Saturday, May 2, 2009

പിടിച്ചെടുത്ത പാട്ടുകള്‍

ഒരിക്കലും പ്രേമിച്ചിട്ടില്ലാത്തവര്‍ക്ക്‌
വിരഹഗാനങ്ങളിലുള്ള ഹരം പോലെ
പിടിതരാത്ത നിരവധി കൌതുകങ്ങളാവണം
ദൈവത്തിന്റെയും ചെകുത്താന്റെയും
റേഡിയോ നിലയങ്ങളുടെ ഇന്ധനം

ഒരിക്കലും വരാത്തതിനാല്‍
വിട്ടുപോയിട്ടേയില്ലാത്ത
ഒന്നിനെക്കുറിച്ചു ഖേദിച്ച്‌,
അവയെ മാത്രം ഓര്‍ത്തിരിക്കുന്നവര്‍
സംസാരിക്കുന്നിടത്ത്‌
പതുങ്ങിയിരിക്കുന്നവരെയാവണം
കാലങ്ങളായി നമ്മള്‍
ദൈവമെന്നും ചെകുത്താനെന്നും
വിളിക്കുന്നത്‌

ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത
വികാരങ്ങള്‍ക്ക്‌ കീഴ്പ്പെട്ട്‌
ഏകാകികളാകുന്നവര്‍ക്ക്‌
മറ്റു പേരുകള്‍
ചേരാത്തതു കൊണ്ടാവില്ല,
അതിശയോക്തികളില്‍
നമ്മള്‍ തോറ്റുപോയതു കൊണ്ടാവണം

പ്രേമിക്കുന്നവരുടെയും
പ്രേമനിരാസം വന്നവരുടേയും പദയാത്ര
ഇതൊന്നും കാര്യമായി
മനസ്സിലാക്കാനിടയില്ല

ഒരിക്കലും വരാത്തതിനോടുള്ള സങ്കടവും
സംപ്രേഷണം ചെയ്യുന്നത്‌
വിരഹത്തിന്റെ നിലയങ്ങള്‍ തന്നെയാണെന്ന്‌
അവര്‍ തര്‍ക്കിക്കാനിടയുണ്ട്‌ -
പ്രേമത്തിന്റെ മതത്തിനും പുരോഹിതരുണ്ടെന്നും
പുരോഹിതരോട്‌ തര്‍ക്കിക്കുന്നത്‌
ദൈവത്തോട്‌ തര്‍ക്കിക്കുന്നതുപോലെ
അര്‍ത്ഥശൂന്യമാണെന്നും
അറിയാവുന്നതിനാല്‍
വിലയേറിയ സമയവും കൊണ്ട്‌
അത്തരം സന്ദര്‍ഭങ്ങളില്‍ നിന്ന്‌
നമ്മള്‍ ഓടി രക്ഷപ്പെടുമെന്ന്‌
ഉറപ്പാണെല്ലോ

വരാത്തതെന്ത്‌ എന്നയാകുലത
മറ്റൊരു സമൂഹത്തിന്റെ
പാട്ടുകളില്‍ നിന്ന്‌ കേട്ടെടുക്കുക
അത്രയധികം എളുപ്പമായതു കൊണ്ടായിരിക്കില്ല
നമ്മളോടുന്നത്‌, രക്ഷപ്പെട്ടു എന്നഭിനയിക്കുന്നത്‌,

ഒരേ ആന്റിന പിടിച്ചെടുക്കുന്നതാണെല്ലോ
നമ്മുടെ പാട്ടുകളില്‍ പലതും
എന്നറിയാവുന്നതുകൊണ്ട്‌

Monday, April 27, 2009

ചിലന്തികള്‍ വില്‍പനയ്ക്ക്

 തിന്നാന്‍ പറ്റില്ലെങ്കില്‍ കൊല്ലരുത്
എന്നതിനാല്‍
എന്റെ മുറിയിലെ നാലു ചിലന്തികള്‍
ചന്തയില്‍ പട്ടുകോണകം ചുറ്റി
വില്‍ക്കാനും വാങ്ങാനും വരുന്നവരെ
വലവെച്ചുപിടിക്കുന്നു

എന്റെ ചിലന്തികള്‍
മനോഹരമായി പാടുമായിരുന്നു
ഉറക്കം വരാത്ത രാത്രികളില്‍
ജാനിസ് ജോപ്‌ളിനെയും
ആമി വൈന്‍ഹൌസിനെയും
നിശബ്ദതയിലേക്ക് നിര്‍ബന്ധിക്കുമായിരുന്നു

ഇത്രയധികം ചിറകുകളുണ്ടായിട്ടും
പറന്നുപോകാത്ത പക്ഷികളെയാണ്
നമ്മള്‍ ചിലന്തികളെന്ന് വിളിക്കുന്നതെന്ന്
വിശപ്പ് കണ്ടമാനം കൂടിയ
രാത്രികളില്‍ അശരീരി

പറക്കുക എന്നയാശയം അങ്ങനെയാണ്
മുറിയിലാകെ പരന്നത്
നമ്മള്‍ ചിലന്തികളെന്ന്
വിളിക്കുന്നവയ്ക്കിടയില്‍
പൊതുധാരണകള്‍ക്ക് വഴങ്ങാത്തവ ഉണ്ടെങ്കില്‍
എന്താവും? ആരു പാടും പിന്നെ? ആരിണചേരും?

അതിനാലാണ്
ഉത്തരം വില്‍ക്കുന്നവരുടേയും
ചോദ്യം വാങ്ങുന്നവരുടേയും
ചന്തയില്‍
എന്റെ ചിലന്തികള്‍

വന്നുവാങ്ങുക
വീട്ടിലേക്ക് കൂട്ടുക,
അശരീരികളെ അവഗണിച്ചാല്‍
പാട്ടുകേട്ടു മരിക്കാം
മറക്കുന്നതു വരെ

Monday, April 13, 2009

അസ്വസ്ഥത: ഒരു മഴക്കാല വിനോദം

തുടങ്ങുമ്പോള്‍ തന്നെ തുടങ്ങും
തീരുന്നതിനായുള്ള കാത്തിരിപ്പ്‌,
മഴക്കാലത്തിന്റെ രാത്രികള്‍

മറ്റൊന്നും ചെയ്യാനാകില്ല
ശ്രദ്ധ എല്ലാത്തില്‍ നിന്നും തെറ്റും

പുഴയിലൊറ്റയ്ക്ക്‌
രാത്രിമുറിച്ചു പോകുന്ന
വൃദ്ധന്‍ തോണിക്കാരന്റെ
ചിത്രത്തിലേക്ക്‌
ചെറിയ കുളിര്‌ ഊതിവിട്ടാല്‍
ഭിത്തിയില്‍ നിന്ന്‌
മുറിയിലാകെ പരക്കും
മലമുകളിലെ സത്രത്തില്‍
വീശിയടിക്കുന്ന ശീതക്കാറ്റ്‌

ദൂരെ നിന്ന്‌ നോക്കിയാല്‍
പലതിനെ ഉള്‍ക്കൊള്ളുന്ന,
ഉള്ളിലേക്ക്‌ പിരിഞ്ഞിറങ്ങുന്ന
ഒരു വലിയ ചിത്രം

കുന്ന്‌
കുന്നിന്‍ പുറത്തെ വീട്‌
തണുപ്പ്‌ ചിതറിവീഴുന്ന മുറ്റത്ത്‌
വാടിയ ചെമ്പരത്തിപ്പൂവുകള്‍ പോലെ
സിഗരറ്റു കൂടുകള്‍
മുറി
മുറിക്കുള്ളില്‍ തിരിഞ്ഞുമറിഞ്ഞുകിടക്കുന്ന
മറ്റൊരു കുന്ന്‌
കുന്നിന്‍ പുറത്തെ വീട്‌
വീടിന്റെ തുമ്പത്ത്‌ പറന്നു പോകുന്ന കാറ്റിനൊപ്പം
തിരിഞ്ഞു നോക്കുന്ന മെല്ലിച്ച പെണ്‍കുട്ടി

അതിനിടയില്‍ തീര്‍ന്നു പോകും
പല ചിത്രങ്ങളില്‍ ഒരു തണുപ്പുകാലം

തീരുമ്പോള്‍ തന്നെ തുടങ്ങും
തുടങ്ങുന്നതിനായുള്ള കാത്തിരിപ്പ്‌,
മഴക്കാലത്തിന്റെ രാത്രികള്‍

2

നെല്ലിപ്പടിയില്‍ നില്‍ക്കുന്നവരുടെ വിനോദങ്ങള്‍
അതിവിചിത്രമാണ്‌
നെല്ലിപ്പടിക്കു താഴത്തെ തണുപ്പ്‌
ഭയത്തെക്കുറിച്ച്‌ പിറുപിറുക്കുന്ന കഥകള്‍ അത്ര ഭയാനകമാണ്‌

Sunday, April 5, 2009

?

വരുന്ന വഴിയില്‍,

പച്ചപ്പായല്‍ പോലെ ഒരു പൂച്ചക്കുട്ടി
അല്ലെങ്കില്‍
പറന്നു പോകുന്നതിനെ പറ്റിയുള്ള
ദിവാസ്വപ്നം പോലെ
പിങ്ക് നിറത്തില്‍ ഒരു തത്തക്കൂട്
അതുമല്ലെങ്കില്‍
വെറുതേയിരിക്കുമ്പോള്‍
പതിഞ്ഞ താളത്തില്‍
എത്തിനോക്കിയിട്ടു പോകുന്ന
മറ്റേതോ കൌതുകം
വഴിയിലാകെ കൌതുകം

അതേക്കുറിച്ചപ്പോള്‍ നിന്നോട്
പറയണം എന്നു തോന്നി
‘ഹോ വെയില്‍‘ എന്ന്
ഇമ ചിമ്മിയടയും പോലെ
പാളിവീ‍ഴുകയായിരുന്നിരിക്കണം
നിന്റെ സമയ ശരീരം അപ്പോള്‍

വന്നുകൊണ്ടിരുന്ന വഴി
സ്വയം നിന്ന്
റിവേഴ്സ് ഗിയറിട്ട്
നിന്നിലേക്കുള്ള വഴിയായത്
അങ്ങനെയാണെങ്കില്‍

ആഹ്ലാദത്തിന്റെ അക്കരെകള്‍ തിരക്കി
വഴി എന്ന വ്യാജോക്തിയില്‍
അതുവരെ എന്നില്‍ നിന്ന്,
എന്നിലൂടെ
നീണ്ടുകൊണ്ടിരുന്നത്
എന്തു മായാജാലം?

Tuesday, March 24, 2009

എനിക്കും വേറെ പണിയുണ്ടെന്ന് പരമാവധി വളച്ചുകെട്ടി പറയുന്നു

ജനല്‍പ്പടിമേല്‍ കമഴ്ത്തിവച്ച ഗ്ലാസിനപ്പുറം
നിവര്‍‍ത്തിവച്ച കിണറിനുള്ളിലേക്ക്‌
ജലനൂലുകളിലാടിയിറങ്ങി
'ആഴമുണ്ട്‌, ഉടനെയെങ്ങും വറ്റില്ല' എന്നുറപ്പിച്ച്‌
പതിയെ മുകളിലേക്ക്
മടങ്ങിപ്പോകുന്നു ആകാശം

വളവിനപ്പുറം
പൊട്ടുപോലെ മഴക്കാര്‍ മായുംവരെ
'നീ പെയ്തില്ലെങ്കിലും വറ്റില്ല
നീയിനി വന്നില്ലെങ്കിലും കുഴപ്പമില്ല'
എന്നൊക്കെ
വളരെ നേരം കൈവീശി നില്‍ക്കും
ആരുമറിയാതെ
നിറഞ്ഞുകൊണ്ടിരിക്കുന്ന ഉറവകള്‍

ആകാശത്തിന്‌ അതൊന്നും
അറിയേണ്ട കാര്യമില്ല

കുണ്ടും കുഴികളും ഇടവഴികളും
പച്ചക്കാടുകളും പാമ്പിന്‍പൊത്തുകളും
താണ്ടിയതിന്റെ ക്ഷീണമുണ്ട്‌
തിരിച്ചുവന്നതിന്റെ സന്തോഷത്തിലാണ്‌
സന്തോഷംകൊണ്ട്‌ ഇടിവെട്ടിപ്പോകും,ചിലപ്പോള്‍

ജനലരികില്‍ ഖേദത്തോടെ കമഴ്ന്നിരിക്കുന്ന ഗ്ലാസ്
താഴേക്ക്‌ വീണുചിതറും, ചിലപ്പോള്‍
‘എത്രപെയ്തിട്ടും നിറയ്ക്കാതെ പോയല്ലോ എന്നെ
ഉള്ളിലില്ലല്ലോ നിന്നെവേണ്ടാത്ത ഉറവകള്‍‘

ആകാശത്തിന്‌ അതും
അറിയേണ്ട കാര്യമില്ല

അടുത്തതവണയും വരും
കിണറിലേക്ക്‌ മാത്രം ഇറങ്ങിനോക്കും
വയലുകളിലും താഴ്ച്ചകളിലും
താമസിക്കുന്നവരുടെ വീടുപോലെയുള്ള
ആഗ്രഹങ്ങള്‍ മുക്കിക്കളയും

പ്രളയത്തിലപ്പോള്‍
തുരുത്തുതേടിയോടുന്നതിന്‍മുമ്പ്‌
മൂത്തമകന്റെ ചരിത്രഗ്രന്ഥവും
ഭര്‍ത്താവിന്റെ അടിവസ്ത്രവും
പെറുക്കിക്കൂട്ടുന്നതിനിടയില്‍
വേണോ വേണ്ടയോയെന്നു സംശയിച്ച്‌
ഒരു വീട്ടമ്മ ആദ്യത്തെ പ്രേമലേഖനം
തപ്പിയെടുത്തേക്കും, ചിലപ്പോള്‍

നിറഞ്ഞും വരണ്ടും
എല്ലാ വീട്ടമ്മമാരുടേയും ഭൂതകാലം
എന്നുവേണമെങ്കില്‍ പറഞ്ഞുതീര്‍ക്കാം
മറ്റൊരു ഭ്രാന്തന്‍ കമഴ്ത്തിവച്ച
അതിമോഹങ്ങളുടെ ഈ കാലന്‍കുടയെ

അതും ആകാശത്തിന്
അറിയേണ്ട കാര്യമില്ല,

എനിക്കും

Wednesday, March 18, 2009

ഭീരുത്വത്തെക്കുറിച്ച് രഹസ്യത്തിന്റെ ഭാഷയില്‍

ആഹാ നീ വന്നുവോ
കാത്തിരിക്കുകയായിരുന്നു
അകത്തേക്ക്‌ വരേണ്ട
പുറത്തുതന്നെ നില്‍ക്കൂ
ഈ മുറിയില്‍ നിറയെ രഹസ്യങ്ങളാണ്‌
പലതരം മനോരോഗങ്ങളില്‍ ഒന്നല്ല
ഈ മുറിയും അതിന്റെ രഹസ്യ സഞ്ചാരങ്ങളും
എന്നൊക്കെ പിന്നീട് തര്‍ക്കിക്കാം
നീ വന്നതിനെക്കുറിച്ച് ആലോചിച്ചിട്ടാകാം

പുറത്തേക്കൊരു കസേര എടുത്തിട്ടാല്‍
തീരുന്ന പ്രശ്നങ്ങളേയുള്ളൂ എന്നൊക്കെയാണെങ്കില്‍
നീ വന്നതു തന്നെ ഒരു രഹസ്യമല്ലേ
അധികനേരം പുറത്തുനിന്നാല്‍
പുറത്തായിപ്പോകില്ലേ
അകത്തുള്ള മുറി പോലും

ഇങ്ങനെയൊന്നുമായിരുന്നില്ല
എല്ലാം തീരുമാനിക്കപ്പെട്ടിരുന്നത്‌
പഴയ കഥകള്‍ വീണ്ടും പറയുകയാണെങ്കില്‍

- - - 11 മണിക്ക്‌ നമ്മുടെ ആര്‍ എക്സ്‌-100ല്‍ ആല്‍ത്തറ ജംഗ്ഷനില്‍ നിന്ന്‌ ജോണ്‍ പുറപ്പെടുന്നു. 11.10ന് ആന്‍ഡ്രിയ ബാറില്‍ നിന്നും ചിറിതുടച്ച്‌ പുറത്തേക്കു വരുന്ന വനജ ബൈക്കിന്‌ കൈകാട്ടുന്നു. 11.20ന്‌ ജോണും വനജയും തെക്കുനിന്നു വന്ന ഏതോ ട്രക്കുമായി കൂട്ടിയിടിക്കുന്നു. ട്രക്കില്‍ നിന്ന്‌ പുറത്തിറങ്ങിയ ലാസര്‍ ആര്‍ എക്സ്‌ 100ല്‍ രക്ഷപ്പെടുന്നു. രണ്ട്‌ പേരെ ഇടിച്ചുകൊന്ന്‌ ബൈക്കുമായി കടന്നവന്റെ പിന്നാലെ പൊലീസ്‌ പായുമ്പോള്‍ യഥാര്‍ഥ നമ്മള്‍ രംഗത്തുവരുന്നു - - -

പക്ഷേ, രഹസ്യങ്ങളുടെ
ഒരു കുഴപ്പമെന്താണെന്നു ചോദിച്ചാല്‍
വെളിച്ചത്തിലേക്ക്‌ പെട്ടന്ന്‌ പൊട്ടിവീഴുമ്പോള്‍
അവയൊന്ന്‌ പകയ്ക്കും
കുറച്ചു നേരം ചുറ്റും നോക്കും
അഞ്ചു മിനുറ്റ്‌ ചിലപ്പോള്‍
അഞ്ചു മിനുറ്റ്‌ വൈകിയേ എത്തുകയുള്ളൂ

അഞ്ചു മിനുറ്റിന്റെ വ്യത്യാസത്തില്‍
എല്ലാം ഇപ്പോഴും
അതേപോലെ തന്നെ നിലനില്‍ക്കുന്നു
യഥാര്‍ഥ നമ്മളിപ്പോഴും
ജോണും വനജയും ലാസറും
ആന്‍ഡ്രിയ ബാറുമൊക്കെയായി ഒളിവിലാണ്‌,
ഈ മുറി നിറയെ വേഷം മാറിയ
നമ്മുടെ മനോരോഗങ്ങളാണ്‌

വൈകിയോടുന്ന രഹസ്യങ്ങളുടെ ഈ മുറി
യാത്രക്കാരില്ലാത്ത രാത്രിവണ്ടിപോലെ
ശുദ്ധശൂന്യമാകുന്ന അന്ന്‌
മറ്റെന്തിലേക്കോ തെറ്റിദ്ധരിപ്പിക്കപ്പെട്ട്‌
എല്ലാവരും എല്ലാവരുടേയും പിറകേ പായുമ്പോള്‍
യഥാര്‍ഥ നമ്മള്‍ വീണ്ടും വരും

അതുവരെ നീ തിരിച്ചു പൊയ്ക്കൊണ്ടേ ഇരിക്കുക

Monday, March 2, 2009

ഇനിയില്ല

ജലത്തിനു മുകളിലെ കുടമാകയാല്‍
ഇടയ്ക്കിടയ്ക്ക്‌ മുങ്ങുകയും
ഇടയ്ക്കിടയ്ക്ക്‌ പൊങ്ങുകയും

മുങ്ങുന്നതിനു മുമ്പ്‌
പുഴയരികിലെ പൂവ്‌
മീന്‍ പിടിക്കുന്നതിനു
തൊട്ടുമുമ്പത്തെ പൊന്‍മാന്‍
പണിയില്ലാപ്പിള്ളേരുടെ
ഉന്നംപിടിക്കലുകള്‍

മുങ്ങിക്കഴിയുമ്പോള്‍
ആഴങ്ങളിലെ തണുപ്പ്‌
നാലു മീനുകള്‍ക്ക്‌ വീട്‌
പൂവിന്റെയും പൊന്‍മാന്റെയും
ഉന്നം തെറ്റിയ ഓര്‍മകള്‍

തുടക്കത്തില്‍ മാത്രമല്ല
ഒടുക്കത്തിലും
ഒന്നുമില്ലായ്മ മാത്രമാണെന്ന്‌
തലയറഞ്ഞ്‌ ചിരിച്ചിരുന്നു
അതിനിടയിലിടയ്ക്കിടെ
എന്റെ പ്രണയബുദ്ധന്‍

എന്നിട്ടുമെന്നിട്ടുമെന്നിട്ടും
തലപൊക്കി നോക്കുകയാണ്‌
ഒന്നിലധികം ആഴങ്ങള്‍
എന്റെ കുടത്തില്‍ നിന്നിപ്പോള്‍

വറ്റിയ പുഴയരികില്‍ നിന്നു പൂവു കൊത്താന്‍
ചത്ത മീനിന്റെ കണ്ണുപൊത്താന്‍
നഷ്ടബോധത്തിന്റെ പൊന്മാന്‍
വരുന്നതിനു മുമ്പ്
പറഞ്ഞിട്ടു താഴുന്നു

ഒന്നുമില്ലായ്മ പോലെയല്ല
നീയില്ലായ്മ