Showing posts with label പള്‍പ്. Show all posts
Showing posts with label പള്‍പ്. Show all posts

Monday, April 27, 2009

ചിലന്തികള്‍ വില്‍പനയ്ക്ക്

 തിന്നാന്‍ പറ്റില്ലെങ്കില്‍ കൊല്ലരുത്
എന്നതിനാല്‍
എന്റെ മുറിയിലെ നാലു ചിലന്തികള്‍
ചന്തയില്‍ പട്ടുകോണകം ചുറ്റി
വില്‍ക്കാനും വാങ്ങാനും വരുന്നവരെ
വലവെച്ചുപിടിക്കുന്നു

എന്റെ ചിലന്തികള്‍
മനോഹരമായി പാടുമായിരുന്നു
ഉറക്കം വരാത്ത രാത്രികളില്‍
ജാനിസ് ജോപ്‌ളിനെയും
ആമി വൈന്‍ഹൌസിനെയും
നിശബ്ദതയിലേക്ക് നിര്‍ബന്ധിക്കുമായിരുന്നു

ഇത്രയധികം ചിറകുകളുണ്ടായിട്ടും
പറന്നുപോകാത്ത പക്ഷികളെയാണ്
നമ്മള്‍ ചിലന്തികളെന്ന് വിളിക്കുന്നതെന്ന്
വിശപ്പ് കണ്ടമാനം കൂടിയ
രാത്രികളില്‍ അശരീരി

പറക്കുക എന്നയാശയം അങ്ങനെയാണ്
മുറിയിലാകെ പരന്നത്
നമ്മള്‍ ചിലന്തികളെന്ന്
വിളിക്കുന്നവയ്ക്കിടയില്‍
പൊതുധാരണകള്‍ക്ക് വഴങ്ങാത്തവ ഉണ്ടെങ്കില്‍
എന്താവും? ആരു പാടും പിന്നെ? ആരിണചേരും?

അതിനാലാണ്
ഉത്തരം വില്‍ക്കുന്നവരുടേയും
ചോദ്യം വാങ്ങുന്നവരുടേയും
ചന്തയില്‍
എന്റെ ചിലന്തികള്‍

വന്നുവാങ്ങുക
വീട്ടിലേക്ക് കൂട്ടുക,
അശരീരികളെ അവഗണിച്ചാല്‍
പാട്ടുകേട്ടു മരിക്കാം
മറക്കുന്നതു വരെ

Saturday, September 20, 2008

ചെവികള്‍ ചെമ്പരത്തികള്‍ :-

Love is like chess: Any fool can go and make the first move
But only experience makes the player
(Zvonimir Berkovicന്റെ Rondo എന്ന ചിത്രത്തിന്റെ സബ് ടൈറ്റിലില്‍ നിന്നും)
.
.
വിചിത്രവും വിരൂപവുമായ രൂപങ്ങളില്‍ കൌതുകത്തിന്‌ ഏറ്റവും കൂടുതല്‍ സാധ്യതയുള്ളത്‌
ചെവികളിലാണെന്ന്‌ തെളിയിക്കാനായാണ്‌, കണ്ണട (കണ്ണട, വൈചിത്രത്തിന്റെ പരമ്പരകള്‍) താഴ്ത്തിവച്ച്‌ പഴയൊരു പാട്ടുകാരന്റെ വിചിത്രശീലങ്ങളെക്കുറിച്ച്‌ അയാളുടെ ഭാര്യ
ചെറുപ്പക്കാരനായ ഒരുവനോട്‌ സംസാരിച്ചു തുടങ്ങിയത്‌

:- അപ്പോഴാണ്‌ പഴയ ഫോട്ടോകള്‍

ആ മുറിയുടെ തെക്കേകോണിലുള്ള ഫോട്ടോ എന്തിനാണ്‌
ഈ മുറിയുടേയും തെക്കേകോണില്‍ തന്നെ തൂക്കിയിരിക്കുന്നത്‌?
അല്ല, വരാന്തയിലുമുണ്ടല്ലോ തെക്കേ കോണില്‍. എന്തിനാണ്‌ എന്താണ്‌ എന്തുകൊണ്ടാണ്‌?

കേള്‍ക്കാന്‍ വന്നവന്‍ ചോദ്യങ്ങളില്‍ ആസക്തനാകുന്നത്‌ തീര്‍ച്ഛയായും തെറ്റാണ്‌. നിരുപദ്രവങ്ങളായ അന്ധവിശ്വാസങ്ങളല്ല; കൂട്ടംതെറ്റി നില്‍‍ക്കുന്ന വിചിത്രശീലങ്ങളാണ്‌ നാഗരികതയുടെ പോരായ്മയെന്ന്‌ പാട്ടുകാരന്റെ ഭാര്യ.

ചെമ്പരത്തിപ്പൂ ചെമ്പരത്തിപ്പൂ :-

ചെവിയില്‍ ചെമ്പരത്തിപ്പൂ ചൂടി നില്‍ക്കുന്ന ഒരുവന്റെ ഫോട്ടോയില്‍ നിന്നുമാണ്‌ എന്റെ വാദങ്ങള്‍ തുടങ്ങുന്നത്‌.
സുമംഗലികളുടെ നെറ്റിവേര്‍പാടിലെ സിന്ദൂരക്കുറിപോലെ പ്രത്യക്ഷത്തില്‍ ഒരാഭരണം എന്ന നിലയിലല്ലാതെ ചെവിയിലെ
ചെമ്പരത്തിക്ക്‌ മറ്റ്‌ അര്‍ഥങ്ങളൊന്നുമില്ല, അപരിചിതനായ ഒരാളില്‍. പരിചിതനായ ഒരാളാണ്‌,എല്ലായ്പ്പോഴുമെന്നപോലെ,
പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത്‌. ചെവി, ചെമ്പരത്തി, സിന്ദൂരം, സുമംഗലി എന്നിങ്ങനെ അയാള്‍ പെട്ടന്ന്‌ ഭയന്നുമാറുന്നു.

അപായത്തിന്റെ ഈ സൂചനകള്‍ എല്ലാ തെക്കേകോണുകളിലും
ചിലന്തിവലകള്‍ പോലെയുണ്ട്‌ എന്നിരിക്കെ,
ചെവികള്‍ മാത്രമെങ്ങനെ മാറിനില്‍ക്കും എന്നല്ലേ?

:- അതേ, അതുതന്നെയാണ്‌

ചിലന്തിവലകളെ അനുസ്മരിപ്പിക്കുന്ന ആകൃതി‍ മാത്രമല്ല അതിനെ
പിടിതരാത്ത ഒരു വിചിത്രജന്തു ആക്കുന്നത്‌.
ഏറ്റവുമടുത്ത ഒരാളെ എല്ലായ്പ്പോഴും ആദ്യമറിയുന്നത്‌ ചെവികളാണ്‌. അപരിചിതരായവരെ ആഴങ്ങളില്‍
പരിചിതരാക്കുന്നത്‌ ചെവികളാണ്‌. അടുത്തടുത്തുവരുന്ന നിശ്വാസം, ചെറിയ ചെറിയ പിടച്ചിലുകള്‍,
ചുംബനം പോലെ അപകടകരമായ ഒരു സന്ദേശം. ചെവി ഒരു കുമ്പസാരക്കൂട്‌:
അത്രമേല്‍ ഗാഢമായ തിരിച്ചറിവ്‌:
ഞാന്‍ ചിലപ്പോള്‍ നിന്നെ സ്നേഹിച്ചുപോയേക്കും എന്ന്‌ അപ്പുറത്തുനിന്ന്‌ ഒരു കുറ്റസമ്മതം. ആദ്യത്തെ സ്പര്‍ശനം.
അവിടെ മാത്രം ഉമ്മവയ്ക്കല്ലേ,
അവിടെ മാത്രം ഉമ്മവയ്ക്കല്ലേ എന്ന്‌ നീട്ടിത്തരുന്ന ഉന്‍മാദം.

പക്ഷേ ഫോട്ടോകള്‍ :-

പഴയൊരു പാട്ടുകാരന്റെ പഴയ ചിത്രങ്ങളല്ലേ
തെക്കേമൂലകളില്‍. അല്ലേ?
അല്ല, അയാളുടെ ചെവികള്‍ ചെമ്പരത്തിപ്പൂവുകള്‍ തന്നെയാണെല്ലോ?
അയാള്‍ക്ക്‌ എന്തായിരുന്നു?
എവിടെയാണ്‌ അയാളിപ്പോള്‍?

പാട്ടുകാരന്റെ ഭാര്യക്ക്‌ ബോറടിക്കുന്നു.
ഈ ചെറുപ്പക്കാരുടെ ഒരു കാര്യം.
അവര്‍ക്കെല്ലാം അറിയണം

Saturday, August 16, 2008

വി/ജനത

1

ഒരു വളവിന്‌ ഇരുപുറം നനഞ്ഞു
കിടക്കുന്ന റോഡ്‌

രാത്രി പത്തുമണിയുടെ വെട്ടത്തില്‍
ആടിയും ഓടിയും കടന്നുപോകുന്ന നിഴലുകള്‍ ഒഴിച്ചാല്‍,
ദൂരെനിന്നു നോക്കുന്ന ഒരാളെ സംബന്ധിച്ചിടത്തോളം
നനഞ്ഞ്‌ ചിറകൊതുക്കി നില്‍ക്കുന്ന
പ്രാവിന്റെ തൂവലില്‍ നിന്നും
തട്ടിത്തട്ടി താഴേക്കിറങ്ങുന്ന
ജലകണിക പോലെ
അതിസാധാരണമായ വിജനത

പെട്ടന്നൊരു കാര്‍
വളവു തിരിഞ്ഞെത്തുന്നതുവരെ
ഡിവൈഡറില്‍ തട്ടി
ഹരേ കൃഷ്ണാ ഹരേ രാമാ
എന്ന്‌ അടിമുടിയുലഞ്ഞ്‌
പുകപടര്‍ത്തി
ശാന്തമാകുന്നതുവരെ
അതിസാധാരണമായ വിജനത

2

ഇലവീണ തടാകം
ഇക്കിളിപ്പെടുന്നതുപോലെ
പതറുന്ന കാലടികളില്‍
കാറില്‍ നിന്ന്‌ നിരങ്ങിയിറങ്ങിയ
അഞ്ചുപേര്‍
പെട്ടന്നൊരു ജനതയാവും
കാത്തിരിപ്പിന്റെ മുഷിപ്പ്‌
അവരുടെ ഭാഷയാവും

വെള്ളംതേടിപ്പോയി
പരീക്ഷണങ്ങളില്‍
ശുദ്ധിവരുത്തി
അവര്‍ വളവിലേക്ക്‌ തിരിച്ചുവരും

ഏതോ റോക്ക് ബാന്‍ഡിനെ ഓര്‍മിപ്പിച്ച്‌
അഞ്ചുകോണില്‍ കുത്തിയിരുന്ന്‌
രാജ്യമാവും

3

ഒരു പെണ്ണ്‌ ആ കാറിനു പുറത്ത്‌
കിടപ്പുണ്ട്‌ ഇപ്പോഴും,
പൂര്‍ത്തിയാവാത്ത
ബലാത്സംഗം അവളിലേക്ക്‌
ഏതുനിമിഷവും തിരിച്ചുവരും

ദൂരെ നിന്ന്‌ നോക്കുന്ന ഒരാള്‍ക്ക്‌
അവളെയെളുപ്പത്തില്‍ വിവരിക്കാം

അതിസാധാരണമായ വിജനത എന്ന്‌

Monday, July 21, 2008

ഒരേ സമയത്ത്‌ നടന്ന മൂന്ന്‌ സാമാന്യ സംഭവങ്ങളുടെ അത്ഭുത വിവക്ഷകള്‍

അനിതാ ദേശ്പാണ്ഡേ

ആറാം നിലയിലെ മൂന്നാമത്തെ ഫ്ലാറ്റില്‍ നിന്നും
ഒരു കാക്ക മുകളിലേക്ക്‌ പറന്നുപോകുന്നു

അടുക്കളയില്‍ പാല്‍ തിളച്ചു തൂവുന്നു

അവിവിവാഹിതയും മൗനിയുമായ ഒരുവളുടെ
കിടക്കയില്‍ നിന്നും അറ്റംപൊട്ടിയ ഒരു കോണ്ടം
വേലക്കാരന്‍ കണ്ടെടുക്കുന്നു

ദാമോദരന്‍ വി വി

ഏഴാം നിലയിലെ മൂന്നാമത്തെ ഫ്ലാറ്റിന്റെ
അല്‍പമുയര്‍ത്തിവച്ച കണ്ണാടിച്ചില്ലിനിടയിലൂടെ
പുകഞ്ഞുതീര്‍ന്ന ഗോള്‍ഡ്‌ ഫ്ലേക്ക്‌ താഴേക്ക്‌ പോകുന്നു

അടുക്കളയില്‍ പാല്‍ തിളച്ചു തൂവുന്നു

വിവാഹിതനും ചെയിന്‍ സ്മോക്കറുമായ ഒരുവന്റെ
കിടക്കയില്‍ ബലാത്സംഗം ചെയ്യപ്പെടാന്‍ തയാറായി
വേലക്കാരി കാലുകള്‍ അകത്തിവയ്ക്കുന്നു

അനിതാ ദേശ്പാണ്ഡെ

ഏഴാം നിലയിലെ മൂന്നാം ഫ്ലാറ്റില്‍ നിന്നും
താഴേക്ക്‌ വീണ ഒരു പെണ്‍ലമ്പടന്‍
സ്വിമ്മിംഗ്‌ പൂളില്‍ കിടന്ന്‌ ആറാം നിലയിലെ
മൂന്നാം ഫ്ലാറ്റിലേക്ക്‌ നോക്കുന്നു

തിളച്ചു തൂവുന്ന പാല്‍ അടുക്കളയില്‍ നിന്നും
താഴേക്ക്‌ ഒഴുകുന്നു

ആറാം നിലയിലെ മൂന്നാമത്തെ ഫ്ലാറ്റില്‍ നിന്നും
തൂവിയൊഴുകുന്ന പാലില്‍ ഏഴാം നിലയിലെ
മൂന്നാമത്തെ ഫ്ലാറ്റില്‍ നിന്നും വന്ന പാല്‍ കൂട്ടിമുട്ടുന്നു

ദാമോദരന്‍ വി വി

എല്ലാ ദിവസവും രാവിലെയുണര്‍ന്ന്‌ പൂന്തോട്ടം നനയ്ക്കുന്ന
ഒരുവന്റെ നിസംഗതയോടെ ഇലവേറ്റര്‍
മുകളിലേക്കു പോകുന്നു

അഞ്ചാമത്തെ നിലയിലെ മൂന്നാമത്തെ ഫ്ലാറ്റില്‍
പാല്‍ തിളച്ചു തൂവുന്നതു കേട്ട്‌
പൂന്തോട്ടം നനയ്ക്കുന്നതു നിര്‍ത്തി ഒരാള്‍
സ്കൂളിലേക്കു പോകുന്ന കുട്ടികളെ കൈവീശുന്നു

മറ്റൊരു സിഗരറ്റിന്‌ തീകൊളുത്തുന്നു

--- സ്ഥലകാലങ്ങളുടെയും മുന്‍ധാരണകളുടേയും ഉടയാടകളില്‍ ഞാനിനി എത്രകാലം ഒളിച്ചിരിക്കുമെന്ന്‌, പുറകോട്ട്‌ പറക്കുന്ന മുടിയിഴകള്‍ വകഞ്ഞൊതുക്കിക്കൊണ്ട്‌ ചിന്തിക്കാനായി, കുട്ടികള്‍ സ്കൂളിലേക്ക്‌ പോയതിനു ശേഷമുള്ള സമയം മാറ്റിവയ്ക്കാം എന്ന്‌ ആലോചിച്ചുകൊണ്ട്‌, അടുക്കളയിലേക്ക്‌ നടന്നു വരികയായിരുന്നു ഇതേ സമയം മൈഥിലി. കാണ്ഡങ്ങളിലും കാനനങ്ങളിലും ഇനിയെത്ര നാള്‍ ബാക്കിയുണ്ട്‌ എന്നറിയാന്‍ അവള്‍ അതിനിടയില്‍ കലണ്ടറില്‍ ഒളിഞ്ഞു നോക്കുകയും ചെയ്തു. ഉള്ളിലെന്തോ ചലിക്കുന്നതിന്റെ അലോസരത്തില്‍ 'കുസൃതി നിര്‍ത്തുക മഹാമുനേ' എന്ന്‌, അവളൊരായിരം പുംബീജങ്ങളെ ശാസിച്ചു ---

നാലാം നിലയിലെ മൂന്നാമത്തെ ഫ്ലാറ്റില്‍ തിളച്ചുകൊണ്ടിരിക്കുന്ന പാല്‍
അഞ്ചാം നിലയിലെ മൂന്നാമത്തെ ഫ്ലാറ്റില്‍ നിന്നും പാലെത്തിയില്ലല്ലോ
എന്നയക്ഷമയില്‍ പുറത്തേക്ക്‌ തലതല്ലിത്തെറിച്ചത്‌,
കോണ്ടം പൊട്ടിയ കാണ്ഡത്തിലേക്ക്‌ അപ്പോള്‍ പ്രവേശിച്ച
അവള്‍ അറിഞ്ഞില്ല

അതിനാല്‍, മൂന്നാം നിലയിലെ മൂന്നാം ഫ്ലാറ്റില്‍...

Friday, May 16, 2008

തെരുവ്‌

കണ്ണുകളിലേക്ക്‌ സൂക്ഷിച്ചു നോക്കിയിട്ടുണ്ടോ?
പുറകോട്ടു നോക്കുമ്പോള്‍
പൂരപ്പറമ്പുകള്‍ കാണുന്ന വിധം
അത്രയഗാധമായല്ല
കഞ്ചാവുപൂത്ത കണ്ണുകൊണ്ട്‌
ഒരാപ്പിളിനെ നോക്കുന്നവിധം
ലോലമായി,
അത്രയ്ക്ക്‌ വാത്സല്യത്തോടെ

നിരനിരയായി
മഞ്ഞവെളിച്ചം കത്തിനില്‍ക്കുന്ന
ഫ്ലൈ ഓവറുകള്‍ക്കു കീഴേ
മെഴ്സിഡിസ്‌ ബെന്‍സുകള്‍
പാഞ്ഞുപോകുന്ന ഒരു നഗരം കാണുന്നില്ലേ?
ഒരുത്തിയുടെ പാവാട
ഒരുവന്‍ പൊക്കിനോക്കുന്നത്‌ കാണുന്നില്ലേ
എ അയ്യപ്പനെയും
ചാള്‍സ്‌ ബുകോവ്സ്കിയെയും
മറ്റനേകം ഭ്രാന്തന്മാരെയും
കാണുന്നില്ലേ

കുടിച്ചുന്മത്തനായി
നിങ്ങള്‍ക്കുമുമ്പേ
അംഗുലം നീളമുള്ള
ആ സിഗരറ്റിനെ കടത്തിവിട്ടുകൊണ്ട്‌
വളരെ പതുക്കെയാണ്‌
നിങ്ങള്‍
ചുവപ്പുരാശി പടര്‍ന്ന
ആ ഫ്രെയിമിലേക്ക്‌ വരുന്നത്‌

ആര്‍ത്തലച്ചടിമുടി-
യഴിഞ്ഞുലഞ്ഞുകൊണ്ട്‌
കയ്യിലെ ബിയര്‍ കുപ്പി
അതിലേക്ക്‌
എടുത്തെറിയാന്‍ തോന്നുന്നില്ലേ?

അപ്പോഴറിയാം
ആര്‌
ആരെയാണ്‌
കണ്ടുകൊണ്ടിരുന്നതെന്ന്‌

Tuesday, April 8, 2008

ആല്‍ബര്‍ട്‌ ഐന്‍സ്റ്റീന്റെ ജീവിതവും മരണവും

ഷക്കീല, മോഹന്‍ലാല്‍
എന്നിവര്‍ക്കിടയില്‍
തെറിച്ചു തെറിച്ച്
ആധിപിടിച്ചു നില്‍ക്കുന്ന മുടിയുള്ള
ഒരുവന്റെ പടം

എന്നെങ്കിലും ഒരിക്കല്‍
ഈ വഴി തന്നെ വരും
എന്ന പ്രത്യാശയില്‍
നയന്‍താരയുടെ മുലകള്‍
ഭിത്തിയില്‍ നിന്ന്‌ പൊഴിഞ്ഞു വീഴുന്നത്‌
കാണാനുള്ള ആഗ്രഹത്തെ പിടിച്ചുകെട്ടി
കുമ്മായമിളകിയ തന്റെ ചുവരുകളിലേക്ക്‌
ഷക്കീല, മോഹന്‍ലാല്‍, അയാള്‍
എന്നീ ക്രമത്തില്‍ തിരിച്ചും മറിച്ചും
നിശ്വാസമുതിര്‍ത്ത്‌
മുടിവെട്ടുകാരന്‍ ആന്‍ഡ്രൂസ്‌
ഉലാത്തലോട്‌ ഉലാത്തല്‍.

ഒരു ദിവസം പുറത്തിറങ്ങി
കൈക്കുമ്പിളുകൊണ്ട്‌
പകുതിയാകാശം മറച്ച്‌
'ഈ മഴ പെയ്യുമോ'
എന്ന്‌ മുകളിലേക്ക്‌
നോക്കി നില്‍ക്കുമ്പോള്‍
ഇ=എം സി2
എന്നു പിറുപിറുത്ത്‌
ആണിന്റെയും പെണ്ണിന്റെയും
കാലുകളില്‍
ഒരു സ്കൂള്‍ നടന്നു പോകുന്നത്‌ കണ്ടു

തിരിച്ചുചെന്ന്‌ അയാളെ നോക്കുമ്പോള്‍
വല്ലാത്തൊരു പന്തികേട്‌
തന്റെ ചുവരുകളില്‍ ഇളകിയാടുന്നത്‌
ആന്‍ഡ്രൂസിന്റെ അമ്പതുവര്‍ഷത്തെ
പാഠ്യേതര ജീവിതം അനുഭവിച്ചു

ചുവരിളകും വിധത്തില്‍
കാറ്റുവീശുന്നത്‌
കാതോര്‍ത്ത്‌
നയന്‍താര അപ്പോള്‍
പുറത്തു നില്‍പ്പുണ്ടായിരുന്നു.

Wednesday, April 2, 2008

അവനവനിലേക്കുള്ള വഴികള്‍

രാത്രി ഏറെ വൈകിയതിനു ശേഷം,
മേലേക്ക്‌ നോക്കിക്കിടക്കുമ്പോള്‍
കടലുപോലത്തെ തട്ടിന്‍പുറവും
തിമിംഗലങ്ങളെപ്പോലെ
ഇഴഞ്ഞിറങ്ങിവരുന്ന പല്ലികളുമുള്ള
ഒരു മുറി എനിക്കുണ്ടായിരുന്നല്ലോ
അതെവിടെയാണ്‌
എന്ന്‌ തലപുകഞ്ഞുകൊണ്ട്‌,
മറ്റൊരാളുടെ കൂടാരത്തിലേക്ക്‌
കയറിച്ചെന്നു എന്നിരിക്കുക

അവസാനത്തെ ലാര്‍ജില്‍
വിരസതയ്ക്കെതിരെ
ഗൂഢാലോചന നടത്തി
അവസാനത്തെ സിഗരറ്റിന്റെ
ഫില്‍റ്ററില്‍ തീ കൊളുത്തി
'നിന്റെ നഗരത്തിന്റെ മണമെന്ത്‌
അവസാനത്തെ ബസ്‌ ഏതു
കൊക്കയിലേക്കാണ്‌ മറിഞ്ഞത്‌?'
എന്ന പതിഞ്ഞ ചോദ്യത്തോടെ
തലകുനിച്ചിരിക്കുന്ന
ഏറ്റവും വലിയ ആതിഥേയനെ
അവിടെ കണ്ടുമുട്ടി
എന്നുകരുതുക

അയാളുടെ ഭാര്യ അകത്തെവിടെയോ
കിടന്ന്‌ സ്വയംഭോഗം
ചെയ്യുകയാണെന്നും
അയാളുടെ മകള്‍ ഇന്നലെ ഏതോ
പാട്ടുകാരന്റെ കൂടെ
ഒളിച്ചോടിപ്പോയെന്നും
അയാളുടെ അച്ഛനാണ്‌
ജോണ്‍ ലെനനെ കൊന്നത്‌ എന്നും
അയാള്‍ പറഞ്ഞാല്‍

അയാളുടെ കമണ്ഠലുവിലെ
റിവോള്‍വറിനെ സ്തുതിച്ച്‌,
പാട്ടില്‍ നിന്നും പാട്ടിലേക്ക്‌
പെടാപ്പാടുപെട്ട്‌ ജീവിക്കുന്ന
പാട്ടുകാരനല്ലാത്ത താങ്കള്‍
ഏതുഗാനം മൂളും?

നന്നായി നന്നായി
കണ്ണാടിയായിപ്പോയ
ചങ്ങാതിയാണ്‌
അയാളെന്ന്‌ തോന്നുകില്‍
കാള്‍ ലൂയിസിന്റെ കാലുകള്‍
നിങ്ങള്‍ക്കാര്‌ കടംതരും?

അതിനാലാണ്‌ സഹോദരാ
എന്റെ മുറിയിലേക്കുള്ള വഴിയറിയുന്ന
തെരുവുനായയെ
ഞാന്‍ കൂടെക്കൊണ്ടു നടക്കുന്നത്‌

Saturday, January 5, 2008

പോസ്റ്റ്‌ ചെയ്യാത്ത കത്തുകള്‍ - 1

(ഏറെപ്പറയുന്നത്‌ കറങ്ങുന്ന പങ്കകളാണ്‌
ഏതു നിമിഷവും പൊട്ടിയടര്‍ന്ന്‌ തലയില്‍ വീണേക്കാവുന്ന
ഒരു മഹാമൗനത്തെക്കുറിച്ച്‌
അവയെപ്പോഴും സംസാരിച്ചുകൊണ്ടേയിക്കും
)

ഇന്നലെ എഴുതിയതു മുഴുവന്‍
ഏതുഭാഷയിലാണ്‌
എന്നു കണ്ടെത്താനുള്ള
ശ്രമമായിരുന്നു ഇന്നുമുഴുവന്‍
അതിനിടയ്ക്കെപ്പോഴോ ആണ്‌ നിന്റെ ഭാഷ
കണ്ടുകിട്ടിയത്‌.

നിനക്കെഴുതിയിട്ട്‌, നീയെഴുതിയിട്ട്‌
എത്രകാലമായിരിക്കുന്നു?

നീ വന്നു താമസിച്ചിട്ടില്ലാത്ത
എന്റെയീ മുറി
പതിവുപോലെ
അലക്കാത്ത അടിവസ്ത്രങ്ങളാല്‍
നിറഞ്ഞിരിക്കുന്നു
ചിലപ്പോള്‍ അരികുകളിലേക്ക്‌
ചുരുണ്ടു ചുരുണ്ട്‌
മറ്റൊരു ചിത്രശലഭത്തിന്റെ
പുനര്‍ജന്മം പോലെ
അവ നിന്നെയോര്‍മിപ്പിക്കുന്നു.

ഭാഷയുടെ താളത്തിനൊത്ത്‌
തുള്ളാന്‍ കഴിയാതെ വരുമ്പോഴാണ്‌
ചിലപ്പോഴെങ്കിലും പുറത്തിറങ്ങുക
എത്ര തിന്നാലും നിറയാത്ത
തെരുവുകുട്ടിയുടെ വയറുപോലെ
നഗരം ഭക്ഷണശാലകളാല്‍
നിറഞ്ഞിരിക്കുന്നു.
നമ്മള്‍ പതിവായി താമസിക്കാറുണ്ടായിരുന്ന ഹോട്ടല്‍
ഇപ്പോഴൊരു സര്‍ക്കസ്‌ കൂടാരമാണ്‌.

(എത്രകാലമായി
അതിപ്രാചീനമായ
ആ സര്‍ക്കസിന്റെ
ചുവടുകളില്‍
നമ്മള്‍ ചിത്രശലഭങ്ങളായിട്ട്‌?)

ഞാനറിയൊത്തൊരു ജീവിതം
എനിക്കുമേലേ ജീവിക്കുന്നുണ്ട്‌
ഇപ്പോഴാരോ.
പിടിതരാത്തവിധം
വിദഗ്ധമായ ചുവടുവെപ്പുകളില്‍
അവന്റെ രാത്രികള്‍
എന്റെ ഉറക്കമില്ലായ്മയില്‍
കൂര്‍ക്കം വലിക്കുന്നു.

നീയിപ്പോള്‍ വരേണ്ടാ എന്ന്‌
ഞാന്‍ പറയുന്നത്‌
(പറയാന്‍ തുടങ്ങുന്നത്‌)
അതിനാലാണ്‌:
ജന്തുവിന്റെ ചലന നിയമങ്ങളോട്‌
കടുത്ത പുച്ഛം സൂക്ഷിക്കുന്ന
അവനെ ഭയക്കേണ്ടതുണ്ട്‌.

നിന്റെ വിശേഷങ്ങള്‍
അറിയാവുന്ന ഏതെങ്കിലും ഭാഷയില്‍
എഴുതുക; ദയവുചെയ്ത്‌
പുതിയ ഭാഷകള്‍ മറച്ചുവെക്കുക
എഴുതാനാവാതെ
ബോധത്തിനുള്ളില്‍
കുമിഞ്ഞുകൂടുന്ന
അറിയാവാക്കുകളുടെ
ദുര്‍ഗന്ധം
ഇപ്പോള്‍ തന്നെ
എന്നെ ഒറ്റപ്പെടുത്തിയിരിക്കുന്നു.

കഴിഞ്ഞ തവണ നീ പോയപ്പോള്‍
ഞാന്‍ വാങ്ങിയ പുസ്തകം
നീ വായിച്ചു കഴിഞ്ഞുവോ?
അവളെ കൊന്നത്‌ അവന്‍
തന്നെയാണെന്ന്‌
ആ പുസ്തകവും പറയുന്നുണ്ടോ?

കഴിഞ്ഞ തവണ ഞാന്‍ പോയപ്പോള്‍
നീ വാങ്ങിയ പുസ്തകം
ഞാന്‍ വായിച്ചു കഴിഞ്ഞു
അവനെ കൊന്നത്‌ അവള്‍
തന്നെയെന്ന് ഈ പുസ്തകവും
പറയുന്നു..

(ഏറെപ്പറയുന്നത്‌ കറങ്ങുന്ന പങ്കകളാണ്‌
ഏതു നിമിഷവും പൊട്ടിയടര്‍ന്ന്‌ തലയില്‍ വീണേക്കാവുന്ന
ഒരു മഹാമൗനത്തെക്കുറിച്ച്‌
അവയെപ്പോഴും സംസാരിച്ചുകൊണ്ടേയിക്കും
)

Sunday, December 30, 2007

ഞാന്‍ വീണ്ടും വരും

കയറിവരുമ്പോള്‍
കാഴ്ചയുടെ തുമ്പത്ത്‌
ശവക്കൂനകള്‍ക്കു മേലേനാട്ടിയ
കുരിശുപോലെ
പഴയതിനെക്കാള്‍ പഴയതായ
ഒരുപള്ളി

'അരാജകവാദികളുടെ
രാജാവേ
നിന്റെ രാജ്യം വരേണമേ
സ്വര്‍ഗത്തിലും
ഭൂമിയിലെപ്പോലെ
നരകം വരേണമേ'

പ്രാര്‍ഥിച്ചിറങ്ങുമ്പോള്‍
പടവുകള്‍ക്കു കീഴേ
പഴയൊരു കാര്‍
കാത്തുകിടന്നിരുന്നു

അവള്‍ ചിരിച്ചു:
'ഉപേക്ഷിക്കപ്പെട്ടതാണ്‌
പ്രേതങ്ങളാണ്‌
മറിച്ചുവില്‍ക്കാന്‍
ബുദ്ധിമുട്ടായിരിക്കും'

പള്ളിവാങ്ങണമെന്നു തോന്നിയില്ല
അവനെ വാങ്ങാനാണ്‌ വന്നത്‌

വീടുപേക്ഷിച്ച്‌
ഓടിപ്പോയിരിക്കുന്നു
കുരിശുകളുടെ ആശാരി
ഭീരു.

Monday, October 15, 2007

പള്‍പ്പ്‌ ഫിക്ഷന്‍


1

മഴപെയ്തു നിറഞ്ഞ
ഈ തെരുവ്‌
എന്റേതാണ്‌.
ഓരോ മൂലയിലും
എന്റെ ചാരന്മാരുണ്ട്‌.
അതിക്രമിച്ചവരൊക്കെ
വെടിയേറ്റു പിടഞ്ഞിട്ടുണ്ട്‌.

എന്റെ പേര്‌
ദീന്‍ദയാല്‍ റോഡ്രിഗ്യൂസ്‌
പേരുകേട്ടാല്‍ വിറയ്ക്കും
വിറപ്പിക്കും.

ഞാനാണ്‌ കാസനോവ
ഞാന്‍തന്നെ റാസ്പുട്ടിന്‍
വെളിച്ചം കാണുന്നിടത്ത്‌ കണ്ടില്ലേ
അവളാണ്‌ ഹെലന്‍
മുലക്കണ്ണിന്‍ കോണുതാഴ്ത്തി
എന്നെ വിളിക്കയാണ്‌.

തുടയിടുക്കില്‍
ഇന്നുരാത്രി കപ്പലടുക്കും.
ചരക്കുകള്‍ പലതും വരുവാനുണ്ട്‌.
അതിനുമുമ്പ്‌
അന്തര്‍വാഹിനി വെച്ചൊരു
കളിയുണ്ട്‌.

2

ഈ തെരുവ്‌ എന്റേതാണ്‌.
ഒരു രാജ്യദ്രോഹിയും
എന്റെ മച്ചാനല്ല.
സഹോദരിമാരെയും
അമ്മമാരെയും ഞാന്‍ സംരക്ഷിക്കും.
കലുങ്കിലിരുന്ന്‌ കമന്റടിക്കുന്നവനെ
കാച്ചിക്കളയും.
അടിവസ്ത്രമിടാതെ
രാത്രി നിരത്തിലിറങ്ങുന്നവന്‍
അകത്തു കിടക്കും.
മുഴുവന്‍ ദൈവങ്ങളും
നീണാള്‍ വാഴേണം.

ഞാനാണ്‌ നീതി
ഞാന്‍ തന്നെ സാരം
ഞാനുറങ്ങാറില്ല
എനിക്കു പേരില്ല


3

തെരുവില്‍ വെടിമുഴങ്ങി
സിനിമ കഴിഞ്ഞുവന്നവര്‍
ചിതറിയോടി.
അശാന്തനായ ഒരു ഭ്രാന്തന്‍
തെരുവിലേക്കിറങ്ങി.
മഴ അയാള്‍ക്കുമീതേ
പെയ്തുനിറഞ്ഞു.
..............