കുന്ന -

കാറ്റനക്കത്തെ

Tuesday, June 4, 2013

ഞാനവള്‍ മരം

ഞാവല്‍മരം ഞാന്‍
നീല രാത്രികള്‍ നീ
കടിച്ചുകറപ്പിച്ച
വയലറ്റ് ചുണ്ടുകള്‍
നമ്മുടെ വിത്തുകള്‍

.

Sunday, April 14, 2013

സിംഹത്തിനോട് രണ്ടു ചോദ്യങ്ങള്‍


1 : ആരാണ് കാട്ടിലെ രാജാവ് ?
ഉ : മനുഷ്യരിലെ ആണ്

2 : എന്താണ് കാട് ?
ഉ : ചിത്രകഥകള്‍, മൃഗശാലകള്‍
പൂച്ചയുടെ പുലരികള്‍
എലികളുടെ സായന്തനങ്ങള്‍ **
നിന്നിലെ കുട്ടി ചവുട്ടിത്താഴ്ത്തിയ
ഭൂമിയും ആകാശവും പാതാളവും

........................

** എലികളുടെ സായന്തനങ്ങളെ
പുച്ചയുടെ നിഴല്‍ വിഴുങ്ങുന്നു
പൂച്ചയുടെ പുലരികള്‍
എലികളുടെ തുഷാരഗീതകങ്ങള്‍-
   തൂത്തെറിയുന്നു

( രാജാക്കന്മാരും പ്രഭുക്കളും / ഡി വിനയചന്ദ്രന്‍ ) 

Friday, March 29, 2013

ഉപകരണം

പൂച്ച ഒരു ഉപകരണമല്ല ;
മരിച്ചു കിടക്കുമ്പോള്‍,
കേടായ ഒരു റേഡിയോയെ
അത് ഓര്‍മിപ്പിക്കുന്നില്ല

പൂച്ചയുമായി നടക്കുന്നൊരാള്‍
മരിച്ചുകിടക്കുമ്പോള്‍
പൂച്ച, പൂട്ടിപ്പോയ റേഡിയോ നിലയം,
പ്രപഞ്ച സത്യങ്ങളുടെ കലവറ
മഴവരുന്നതും പോകുന്നതും
പണ്ടറിഞ്ഞിരുന്ന

ഉപകരണം

Tuesday, March 26, 2013

രാത്രി നിന്നെപ്പുതയ്ക്കുന്നു / നീ രാത്രിക്കുമേല്‍ വീണ കരിമ്പടം

ഉണര്‍ന്നിരിക്കുമ്പോള്‍
അരികത്തിരുന്നു
ചിരിക്കും
ഉറക്കത്തിലെ സ്വപ്നമേ

ഇന്നലെ രാത്രിയില്‍
നീ എന്നിലൂടോടിച്ച
പെണ്‍കുട്ടിക്കെന്തു പറ്റി ?
അവളേതോ
മതിലിലിടിച്ചു വീഴുമ്പോള്‍
ഉണര്‍ന്നിരിന്നരികത്തിരുന്നു
ചിരിക്കും
സ്വപ്നമേ

തരികെനിക്കവളുടെ
വിലാസം
പാവം ഞാന്‍ ;
ഉറക്കിലെന്നിലൂടോടുന്നവര്‍
അറിയിപ്പില്ലാതിറങ്ങിയോടാന്‍
പാടില്ലെന്നൊരു
ശബ്ദസന്ദേശം
അവള്‍ക്കയച്ച്

ചെയ്യാത്ത കുറ്റത്തിന്
തുടര്‍ച്ചയായെന്നെ
കഥപറഞ്ഞു തോല്‍പ്പിച്ചുത്തരത്തിന്
കാത്തുണര്‍ന്നരികത്തിരിക്കും
ഇന്നലെ രാത്രിയിലെ
വേതാളമേ

പോയിക്കിടന്നുറങ്ങുക

ശമിക്കാതുള്ളില്‍
മിടിക്കുമാകാംക്ഷ
നിനക്കു വടിവാള്‍ തുന്നുന്നു

പണികിട്ടുന്നതിനു മുമ്പ്
പോയിക്കിടന്നുറങ്ങുക

Sunday, March 24, 2013

ആരോ ഇവള്‍ ആരോ, എന്ന പേരോ


വഴിയില്‍വെച്ചു കണ്ടപ്പോള്‍
നേരിട്ടുതന്നെ ചോദിച്ചു
പശ്ചാത്തലത്തില്‍
വാദ്യവാദികള്‍ മൂന്നുപേര്‍
തുലാമഴയ്‌ക്കൊപ്പം പൊട്ടിവീണ
ശബ്ദമേഘത്തെ
കരഞ്ഞുതോല്‍പിക്കുന്ന
തവളകളെ പോലെ
അതുതന്നെ ചോദിച്ചു

ആരോ നീയാരോ
എന്ന പേരോ

ശബ്ദം താഴ്ത്തി
കാല്‍വിരല്‍കൊണ്ടെന്റെ
മോന്തയ്ക്കു തോണ്ടി
കാലങ്ങളായി തൊണ്ടയില്‍
വീണുകിടക്കുന്ന
ശബ്ദത്തില്‍
പുഴപോലെ നീളത്തില്‍
അപ്പോള്‍ വരുന്നു
മറുപടി

ശരിക്കുകേള്‍ക്കാത്തതിനാല്‍

പാട്ടല്ല അമ്മാളേ
പേരാണ് ചോദിച്ചതെന്ന്
തവളകള്‍
ഇനി കേള്‍ക്കാഞ്ഞിട്ടാകുമോ
എന്നോര്‍മിപ്പിച്ചു

ചെറിയ കുടുമവെച്ച്
നീല ജീന്‍സും
വെള്ളഷര്‍ട്ടും ധരിച്ച്
വഴിയരികില്‍ തന്നെ നില്‍ക്കുന്നു
ഞാന്‍
എന്റെ കയ്യില്‍
വായിക്കാനറിയാത്തവരുടെ വയലിന്‍
ക്രിക്കറ്റ് കളിക്കുന്ന കുട്ടികള്‍
നീട്ടിയടിച്ച സംഗീതം

അറിവില്ലാത്തവര്‍ക്ക്
ആയിക്കൂടെന്നോ
അനുരാഗം

പറയമ്മാളേ
പേരു പറയമ്മാളേ,
പിരിഞ്ഞുപോയീടട്ടേ
ഞാ,നെന്റെ തവളകള്‍