Showing posts with label രമണന്‍. Show all posts
Showing posts with label രമണന്‍. Show all posts

Sunday, May 18, 2014

ഖേദം, അതുപ്രകടിപ്പിക്കുവാനല്ലെങ്കില്‍


ഒരാളില്‍ പലരുണ്ടെന്ന് പറഞ്ഞതിന് മാപ്പുചോദിക്കാന്‍ എത്തിയതാണ് ദിവാകരന്‍. സ്വയം പെരുപ്പിച്ചുകാട്ടാനുള്ള വാസനയാല്‍ ചതിക്കപ്പെട്ട് മരത്തേക്കാള്‍ കൂടുതല്‍ വേരുകള്‍, മരിച്ചവരേക്കാള്‍ കൂടുതല്‍ ആരാധകര്‍, ആകാശത്തെക്കാള്‍ കൂടുതല്‍ നിഴലുകള്‍ ഒരാള്‍ എന്നു പറഞ്ഞതിന് പ്രായം ചെറുതായിരുന്നു എന്ന അടിക്കുറിപ്പോടെ എഴുതിയ ചരമക്കുറിപ്പ് കയ്യില്‍. ഖേദം കൊണ്ട് കുനിഞ്ഞുപോയ അഹങ്കാരം തൊട്ടടുത്ത്.

പാതിതുറന്ന ജനലിലൂടെ പുറത്തേക്ക് തലയിട്ട് ഉള്ളില്‍ നിന്നു വന്നു ചോദ്യം

ആരാ ?
ഞാനാ ദിവാകരന്‍

ആഹാ, വന്നോ. ഖേദം ആയിരിക്കും.
അതേ, എങ്ങനെ മനസ്സിലായി ?
കല്യാണക്കുറി കിട്ടിയായിരുന്നു

എന്നാലും ചില വിശദീകരണങ്ങള്‍ വേണ്ടേ ?
വേണ്ട, പഴയ സിദ്ധാന്തം തോറ്റുതൊപ്പിയിട്ടതിനെക്കുറിച്ച് പുതിയ സിദ്ധാന്തമല്ലേ, വേണ്ട

അമ്പലങ്ങള്‍, പള്ളികള്‍, പാര്‍ടി ഓഫീസുകള്‍ എന്നിങ്ങനെ മാപ്പു പറയേണ്ടവര്‍ക്കായി എല്ലായ്‌പ്പോഴും പ്രവര്‍ത്തിക്കുന്ന ഇടങ്ങളില്‍ ചെന്നുപറയാതെ പഴയ കാമുകിമാരുടെ വീടുകള്‍ തേടിപ്പോകുന്നതില്‍ മൊട്ടില്‍ പൂവെന്നപോലെയിരിക്കും അബദ്ധം ആ നിമിഷത്തില്‍ വിരിഞ്ഞിറങ്ങി ദിവാകരനില്‍

അതിനാല്‍ നേരെ പള്ളിയില്‍ പോയി പറഞ്ഞു : ഇല്ല ഇല്ലേയില്ല / ഒരാളിലില്ല / ഒന്നിലധികം ആളുകള്‍. തൊട്ടുപിന്നാലെ ഒരു നീണ്ട പ്രബന്ധം വായിച്ചുകേള്‍പ്പിച്ചു. എന്തുകൊണ്ടില്ല ഒരാളില്‍ ഒന്നിലധികം എന്നതിനാദികാലം തൊട്ട് അതിതല്‍പരര്‍ പറഞ്ഞ ന്യായങ്ങള്‍ വിസ്തരിച്ചു. എന്തൊരു സുഖമെന്ന് സ്വയം പറഞ്ഞു.

കാണിക്കയായിട്ട അഞ്ചുരൂപാത്തുട്ട് വഞ്ചിയുടെ അടിത്തട്ടില്‍ പോയി വീണു മുഴങ്ങി. ഞാനിനി വരില്ലെന്നു പറഞ്ഞിറങ്ങി. നേരെ പഴയ കാമുകിയുടെ വീട്ടിലേക്കുപോയി. ജനലും വാതിലും തുറന്നിട്ട് പടിയിന്മേലിരിക്കുന്നു ഭൂതകാലം. അവള്‍ പറഞ്ഞു :  ഇതൊന്നും വലിയ കണ്ടുപിടുത്തമല്ല. ഒരാളെക്കൊണ്ടിത്രയൊക്കയേ പറ്റൂ എന്ന് ചെറിയ പെമ്പിള്ളേര്‍ക്കു വരെ അറിയാം. അതൊന്നും വലിയ കാര്യമല്ലെന്ന് തെളിയിക്കാന്‍ സിദ്ധാന്തം ഉണ്ടാക്കി കക്ഷത്തില്‍ വെച്ചുനടന്നാല്‍ ചെവിപ്പുറകില്‍ ഇരുന്നു തുരുമ്പിക്കുന്ന ഓട്ടക്കാലണ പിന്നെയെപ്പോഴെങ്കിലും പള്ളിയില്‍ കൊണ്ടുചെന്നിടേണ്ടിവരും. എന്നാലും പറയൂ, കേള്‍ക്കട്ടെ വിശദീകരണം

വിശദീകരണമോ എന്ന് പെട്ടന്നുത്സാഹിയായി ദിവാകരന്‍. കീശയില്‍ തപ്പി പുറത്തെടുത്ത കുറിമാനം മേലോട്ടു നോക്കിനിന്ന് വായിച്ചു. പട്ടിയില്‍ വാലെന്നപോലെ താഴേക്കുകിടക്കും ലിംഗം താളത്തിലാട്ടി തിരിഞ്ഞു നോക്കാതെ പടികളിറങ്ങി വേഗത്തില്‍ നടന്നുപോന്നു. പറഞ്ഞുകഴിയുമ്പോള്‍ എന്തൊരു സുഖമെന്ന് സ്വയം പറഞ്ഞു.

ഞാനിനിവരില്ല എന്നു പറയാന്‍ അതിനിടയില്‍ മറന്നു. അതിങ്ങനെ മറക്കുന്നതിനെക്കുറിച്ച് ഖേദവും വിശദീകരണവുമായി വീണ്ടും വരുമായിരിക്കും എന്നോര്‍ത്ത് അവളെണീറ്റ് വാതിലും ജനലും കുറ്റിയിട്ടു. അപ്പോള്‍ വീണ്ടും വാതില്‍ക്കല്‍ നിന്നാരോ വിളിക്കുന്നു.

പകുതിതുറന്ന ജനലിലൂടെ ചോദിച്ചു

ദിവാകരന്‍ ആയിരിക്കും ?
അതേ
ഇനിവരില്ല എന്നു പറയാന്‍ വന്നതായിരിക്കും ?
എങ്ങനെ മനസ്സിലായി ?
തിരക്കുള്ള ബസ്സില്‍ എത്രപേര്‍ തിങ്ങിഞെരുങ്ങിപ്പോകുന്നു.

പിന്നെവരാം എന്നു പറയുന്നു ദിവാകരന്‍.

Friday, February 3, 2012

കുതന്ത്രങ്ങളില്‍ കാറ്റ് / കാറ്റാടികള്‍


കാറ്റിനെത്തിരക്കി നടക്കുകയാണ്
കാറ്റിവിടെയെത്തിയോ എന്നു ചോദിച്ച്
കാറ്റെത്താനിടയുള്ള
ഇടങ്ങളില്‍ നിന്നിടങ്ങളിലേക്ക്
കാറ്റിനെത്തിരക്കി

കയ്യിലൊരോല കാറ്റാടിയുമായി
കാലങ്ങളായൊരൊഴിഞ്ഞ കോണില്‍
കാറ്റിനെകാത്തുനില്‍ക്കുന്ന കുട്ടി
അയാളോടുതന്നെ ചോദിച്ചു : -

കണ്ടോ കാറ്റിനെ?

ഒഴിഞ്ഞൊഴിഞ്ഞൊന്നുമില്ലാത്ത
പാത്രം പോലെ ശുദ്ധശൂന്യം ഈ കുട്ടി
അവനുചുറ്റും നിശ്ചലതപസ്സില്‍ ഇലകള്‍

അവനുപിന്നില്‍
കയ്യിലോല കാറ്റാടിയേന്തിയ ഒരു കുട്ടിയുടെ ചിത്രം
മേല്‍ക്കൂരകളില്ലാത്ത ഭിത്തികള്‍
- : മണ്ണുതേച്ച് ഏതോ യുദ്ധകാലത്തിനു മുമ്പ്
നാണമില്ലാതെ ശരീരത്തിലേക്ക്
കൂപ്പുകുത്തുവാന്‍
ആണും പെണ്ണും കെട്ടിപ്പൊക്കിയ ഭിത്തികള്‍ : -

വെറും ഭിത്തികള്‍

ജീവനെയും ജീവജാലങ്ങളേയും
തിരിച്ചെടുത്ത്
എല്ലാം നന്നായിരിക്കുന്നെന്നു കണ്ട്
ജൂതരുടെ ജാലവിദ്യക്കാരന്‍ ദൈവം
ഏഴാം വരിയിലൊരു പായ്ക്കപ്പലില്‍
വിശ്രമിക്കാന്‍ പോയതിനുശേഷം
ബാക്കിയായ ഭിത്തികള്‍
ബാക്കിയായ കുട്ടി, ബാക്കിയായ കാറ്റാടി

അവരോടാണ് തത്വവിചാരം

   : - ആണിയടിച്ചുറപ്പിച്ച ചിത്രമേ
ആടാതെപാടില്ലേ നിനക്ക്
കാറ്റിലെന്തിരിക്കുന്നു
കാറ്റുണ്ടെങ്കിലുണ്ടോ ഇരിക്കപ്പൊറുതി?

അല്ലെങ്കില്‍ വേണ്ട, നിങ്ങളിരിക്കൂ
ഹെലികോപ്റ്ററുകളുടെ കഥ കേള്‍ക്കൂ
ഹെലികോപ്റ്ററോളം
ഭ്രമിച്ചുപോയൊരാളുടെ കഥ

കേള്‍ക്കൂ

രണ്ട് ചിതല്‍പ്പുറ്റുകളിലൊന്നിന്റെ നട്ടുച്ചയില്‍ നിന്ന്
താഴേക്ക് ചാടുവാന്‍
തയ്യാറെടുത്തു നില്‍ക്കുന്നൊരാള്‍
വളരെവളരെ പഴയ ഒരാള്‍
അയാളുടെ കഥ
രൂപകാതിശയോക്തി അയാള്‍ക്ക് ജീവിതം

രണ്ട് ഉയര്‍ച്ചകള്‍ക്കിടയിലെപ്പോഴും
ആഴത്തിലയാളെ പ്രലോഭിപ്പിച്ച്
കണ്ണെത്താത്ത താഴ്ച
താഴ്ചയിലേക്ക്
ശ്ര്‍ര്‍ എന്നൊരുകുട്ടി എയ്തുവിട്ട
കടലാസ്‌റോക്കറ്റുകള്‍ക്കു പിന്നാലെ
ആര്‍ത്തിയോടെ പായുന്ന കാറ്റ്

രണ്ട് ചിതല്‍പ്പുറ്റുകള്‍ക്കിടയില്‍
അക്കരെയിക്കരെ ഒഴുകിപ്പോകുന്ന
ഇരിക്കപ്പൊറുതിയില്ലായ്മ അയാള്‍ക്കു നിമിഷങ്ങള്‍
നായകന്മാരുടെ രക്തം കുതറിയൊഴുകുന്ന
ഞരമ്പുകള്‍ അയാളുടെ പ്രതലം
ഒരു തുമ്പില്‍ നിന്ന് അങ്ങേത്തുമ്പിലേക്ക്
പറക്കാനയാളില്‍ വെമ്പുന്നു ഹെലികോപ്റ്ററുകള്‍

ഒരു കാല്‍ കൂടുതല്‍ ശക്തിയായി ഊന്നി
ഒരു കൈ ഇടുപ്പില്‍ കുത്തി
ആകാശത്തേക്ക് നോക്കി
അയാളാജ്ഞാപിക്കുന്നു
വരട്ടെ രണ്ട് തുമ്പുകള്‍ക്കിടയ്ക്ക്
കണ്ണെത്താത്ത കഞ്ചാവുതോട്ടം
വരട്ടെ കൂര്‍ത്ത പാദുകങ്ങള്‍
ഇരട്ടക്കുഴല്‍ തോക്കുകള്‍
പടരട്ടെ ഞാന്‍, എന്നില്‍നിന്നനവധി
നായകന്മാരുടെ ഞരമ്പുകള്‍

കുതന്ത്രങ്ങളില്‍ കാറ്റ് അയാളെ നോക്കിയിരുന്നു
എന്റെ കുട്ടീ, ഇപ്പോള്‍ നിന്നെയെന്നപോലെ
മറ്റൊരു മരത്തിന്റെ പിന്നില്‍
ചുണ്ടിലൊരു പുകക്കുഴലുമായി
കാറ്റ് അയാളെത്തന്നെ നോക്കിയിരുന്നു

രണ്ട് ചിതല്‍പ്പുറ്റുകള്‍ക്കിടയില്‍,
കഞ്ചാവിലകളില്‍ പതുങ്ങിയിരിക്കുന്ന ഒച്ചുകളില്‍
അയാളുടെ ഹെലികോപ്റ്റര്‍ പറന്നിറങ്ങി വരുമ്പോഴെല്ലാം
അയാളെത്തന്നെ നോക്കിയിരുന്നു
കയ്യിലൊരോല കാറ്റാടിയുമായി കാറ്റ്

ചുണ്ടില്‍ നിന്ന് ബീഡികളഞ്ഞ് പിന്നെയൊരു ദിവസം
കാറ്റ് എണീറ്റുവന്നു
കൂര്‍ത്ത പാദുകവും ഇരട്ടക്കുഴല്‍ തോക്കും
പ്ലാവിലത്തൊപ്പിയില്‍ പക്ഷിത്തൂവലും ധരിച്ചു

പറക്കുന്നവയിലെല്ലാം കാറ്റ്
താഴ്ചയിലുമുയര്‍ച്ചയിലും കാറ്റ്
ചില ചെരുവുകള്‍ ചെത്തിയെടുക്കുമ്പോള്‍
അയാളുടെ ഹെലികോപ്റ്റര്‍
ഹൂറേ ഹൂറേ എന്നാര്‍ത്തു വിളിച്ചു
അനേകായിരം തുമ്പികളില്‍
കാറ്റ് പിന്നാലെ പറന്നു
മറ്റൊരു ചെരിവില്‍വച്ച്
കാറ്റ് അയാളെ പണിതു
കാറ്റിനുമാത്രമറിയാവുന്ന
ഭൂമിയിലെ മാളങ്ങളില്‍ നിന്നെലികള്‍
അയാളിലേക്കിറങ്ങി വന്നു
അയാള്‍ക്കു പിറകില്‍
കഞ്ചാവുതോട്ടങ്ങള്‍ക്കു മുകളില്‍ പാറുന്ന
ഹെലികോപ്റ്ററിന്റെ ചിത്രം
തൂക്കിയിട്ട്
വീഴ്ത്തിക്കളഞ്ഞവയുടെ ചിത്രങ്ങള്‍
മറ്റിടങ്ങളില്‍ തൂക്കാന്‍ കാറ്റുപോയി

കാറ്റിനെത്തിരക്കി നടക്കുകയാണ്, അന്നുമുതല്‍
കാറ്റിവിടെയെത്തിയോ എന്നു ചോദിച്ച്
കാറ്റെത്താനിടയുള്ള
ഇടങ്ങളില്‍ നിന്നിടങ്ങളിലേക്ക്
കാറ്റിനെത്തിരക്കി

    - : കണ്ടുകിട്ടിയാല്‍ തീര്‍ത്തുകളയും

പൊടിക്കാറ്റുകൊണ്ടുപോയ മേല്‍ക്കൂരകള്‍
കൂട്ടത്തോടലറുന്നത്
കഥതീരുമ്പോളയാള്‍ക്കു കേള്‍ക്കാം
നിറഞ്ഞ സദസ്സിന് നടുവില്‍
മുകളിലേക്ക് കൈവിരിച്ചയാള്‍ നില്‍ക്കുമ്പോള്‍
മുഴങ്ങുന്ന ആരവം കേള്‍ക്കാം
ജാലവിദ്യക്കാരുടെ ദൈവം
ഞരമ്പുകളിലേക്ക് തിരിച്ചുവരുന്നതിന്റെ
ഒച്ച കേള്‍ക്കാം

അതേ നിമിഷത്തില്‍
അതേ ചിത്രത്തില്‍ നിന്ന്
ഇടങ്കണ്ണിട്ടു നോക്കി
കുട്ടി
അയാളോടു തന്നെ ചോദിച്ചു

: - കണ്ടോ കാറ്റിനെ?

Saturday, January 17, 2009

മദനന്‍

രണ്ടരലക്ഷം കോപ്പികളില്‍
പരന്നു കിടപ്പുണ്ട്
എന്റെ വിലാപം

പുല്ലാങ്കുഴല്‍
എന്തിന്റെ പ്രതീകമാണെന്ന്
ആരുടെ വിരക്തിയാണ്
ചന്ദ്രികയെന്ന്

രമണനു മാത്രമറിയില്ല
ഇപ്പോഴും