Showing posts with label ആനന്ദം. Show all posts
Showing posts with label ആനന്ദം. Show all posts

Tuesday, June 4, 2013

ഞാനവള്‍ മരം

ഞാവല്‍മരം ഞാന്‍
നീല രാത്രികള്‍ നീ
കടിച്ചുകറപ്പിച്ച
വയലറ്റ് ചുണ്ടുകള്‍
നമ്മുടെ വിത്തുകള്‍

.

Tuesday, October 13, 2009

രണ്ടു കണ്ണുകള്‍ക്കിടയില്‍ ഒരു പെണ്‍കുട്ടി

ചിലപ്പോള്‍ അവളൊരു പാലം
ചിലപ്പോള്‍ അവളിലൂടെയൊരു പാലം

ഉറങ്ങിയാലോ എന്ന്‌
ആദ്യത്തെ ശലഭം ചോദിക്കുമ്പോള്‍
ഇടത്തേക്കണ്ണ്‌ വലത്തേക്കണ്ണിനോട്‌
അവളിലൂടെ എന്തോ പറയും

ഇപ്പോള്‍ വേണ്ട എന്ന്‌
പരസ്പരം കണ്ണിറുക്കും

എത്രനേരം തുറന്നിരിക്കാന്‍ കഴിയും
ഉള്ളിലെ മാറാലയെ ആരുനോക്കും
വൃത്തികെട്ടുപോയാല്‍ വരാതാകില്ലേ
അതിഥികള്‍, അത്യാഹിതങ്ങള്‍
നിങ്ങള്‍ക്കിടയിലെ സംഭാഷണങ്ങളില്‍
എത്രകാലം തടഞ്ഞുനില്‍ക്കും
ഉള്ളിലേക്കുള്ളിലേക്കുള്ള
ഭയത്തിന്‍ ഗതാഗതം : -
അവസാനത്തെ ശലഭം കണ്ണുരുട്ടുന്നു

രണ്ടു കണ്ണുകള്‍ക്കിടയിലെന്റെ പെണ്‍കുട്ടി
ആര്‍ത്തു ചിരിക്കുന്നു
കണ്ണുകള്‍ കൂടെച്ചിരിക്കുന്നു
മൂക്കില്‍ നിന്ന്‌ ചെവികളിലേക്ക്‌
മുടിയിഴയിലേക്ക്‌
ചെറിയൊരു പിടച്ചില്‍ പടര്‍ന്നിറങ്ങുന്നു
ഉച്ചത്തിലുച്ചത്തില്‍പിടഞ്ഞുതുടങ്ങുമ്പോള്‍
നീലഞ്ഞരമ്പുകള്‍ വലിച്ചുകെട്ടിയ
നിരവധി വയലിനുകള്‍
താഴേക്ക്‌ താഴേക്ക്‌
പടര്‍ന്നുലയുന്നു

രണ്ടു കണ്ണുകള്‍ക്കിടയിലൊരു പൊട്ടിച്ചിരി,
കൊടുങ്കാറ്റിന്റെ ഒരല

ബാക്കിയാവുന്നു

Monday, August 3, 2009

സാധ്യതയുടെ ബൈബിള്‍

ഭക്ഷണത്തോടുള്ള സ്വാഭാവിക പ്രതികരണം
നിലവില്‍
അസാധ്യമായ ഒന്നാണെങ്കില്‍
(ചൂണ്ടയില്‍ പുളയുന്ന മണ്ണിരയില്‍
ആനന്ദം തിരഞ്ഞ മത്സ്യം
മുദ്രമോതിരം വിഴുങ്ങിയിട്ടുണ്ടെങ്കിലെന്ത്
ഇല്ലെങ്കിലെന്ത്)
അസാധ്യതയുടെ ബൈബിള്‍
ഇപ്പോളെഴുതി,തുടങ്ങണം

സ്വാഭാവികമായി സാധ്യമല്ലാത്തതിനെക്കുറിച്ച്
ലീല, രാജപ്പന്‍, പുഷ്പാംഗദന്‍
തുടങ്ങിയവരുടെ ദൃക്‌സാക്ഷി വിവരണം
ചേര്‍ത്ത് തുടങ്ങാം

സ്വാഭാവികമായി എല്ലാം അസാധ്യമാണെന്നും
അസ്വാഭാവികമായി എല്ലാം സാധ്യമാണെന്നും
പാസ്റ്റര്‍ ജോണിന് വെളിപാടുണ്ടാകുന്നതിന്റെ
വീഡിയോ, അടക്കിപ്പിടിച്ച ചിരികള്‍
എന്നിവയും ചേര്‍ക്കാം

പതിയെ പതിയെ
ഏത് ചേര്‍ക്കണം
ഏത് ഒഴിവാക്കണം
എന്ന് തര്‍ക്കമുണ്ടാവും
അതിനു ശേഷവും ആലോചിച്ചാല്‍
ആലോചന ഒര,സാധ്യത
എന്തോ വലുത്
ഇനിയും കിട്ടാനുണ്ടെന്ന
വൃഥാവ്യഗ്രത

അസാധ്യതയുടെ ബൈബിള്‍ എല്ലാത്തിനെയും ഉള്‍ക്കൊള്ളും
ഏതുവേണം ഏതുവേണ്ട എന്ന തര്‍ക്കത്തെപ്പോലും

Tuesday, July 14, 2009

നടന്നു പോകുന്നു :)

ഒരുവളും അവളുടെ ആകാ‍ശവും
നടന്നു പോകുന്നു
ചിലപ്പോള്‍ ഏറെനേരം പരസ്പരമറിയാതെ
ചിലപ്പോള്‍ ആരാണ് ആദ്യമോടിയെത്തുക
എന്ന് പന്തയംവച്ച്
ചിലപ്പോള്‍ എതിരേവരുന്ന ആകാശത്തെയും
അതു തിരയുന്ന ഉടലിനെയും
‘ഒന്നുമില്ലല്ലോ അല്ലേ’ എന്നു പരിഗണിച്ച്
മഴവില്ലുപോലെ വിജനമായ ഒരരികിലൂടെ
ഒരുവളും അവളുടെ ആകാശവും
നടന്നുപോകുന്നു

നമ്മളവളെ കാണുന്നു
അവളുടെ ആകാശം കാണുന്നു
നൂറുവാര അകലെനിന്ന്

പിന്നീട്
കുറേക്കൂടി പിന്നില്‍ നിന്ന്
ആയിരക്കണക്കിന് വാര അകലെനിന്ന്
കുറേക്കൂടി കുറേക്കൂടി
പിന്നിലേക്ക് നമ്മളിറങ്ങുന്നു
നമ്മുടെ അളവുകളില്‍ നിന്ന്
ദൂരം ജയില്‍ചാടി രക്ഷപ്പെടുന്നു
കൊഞ്ഞനംകുത്തുന്നു

നമ്മളിലെ കുട്ടികള്‍
‘ദൂരെ അങ്ങുദൂരെ’ എന്ന്
വിരലിന്റെ തുഞ്ചത്ത്
അവളെ വരച്ചുകാട്ടുന്നു
നമ്മള്‍ കുട്ടികളിലേക്ക് നോക്കുന്നു
അവളിപ്പോഴും ഉണ്ടെല്ലോ
എന്നു പേടിക്കുന്നു പെടുക്കുന്നു
അയ്യേ എന്ന് നമ്മളിലെ കുട്ടികള്‍
മൂക്കിന്‍ തുമ്പത്ത് അവളെ തൊട്ടുകാണിക്കുന്നു

നമ്മളില്‍ നിന്ന് നാലു പോലീസ് ജീപ്പുകള്‍
പുറപ്പെടുന്നു
നാലായിരം ജീപ്പുകള്‍ പുറപ്പെടുന്നു
നാല്പതുലക്ഷം ജീപ്പുകള്‍ പുറപ്പെടുന്നു
ജീപ്പുകള്‍ തീര്‍ന്നു പോകുന്നു
കോണ്‍സ്റ്റബിള്‍ കുട്ടന്‍പിള്ള
സൈക്കിളെടുത്തിറങ്ങുന്നു
എല്ലാവരും ഉറക്കംവിട്ടിറങ്ങുന്നു
സൈക്കിളുകള്‍ തീര്‍ന്നുപോകുന്നു
കുട്ടന്‍പിള്ളമാര്‍ തീര്‍ന്നുപോകുന്നു
ഉറക്കം തീര്‍ന്നുപോകുന്നു
നമ്മള്‍, നമ്മളില്‍നിന്ന്, നമ്മള്‍
തീര്‍ന്നു പോകുന്നു

മഴവില്ലുപോലെ വിജനമായ ഒരരികിലൂടെ
ഒരുവളും അവളുടെ ആകാശവും
നടന്നുപോകുന്നു

Saturday, July 4, 2009

ആഹ്വാനം - 1

എത്ര വെള്ളം കോരിയിട്ടും
ആനന്ദന്‍ വന്നില്ല

(മാതംഗി, കല്‍പറ്റ നാരായണന്‍)


എന്റെ മാതംഗീ
തുടയിടുക്കില്‍ വിരലുരസുകയോ
അപ്പുറത്തെ
ചെറുപ്പക്കാരിയെയോ
ചെറുപ്പക്കാരനെയോ
വശീകരിക്കുകയോ
ചെയ്യുക

ആനന്ദം വരും

ആഹ്വാനം - 2


‘ഇത്ര നിരാശാഭരിതമായ ഒന്ന്
എല്ലാ ദിവസവും
നമ്മളെച്ചുറ്റി പോവുകയാണെങ്കില്‍
എങ്ങനെയാണ്,
അതിജീവിക്കുമെന്ന്
ഒരുമിച്ചെടുത്ത പ്രതിജ്ഞയെ
നമ്മളനുസരിക്കുക?
ഏത് അസാധാരണത്വമാണ്
തുടര്‍ന്നും നമ്മളെ
ആകര്‍ഷിച്ച് നിര്‍ത്തുക?‘

പ്രിയപ്പെട്ടവരേ

നമ്മളിപ്പോള്‍ കേട്ടത്
ഒരേ കട്ടിലില്‍
ഒരുമിച്ച് കിടക്കുന്ന
രണ്ടുപേരുടെ
സംഭാഷണമാണെങ്കില്‍
പശ്ചാത്തലത്തില്‍ സാംബശിവനും
അതേ പശ്ചാത്തലത്തിന്റെ
പാരഡിയും മുഴങ്ങുന്നെങ്കില്‍

നാടകം മടുത്തെന്നോ
നേരം വെളുത്തെന്നോ
സമ്മതിക്കുക

പായ മടക്കുക,
മടങ്ങുക