Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

Monday, September 22, 2014

കാണാം ചെറുതായി അകലെ നിന്നാലൊരു

1


പാടവരമ്പത്തൂടെ കയ്യിലൊരിലയുമായി
നടന്നുവരുന്നു, അദ്ദേഹം

മഴപെയ്തു നിറഞ്ഞ പാടത്തിന്റെ
നടുക്ക്
പുല്ലുതെളിച്ചെടുത്ത
വട്ടത്തില്‍
കിടക്കുന്നു, പോത്ത്

നടന്നുവന്നഅദ്ദേഹം
ഇലതാഴെവച്ച്
കുനിഞ്ഞ്
സോപ്പും ചകിരിയുമെടുത്ത്
പോത്തിനെ
തേച്ചുകുളിപ്പിക്കാന്‍ തുടങ്ങി

പോത്തു കുളിക്കുമ്പോള്‍
മഴയ്ക്കു കുറുകേയൊരു
നീളന്‍ കണ്ണാടി
താങ്ങിപ്പിടിച്ചുകൊണ്ട്
ദൂരെവരമ്പത്തൂടെ
നടന്നു വരുന്നു
അദ്ദേഹത്തിന്റെ ഭാര്യ

എത്തിയപാടെ പുള്ളിക്കാരി
തോളത്തുനിന്നും
തോര്‍ത്തെടുത്ത് നീട്ടി
അപ്പോഴേക്കും
കുളികഴിഞ്ഞെണീറ്റ പോത്തിനെ
തോര്‍ത്തുവാങ്ങിയദ്ദേഹം
ഒപ്പിയെടുത്തു

ആള്‍നീളമുള്ള കണ്ണാടി
പുള്ളിക്കാരിയപ്പോള്‍
പോത്തിനു നേരേ നീട്ടി
കൊള്ളാം എന്ന്
പോത്ത് തലയാട്ടി

2

വരമ്പത്തൂടെ
മൂന്നുപേരൊരു വരിയായി
തിരിച്ചുപോകുമ്പോള്‍
ചെവിപ്പുറകിലൊരീച്ച
പോത്തിനെ
വല്ലാതുലച്ചു
ചെവിയ്ക്കുചുറ്റും കറങ്ങിയലോസരം
ഏറെനേരമായി എന്തോപറയുന്നു

പിന്നോട്ടു കൊമ്പുകൊണ്ടൊന്നുവെട്ടി
പോത്ത് ഞെട്ടിത്തിരിഞ്ഞുനോക്കി
ചെറിയവ്യത്യാസത്തിന്
കൊമ്പിന്‍മുനമ്പ് ഈച്ചയെ
ഒഴിഞ്ഞുപോകുന്നത്
കുമിളക്കണ്ണിന്റെ
കോണിലൂടെക്കണ്ടതിന്‍ ഇച്ഛാഭംഗം
പോത്തിന്‍മണ്ടയില്‍
നിര്‍ത്തലില്ലാതെ ഓടി
അരനിമിഷം അതില്‍ തെന്നി
നാലുകാലില്‍ മറിഞ്ഞ്
വരമ്പിലൂടൂര്‍ന്ന്
പാടത്തുകിടക്കുന്നു
വളരെയടുത്ത് വിശദമായി
കുളിച്ചതിനു ശേഷം പോത്ത്

അദ്ദേഹവും ഭാര്യയും
വരമ്പത്തുനിന്ന്
പൊട്ടിച്ചിരിക്കുന്നു
പുള്ളിസാരിക്കാരി നീട്ടിപ്പിടിച്ച കണ്ണാടിയില്‍
വീണുകിടന്ന് ചിരിക്കുന്നു
മഴപെയ്തു നിറഞ്ഞ പച്ചപ്പാടം

(സമകാലീന മലയാളം വാരിക)

Thursday, March 21, 2013

അരണവാല്‍ മോതിരം


എല്ലാദിവസവും രാവിലെ
ആനയെ കാണാന്‍
പോകുമായിരുന്ന കുട്ടി
വളരെക്കാലത്തെ കാത്തിരിപ്പിനൊടുവില്‍
വീണുകിട്ടിയ
ആനവാലുമായി തിരിച്ചുപോകുമ്പോള്‍

ആളുമനക്കവും അരണ്ടവെളിച്ചവും
തീര്‍ന്നതിന് ശേഷമൊരിടവഴിയില്‍
വാലില്‍ കുത്തനെ നില്‍ക്കുന്നു
അരണകള്‍
ഒന്നേ രണ്ടേ എന്ന് വരിവരിയായി

കുട്ടി നില്‍ക്കുന്നു
നിന്നോര്‍ത്തു നോക്കുന്നു
ആനവാലില്‍ ഇനിയെന്തിന് മോതിരം
തുമ്പിക്കയ്യില്‍ പണ്ടൊരാളെ
ചുറ്റിയെടുത്തതിനര്‍ഹിച്ച കാലം
മോതിരവിരലില്‍
കഴിഞ്ഞുപോയിക്കാണില്ലേ
ആരോട് തീര്‍ക്കാനാണ്
ആനവാലിലിനിയും മോതിരം

എത്രയലക്ഷ്യം
എത്രഅനേകായിരം
അരണകള്‍
എന്തഹങ്കാരം ഇവറ്റകള്‍ക്കി,
വയില്‍ നിന്നും വേണ്ടയോ
മോതിരം
കുട്ടി ഞെട്ടുന്നു
മിടുക്കന്‍ നീയെന്ന്
സ്വയം തോളത്ത് തട്ടുന്നു

ഒന്നേ രണ്ടേ എന്നടുക്കിവച്ച തടികള്‍
ഒന്നൊന്നിലേക്ക് മറിയുംപോലെ
അരണകള്‍ പരസ്പരം നോക്കി
കുട്ടിയെ നോക്കി
മുന്നോട്ട് നടക്കുന്നു
ഓരോ അടിയിലും
കുറേശ്ശെ കുറേശ്ശയായി മറക്കുന്നു

അധികമകലെയല്ല
നമ്മുടെ കുട്ടി ഇപ്പോള്‍
കുറേനേരം കൂടി ഇതേ തത്വം
അവനിലോടിയാല്‍

നിശ്ചയം അടുത്തചന്തയ്ക്ക്
നമ്മള്‍വാങ്ങിവെയ്ക്കും

അരണവാല്‍ മോതിരം

(ഭാഷാപോഷിണി)

Wednesday, June 30, 2010

പഴയൊരു മുന്‍ധാരണയുടെ ദൈവം മനസ്സു തുറക്കുന്നു

അഭ്യൂഹങ്ങള്‍ കുഴിച്ചിട്ട്
വെള്ളമൊഴിച്ച് കാത്തിരിക്കുന്ന
ഒരു വൃദ്ധനുണ്ടായിരുന്നു
നമ്മള്‍ നില്‍ക്കുന്നിടത്തു നിന്നും
വളരെ വളരെ വര്‍ഷങ്ങള്‍ കഴിഞ്ഞ്

പണ്ടു പണ്ട് ചിലര്‍
പാട്ടുകളിലും ചിത്രങ്ങളിലും
കുഴിച്ചിട്ട പലതും
മണ്ണില്‍ പരതുകയാവണം അയാള്‍

അയാള്‍ക്ക് തൊട്ടടുത്തുള്ള നഗരത്തിലൂടെ
വിജനമായ മലയിറങ്ങിവരുന്ന
അതിവേഗ തീവണ്ടിയുടെ
പടിവാതിലില്‍
കുളിച്ചൊരുങ്ങി കൂളിംഗ് ഗ്ലാസും വെച്ച്
ചാഞ്ഞുവീശുന്ന നേര്‍ത്ത മഴക്കാറ്റിനെയൊഴിഞ്ഞ്
എരിഞ്ഞുതീരുന്നൊരു സിഗരറ്റില്‍
കുറിയും തൊട്ടിരിക്കുന്നു
കുറച്ചു ദിവസം മുമ്പ് ഉപേക്ഷിക്കപ്പെട്ട
കാമുകി

പതിവിലധികം നിലകളുള്ള
കെട്ടിടം കയറുകയും ഇറങ്ങുകയും ചെയ്യുന്ന
ഒരുകൂട്ടമുറുമ്പുകള്‍
അവളെയോര്‍ക്കുന്നു :-

നടത്ത മത്സരങ്ങളില്‍ പങ്കെടുക്കുന്ന
മെല്ലിച്ച പെണ്‍കുട്ടികളുടെ
ഭയം കലര്‍ന്ന സൂക്ഷ്മതയില്‍
ഓട്ടത്തിനു മുമ്പുള്ള നടത്തത്തിന്റെ
വലിച്ചുനീട്ടപ്പെട്ട അറ്റം
പതിനേഴാം നിലയില്‍നിന്ന്
താഴേക്കും മുകളിലേക്കുമുള്ള
അവളുടെ എരിപൊരി സഞ്ചാരങ്ങള്‍

പത്തുമണിക്ക് വരാമെന്നേറ്റ
ഒരാളെകാണാന്‍
വീടിനടുത്തുള്ള പാര്‍ക്കിലേക്ക്
എട്ടുമണിക്കുതന്നെ
പുറപ്പെട്ട ഒരാള്‍
പ്രത്യേകിച്ചൊന്നും പ്രതീക്ഷിക്കാനില്ലാത്ത
രണ്ടു മണിക്കൂറിന്റെ
അനിശ്ചിത സ്വാതന്ത്ര്യത്തില്‍
ഉറുമ്പുകളെ ഓര്‍ക്കുന്നതുപോലെ
അഭ്യൂഹങ്ങള്‍ കുഴിച്ചിട്ട് കാത്തിരിക്കുന്ന
വൃദ്ധന്‍
പിറുപിറുക്കുന്നു : -

അലസസഞ്ചാരികള്‍
നിങ്ങളലസസഞ്ചാരികള്‍
നടത്തത്തിനു തൊട്ടുപുറകിലുള്ള
വലിച്ചു നീട്ടപ്പെട്ട
കപടയോട്ടങ്ങള്‍ നിങ്ങളുടെ വണ്ടികള്‍

Sunday, May 9, 2010

പരിഭ്രമണം

നട്ടുച്ചയ്ക്കുണര്‍ന്ന് ചുറ്റും നോക്കുമ്പോള്‍
ഞെട്ടിത്തരിച്ചു വരുന്നു, വെളിച്ചം

കാട്ടുതീയ്ക്കു മുന്നിലോടുന്ന
എലികളും മുയലുകളും പോലെ
ഇരച്ചിരച്ച്
എല്ലാ ജനലുകളിലൂടെയും വെളിച്ചം

പെട്ടന്നേതോ വാതിലിലൂടെ നാലുപേര്‍
നീളമുള്ള ഒരു ചിത്രം താങ്ങിപ്പിടിച്ചു കൊണ്ട്
പ്രവേശിക്കുന്നു,
ഞാനല്ലാതെ വേറൊന്നുമില്ലാത്ത
ഈ മുറിയിലേക്ക്

അവരെത്തുന്നതിനുമുമ്പ്
നട്ടുച്ചവേനല്‍ എന്നെയുണര്‍ത്തുന്നതിനും മുമ്പ്
മാധവന്‍ എന്നൊരു പല്ലി
ചുമരിലിരുന്നൊരു പറക്കുന്ന പ്രാണിയെ
പിടിക്കാന്‍ ശ്രമിക്കുകയും
ചിറകുമാത്രം പിടിച്ചെടുക്കുകയും ചെയ്തതിനാല്‍
ഒറ്റച്ചിറകനാ‍യി ചുരുങ്ങിയ അജയന്‍ എന്നൊരു കറുത്ത പ്രാണി
മിനുമിനുത്ത നിലത്ത് വെളിച്ചത്തിലേക്ക്
കണ്ണുതുറന്നിരിക്കുന്നു,
പെട്രോമാക്സിന് മുന്നില്‍പെട്ട തവള എന്നൊരു
സാദൃശ്യവിവരണം കൂട്ടിരിക്കുന്നു

അങ്ങ് മുകളിലൊരു പടുകൂറ്റന്‍ പരുന്ത്
മഴയ്ക്കു തൊട്ടുതാഴെയുള്ള ആകാശത്തെ
കഠിനമായി ഭയന്ന്
ജീവനുംകൊണ്ട് പറക്കുന്നു

ചിറകുകളില്‍നിന്ന് ചെതുമ്പലുകളിലേക്ക്
അരിച്ചരിച്ചൊറ്റനൂല്പോലിടതൂര്‍ന്നു നില്‍ക്കും വെളിച്ചം
ഭയന്ന് ഭയന്നു പിന്മാറുന്നു
മഴയ്ക്കു തൊട്ടുതാഴെയുള്ള ആകാശം
താഴേക്കുതാഴേക്കു ഞാലുന്നു

ചിത്രവുമായി പ്രവേശിച്ചവര്‍ക്കിരിപ്പിടങ്ങള്‍
തിരയുന്നു
നിങ്ങള്‍ വരുന്നതിനു മുമ്പ്
അനന്തതയെക്കുറിച്ചുള്ള ഉപന്യാസം
മാത്രമെന്നു വിനീതനാകുന്നു
അരികിലരികിലേക്ക് ചുരുങ്ങുന്നു
പഞ്ചപുച്ഛനാകുന്നു
തോര്‍ത്തു കുടഞ്ഞ് തോളത്തിടുന്നു
അമ്മയമ്മുമ്മമാരില്‍ നിന്ന്
മരണാനന്തരം കിട്ടിയ
ഈ മുറിയുടെ പരിഭ്രമം

Sunday, March 21, 2010

ഒളിവുകാലങ്ങളില്‍ നിന്ന് ഒളിവുകാലങ്ങള്‍ വന്നുപോകുന്നു

വസന്തം തുടങ്ങുന്നു

അടച്ചു തുറക്കുമ്പോള്‍ എല്ലായ്പ്പോഴും കൃത്യമായ സമയം കാണിക്കുന്ന ഈ കമ്പ്യൂട്ടര്‍ ആരെയും ഭയപ്പെടുത്തേണ്ടതാണ്. ഒരേയളവില്‍ ഒരേ കാര്യത്തെക്കുറിച്ചു മാത്രം ചിന്തിച്ച് കഴിച്ചുകൂട്ടുന്നവ പലപ്പോഴും ഭയപ്പെടുത്തുന്ന പലതിനെയും കുറിച്ചുള്ള ഭയമാണ് എന്ന ആമുഖം അടച്ചു തുറക്കുമ്പോള്‍ എല്ലാവരുടെയും സമയം കാണിക്കുന്ന എല്ലാ ഉപകരണങ്ങളിലും ഉണ്ട് എന്നത് രാത്രിപോലെ അവ്യക്തമായി തുടരേണ്ട കാര്യമെന്താണ്? ഇത്രവിശാലമായ ഭാവനയുടെ സഹായത്തോടെ ജീവിച്ചിരിക്കുന്ന നമുക്കെല്ലാം നമ്മുടേതു മാത്രമായ സമയങ്ങള്‍ ഇല്ല എന്നത് ക്രൂരമാണ്. ഉത്സവപ്പറമ്പുകളില്‍ നിന്ന് വാങ്ങിയിരുന്ന കളിവാച്ചുകള്‍ നമ്മുടെ പലരുടേയും കുട്ടിക്കാലത്തെ മഞ്ഞയിലും കടും പച്ചയിലും രസിപ്പിച്ചത് അത്രവേഗം മറക്കുന്നതെന്തിനാണ്? സുജാതയുടെ വാച്ചില്‍ എല്ലായ്പ്പോഴും നാലരയായിരുന്നു. എന്റെതില്‍ അര്‍ധരാത്രിയും. ഇരുസമാന്തര രേഖകള്‍ എന്നൊരിക്കലും ഞങ്ങള്‍ക്ക് കള്ളം പറയേണ്ടി വന്നിരുന്നില്ല.

ബോംബയില്‍ നിന്നും റയ്ബാന്‍ ഗ്ലാസിലൊളിച്ചിരുന്ന് അവധിക്കാലങ്ങള്‍ സന്ദര്‍ശിച്ചു മടങ്ങുന്ന അമ്മാവന്മാരോ കഷണ്ടി കയറിയ മറ്റ് ബന്ധുക്കളോ അയല്‍വാസികളോ ഉണ്ടായിരുന്നിരിക്കണമെല്ലോ നമുക്കെല്ലാം. അവരിലൊരാള്‍ ആദ്യമായി, സ്റ്റീലിന്റെ കെട്ടുവള്ളിയുള്ള ആ വാച്ച് കയ്യില്‍ കെട്ടിത്തന്ന ദിവസം ഓര്‍മയുണ്ടോ? കളിയിടങ്ങളിലേക്കും പൊന്തക്കാടുകളുടെ പിന്‍വശത്തേക്കും കൃത്യസമയമുള്ള കൈത്തണ്ടയുമായി നമ്മളില്‍ നിന്നെല്ലാവരില്‍ നിന്നും ഓടിയിറങ്ങിപ്പോയ സുജാതയെയും എന്നെയും ഓര്‍മയുണ്ടോ? ആദ്യത്തെ ഒറ്റുകാര്‍ അവരാണ്, സുജാതയും ഞാനും. അത്ര ഗൂഢമായ ഒരാലോചന കൂട്ടുകാരെകാട്ടി ആളായത് ഞങ്ങളാണ്. കൃത്യസമയത്ത് തിരിച്ചു പോകാന്‍ തിരുവല്ലയിലോ, ആലുവയിലോ കൊച്ചുവേളിയിലോ തിവണ്ടികാത്തു നില്‍ക്കുന്ന ആ അമ്മാവന്‍ ഇല്ലാത്ത ഒന്നിന്റെ പേരില്‍ അഹങ്കാരപ്പെടുവാന്‍ നടത്തുന്ന ദൈന്യശ്രമം, അന്നുമുതല്‍ നമ്മുടെയെല്ലാം കൈത്തണ്ടയില്‍.

ഉറക്കത്തില്‍ നിന്ന് ഇടയ്ക്കിടയ്ക്ക് തലകുടയുന്നു. ഇല്ല ഇല്ല ഇല്ല ഉണരാതിരിക്കില്ല

വസന്തം

ഒളിച്ചിരുന്നാണ് ഇതെഴുതുന്നത്. രാത്രികളിലേക്ക് പകലുകളും പകലുകളിലേക്ക് രാത്രികളും വരുന്നു, പോകുന്നു. നിറയെ വള്ളിപ്പടര്‍പ്പുകളുള്ള കുറ്റിക്കാടുകളില്‍ നിന്നും അണ്ണാന്‍പൊത്തുകളില്‍ നിന്നും ആത്മഹത്യാശ്രമങ്ങളില്‍ നിന്നും വരുന്നു, പോകുന്നു. പെട്ടന്ന് ഒരു മഴ ചാറുന്നു. ചെറുവെയിലില പൊഴിയുന്നു. നിന്നെ കാണാന്‍ തോന്നുന്നു എന്നെഴുതി വയ്ക്കുന്നു. ഏത് സമയത്ത്, എവിടെ വരും എന്ന ചോദ്യത്തിന് പിറകിലൊളിക്കുന്നു. ഒളിച്ചിരുന്നാണ് നമ്മളെല്ലാവരും ഇതെഴുതുന്നത്.

ടെറസുകളില്‍ ക്രിക്കറ്റു കളിക്കുന്നവരെ നോക്കിയിരിക്കുന്നു, സായന്തനങ്ങളില്‍ നമ്മുടെ ആകാശം. പെട്ടന്ന് ആരിലോ പഴയ ഉത്സവപ്പറമ്പുകള്‍ ഉണരുന്നു. പട്ടച്ചാരായത്തിന്റെ രൂക്ഷഗന്ധമുള്ള അര്‍ഥരാത്രിയില്‍ ഗാനമേള കേള്‍ക്കാന്‍ കുന്തിച്ചിരുന്നവരില്‍ നിന്നൊരാള്‍ എല്ലാവരെയും മറന്ന് കാലുകളില്‍ നിന്ന് മുകളിലേക്ക് ഇളകുന്നു. ടെറസുകളുടെ വിശാലതയ്ക്കുമേലേ ഒരു പന്ത് പറന്നു പോകുന്നു. നമ്മുടെ സൂര്യന്‍ താണുതാണു പോകുന്നു. കടലിലാരോ ഒരു പന്ത് തിരയുന്നു. പല നിറങ്ങളില്‍ ഉലയുന്നു നിന്റെ പാവാട. പഴയ മുറികളില്‍ നിന്നിഴഞ്ഞിറങ്ങി വരുന്നു ടാറുപാകിയ നിരത്തുകളിലേക്ക് പല്ലികള്‍, പഴുതാരകള്‍, കാട്ടുപൂവിന്‍ പാട്ടുകള്‍. നമ്മളെ മണത്തു നോക്കുന്നു. നമ്മളില്‍ നിന്ന് നമ്മളിലേക്ക് വരുന്നു, പോകുന്നു.

എല്ലാം ശരിയാകുമെന്ന് തോന്നിത്തുടങ്ങുന്നു. അതിനിടയില്‍ നിന്നെയോര്‍ക്കുന്നു. നിന്നെ കാണാന്‍ തോന്നുന്നു. നീ, മറ്റൊരു കാലം. ചലിക്കാത്ത രഹസ്യം. ആരിലും ഒരിക്കലും വളര്‍ന്നിട്ടേയില്ലാത്ത ആറ്റിറമ്പിന്റെ നീല. നിന്നെ കാണാന്‍ തോന്നുന്നു. നിന്നിലൂടെ കാണാന്‍ തോന്നുന്നു. ഹോ, രോമാഞ്ചം തുടങ്ങുന്നു.

വസന്തത്തിന് ദേഷ്യം വരുന്നു

ജനലിലൂടെ നോക്കുമ്പോള്‍, ദൂരെയേതോ കുന്ന്, രാത്രിയില്‍ തീ പിടിച്ച ശരീരവുമായി കുതറിയോടുന്നു. പന്തംകൊളുത്തി നൃത്തംചെയുന്ന നാടോടികള്‍ ജനലിലൂടെ കടന്നു വരുന്നു. അടഞ്ഞു കിടക്കുന്ന മറ്റൊരു ജനല് തുറന്നു നോക്കുമ്പോള്‍ വേറേതോ സിനിമ, തെങ്ങിന്‍ തുഞ്ചത്ത് കാറ്റിനൊപ്പം ചിറകിളക്കുന്ന പരുന്തുകള്‍ എന്നൊമറ്റോ പതിഞ്ഞ താളത്തില്‍‍. കാറ്റ് വെള്ളം പോലെ നിറയുന്നു. മുറി ഒഴുകി നീങ്ങുന്നു. നീന്തല്‍ പഠിക്കുന്നു. വേരുകളിലൊരു പന്ത് തടയുന്നു.

ഇത്ര തിരക്കിട്ട് ഏത് യുദ്ധകാലത്തിലേക്കാണ് എന്ന ചോദ്യം എത്രകാലമായി ചോദിക്കുന്നു, മറ്റെന്തെങ്കിലും ചെയ്തുകൂടേ എന്നു ചോദിക്കുന്നു. ജനാലകളിലൊരു പരുന്ത് ചിറകുചിക്കുന്നു. കുറേനേരമായി അവിടെത്തന്നെയിരിക്കുന്നു. തിരിഞ്ഞും മറിഞ്ഞും നോക്കുന്നു. വെയിലിലകള്‍ പെറുക്കിക്കൂട്ടി അനേകായിരം മഞ്ഞപ്പാവാടകള്‍ കുന്നിന്‍മുകളിലൂടെ നടന്നു പോകുന്നു.

പഴയ വാച്ചുകള്‍ റിപ്പയറു ചെയ്യുന്ന കടയടച്ച് സുജാതയും ഞാനും ഞങ്ങളിലേക്ക് മടങ്ങുന്നു.

Friday, January 22, 2010

മീനില്ലാത്ത പുഴകള്‍/ആളില്ലാത്ത പേരുകള്‍

മറ്റുള്ളവരുടെ പേരുകളിലേക്ക്
കയ്യൊഴിയുകയാണ്
ദിവാകരന്‍ സ്വന്തം പേരിലുള്ളതെല്ലാം

ദിവാകരന്റെ വീട്, കുട്ടികള്‍, ഭാര്യ
പല ഉപയോഗങ്ങള്‍ക്കുള്ള
ലൈസന്‍സുകള്‍
ജനനം മുതലുള്ള സര്‍ട്ടിഫിക്കറ്റുകള്‍
കാമുകിമാരുമൊത്തുള്ള പഴയ ചിത്രങ്ങള്‍
അങ്ങനെ നിലവിലുള്ളതെല്ലാം
മറ്റ് പേരുകളിലേക്ക് മാറുകയാണ്

പഴയ ഒരു വാഷിംഗ് മെഷീനും
ദിവാകരന്‍ എന്ന പേരും മാത്രമാണ്
ഏറ്റെടുക്കാനാളില്ലാതെ
ഒടുവിലവശേഷിച്ചത്

ഉടുപ്പുകളെക്കുറിച്ച്
കവിതയെഴുതുകയല്ലാതെ
എന്തുചെയ്യാനാകും
അയാള്‍ക്ക് ഇപ്പോള്‍?

പുഴനിറയെ ചത്തുപൊന്തിയ
മീനുകളെക്കണ്ട്
അലക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ടവര്‍
അലമുറയിട്ടുവെന്നല്ലാതെ
എന്താണെഴുതുക
വാഷിംഗ് മെഷീന്‍
എന്ന കവിതയില്‍ അയാള്‍?

Wednesday, December 16, 2009

കാര്‍ണിവല്‍

രാത്രിയിലിടവഴിയിലൂളിയിട്ടു നീങ്ങും
ഇരുട്ടില്‍ നിന്ന്, വെളുപ്പിന്റെ,
കറുപ്പല്ലാത്ത മറ്റനേകം നിറങ്ങളുടെ
വെളുപ്പുമാത്രമായ മറ്റനേകം നിറങ്ങളുടെ
ഭാവിജീവിതത്തിലേക്ക്

ഒരാള്‍ വഴുതിവീഴുന്നു

അയാള്‍ക്കുചുറ്റിലും അപരിചിതം ലോകം
വെളുപ്പിലാരോ വരച്ചുവെച്ച ആള്‍ക്കൂട്ടങ്ങള്‍
പശുക്കള്‍, കശുമാവിന്‍ തോട്ടങ്ങള്‍
അയാള്‍ക്കുള്ളിലപ്പോള്‍ ഇരുട്ടുപരക്കുന്നു
ഉള്ളിലെ തിരശ്ശീലയില്‍ നിന്ന്
പാവനാടകം മാഞ്ഞു പോകുന്നു

ചുറ്റിലും ചുറ്റിപ്പിണയുന്ന ആള്‍വൃത്തം
പെരുത്തുപെരുത്ത് മൈതാനങ്ങളെക്കാള്‍
വലുതാകുമ്പോളയാള്‍
കൈകാലുകള്‍ വിടര്‍ത്തി
മറ്റൊരേകാംഗനൃത്തനാടകം തുടങ്ങുന്നു
ഇരുട്ടിനെ അഭിനയിച്ചു കാട്ടിയവന്‍
വെളുപ്പിനെ വെളുത്ത് പല്ലുതേക്കാതിരുന്നവന്‍

കള്ളന്‍, കൊടുവാളിന്റെ കാമുകന്‍

ആള്‍വൃത്തത്തിന് വാല്‍ പെരുകുന്ന,തിലേറെ
തെരുവുകള്‍ മുറിച്ച് കടന്നുപോകുന്നു
പഴയ ഗുണനപ്പട്ടിക
പഴയ ക്ലാസിലെ പിന്‍ബഞ്ചില്‍
കുനിച്ചിരിക്കുന്നു തല

ദൂരെ, ദൂരെനിന്ന് നോക്കുമ്പോള്‍
പൊട്ടുപോലെയിരുട്ട് ഇളകുന്നു

വളരെവൈകിയാണെത്തിയത്
വളരെ ദൂരെയാണ്, ചലിക്കാറുണ്ട്
എന്നൊക്കെ കേട്ടറിവേയുള്ളുവെങ്കിലും

വെളിച്ചത്തിലിടവഴിയിലൂളിയിട്ടുനീങ്ങും
പകലില്‍ നിന്ന് ഇപ്പോള്‍
തെറിച്ചുവീണ ആരുടേയോ പകപ്പല്ലേ
കാടുകള്‍, കൊള്ളക്കാര്‍?

Saturday, December 5, 2009

ഉപമകള്‍ വില്‍പനയ്ക്ക്

കാപ്പികുടിക്കുകയായിരുന്നു
പതിവുപോലെ
ആളൊഴിഞ്ഞ,
നിറയെ കെട്ടിടങ്ങള്‍ക്കിടയിലെ
ഒറ്റവരിപ്പാതയ്ക്കപ്പുറത്തെ
മരത്തണലില്‍ നമ്മള്‍

പഴക്കമേറിയ മറ്റേതോ
കോഫീഷോപ്പിന്റെ
അഗാധമായ ഒച്ചയില്ലായ്മ
നമുക്കുചുറ്റം

നടന്നിടത്തേക്കു തന്നെ വീണ്ടും
നടക്കുന്ന ഉറുമ്പിന്‍കൂട്ടങ്ങള്‍
മരക്കൊമ്പത്തെ പക്ഷികള്‍
ചില്ലകള്‍ക്കിടയിലെ വെളിച്ചം
ഇലകളിലെ ദൈവങ്ങള്‍
അങ്ങനെനിറയെപ്പേര്‍
വരുമെന്നും ശേഷം
സുഖകരമാകുമെന്നും
നമ്മള്‍ പരസ്പരം, ഒരേസമയം

അതിനുശേഷം നമ്മുടെ കാപ്പിക്കട
ഒരു ജൂതത്തെരുവ്
വന്നുപോയതിന്റെ മൗനം
അവിടവിടെ തൂവിക്കിടക്കുന്ന
ഉറുമ്പുകളുടെ ഹൈവേ
കൈകളില്‍ ബിയര്‍കുപ്പികളുമായി
ഇലകള്‍, ദൈവങ്ങള്‍
നമ്മുടെ കടയ്ക്കുചുറ്റം
ഉമ്മകള്‍ വില്‍ക്കുന്ന വെയില്‍കൂട്ടങ്ങള്‍

അതിനിടയില്‍ നമ്മള്‍
കെട്ടിടങ്ങള്‍ക്കിടയിലെ
ഈ ഒറ്റവരിപ്പാത
ഏത് പട്ടത്തിന്റെ
നൂലാണെന്ന്
ആലോചിച്ചിരിക്കുന്നു

നമ്മളിലേക്ക് വന്നുപോകുന്ന
വഴികളെ നോക്കിനോക്കി
എന്റെ പട്ടമേയെന്റെനൂലേയെന്ന്
പരസ്പരം, ഒരേസമയം

തൊട്ടാവാടിപ്പൂക്കളിലെ കാറ്റ്
ഈ കൊമ്പ് ആ കൊമ്പ്
അതിരാവിലെ പൊഴിഞ്ഞുവീഴുന്ന
ബാക്കിരാത്രികള്‍
അങ്ങനെനിറയെപ്പേര്‍

അതിനുശേഷം നമ്മുടെ
പട്ടങ്ങള്‍ വില്‍ക്കുന്ന കടയില്‍...

Thursday, October 22, 2009

ധ്വനിപ്പിച്ചില്ല എന്നുമാത്രം പറയരുത്‌

ഉള്ളിലൊരു വെരുക്‌ പെട്ടുപോയി
എന്നു പറയുമ്പോള്‍
ആവര്‍ത്തനം കൊണ്ട്‌,
സൂചിപ്പിക്കാനുള്ള കഴിവ്‌ നഷ്ടപ്പെട്ട
ഒരു പ്രയോഗം
എപ്പോഴും ചുറ്റിലുമുണ്ട്‌

അതിനിടയില്‍ നിന്ന്‌,
പ്രയോഗങ്ങളെ
അര്‍ഥങ്ങളായി ചിത്രീകരിക്കുന്നതിന്‌
ചില ഒറ്റമൂലികളാണ്‌
ഞാന്‍ ചിന്തിക്കുന്നത്‌

മൃഗശാലയില്‍,
വന്യതയാര്‍ന്ന കാട്‌ ഉള്ളില്‍പ്പേറുന്ന
കാട്ടുപൂച്ചകളെ ചുമക്കുന്ന
കൂടിനെയോര്‍ത്തു നോക്കൂ

പുറത്തേക്ക്‌ പുറത്തേക്ക്‌
എന്നയസ്വസ്ഥത
നഖങ്ങളില്‍ നാരകമുള്ളു പോലെ
പൊള്ളുമ്പോള്‍
ശരീരത്തിന്റെ ഭിത്തികളിലേക്ക്‌
തിരമാല പോലെ വന്നടിച്ച്‌
ചിതറുന്ന കാട്ടുപൂച്ചകള്‍,
അവയുടെ കൂട്‌

ആ പ്രയോഗം ഫലിച്ചാലും
ഇല്ലെങ്കിലും ഒന്നുറപ്പ്‌ : -
വാക്കുകളെ കഥാപാത്രങ്ങളായി കരുതിയാല്‍
പല പ്രയോഗങ്ങളിലേക്കും
രസത്തെയും ധ്വനിയെയും തിരിച്ചെത്തിക്കാം

ഉദാഹരണത്തിന്‌
വെരുക്‌ - പി രാമകൃഷ്ണന്‍
കൂട്‌ - മറിയാമ്മ ജോസഫ്‌
അല്ലെങ്കില്‍ വെരുക്‌ - മറിയാമ്മ ജോസഫ്‌
കൂട്‌ - പി രാമകൃഷ്ണന്‍

കൂട്ടില്‍ കിടക്കുന്ന കൂടിന്റെ കാടെവിടെ
മുറിയോളം മുറിയില്ല മറ്റൊരു മുറിവും
എന്നിവ ഞാനുണ്ടാക്കിയ പ്രയോഗങ്ങളാണ്‌

കഥാപാത്രങ്ങളെ
നിങ്ങള്‍ തീരുമാനിച്ചു കൊള്ളുക

Tuesday, October 13, 2009

രണ്ടു കണ്ണുകള്‍ക്കിടയില്‍ ഒരു പെണ്‍കുട്ടി

ചിലപ്പോള്‍ അവളൊരു പാലം
ചിലപ്പോള്‍ അവളിലൂടെയൊരു പാലം

ഉറങ്ങിയാലോ എന്ന്‌
ആദ്യത്തെ ശലഭം ചോദിക്കുമ്പോള്‍
ഇടത്തേക്കണ്ണ്‌ വലത്തേക്കണ്ണിനോട്‌
അവളിലൂടെ എന്തോ പറയും

ഇപ്പോള്‍ വേണ്ട എന്ന്‌
പരസ്പരം കണ്ണിറുക്കും

എത്രനേരം തുറന്നിരിക്കാന്‍ കഴിയും
ഉള്ളിലെ മാറാലയെ ആരുനോക്കും
വൃത്തികെട്ടുപോയാല്‍ വരാതാകില്ലേ
അതിഥികള്‍, അത്യാഹിതങ്ങള്‍
നിങ്ങള്‍ക്കിടയിലെ സംഭാഷണങ്ങളില്‍
എത്രകാലം തടഞ്ഞുനില്‍ക്കും
ഉള്ളിലേക്കുള്ളിലേക്കുള്ള
ഭയത്തിന്‍ ഗതാഗതം : -
അവസാനത്തെ ശലഭം കണ്ണുരുട്ടുന്നു

രണ്ടു കണ്ണുകള്‍ക്കിടയിലെന്റെ പെണ്‍കുട്ടി
ആര്‍ത്തു ചിരിക്കുന്നു
കണ്ണുകള്‍ കൂടെച്ചിരിക്കുന്നു
മൂക്കില്‍ നിന്ന്‌ ചെവികളിലേക്ക്‌
മുടിയിഴയിലേക്ക്‌
ചെറിയൊരു പിടച്ചില്‍ പടര്‍ന്നിറങ്ങുന്നു
ഉച്ചത്തിലുച്ചത്തില്‍പിടഞ്ഞുതുടങ്ങുമ്പോള്‍
നീലഞ്ഞരമ്പുകള്‍ വലിച്ചുകെട്ടിയ
നിരവധി വയലിനുകള്‍
താഴേക്ക്‌ താഴേക്ക്‌
പടര്‍ന്നുലയുന്നു

രണ്ടു കണ്ണുകള്‍ക്കിടയിലൊരു പൊട്ടിച്ചിരി,
കൊടുങ്കാറ്റിന്റെ ഒരല

ബാക്കിയാവുന്നു

Sunday, July 26, 2009

ചില ദിവസങ്ങള്‍ക്ക് നീ എന്നു പേര്‍ / ചില ദിവസങ്ങള്‍ക്ക് ഞാന്‍ എന്നു പേര്‍ : എന്നിട്ടും :

ചില ദിവസങ്ങള്‍
രാവിലെ ഉണര്‍ന്ന്
നിറയെ നിറങ്ങളുള്ള
പാവാട വിടര്‍ത്തി
ഒരുപാടാളുകളുള്ള
ഇടവഴിയില്‍
കറങ്ങിയും തിരിഞ്ഞും
കരയുന്ന കുട്ടിയെ
കൌതുകത്തോടെ നോക്കിയും
വീണുപോകുന്ന ഇലകളെ
ഇണയെപ്പലെ സ്നേഹിച്ചും
മരക്കൊമ്പത്ത് ചേക്കേറുന്ന
കിളികളെപ്പോലെ
അദൃശ്യമായ ആനന്ദമായി
ചില ദിവസങ്ങള്‍ക്ക്
നീ എന്നു പേര്‍

ചില ദിവസങ്ങള്‍
നട്ടുച്ചയിലേക്ക്
കണ്‍മിഴിച്ച്
കൊതുകു പാടുകള്‍ തടവി
മൈരുമഴയെന്ന് തലചൊറിഞ്ഞ്
ഇടവഴി നിറയെ
ശവങ്ങളെന്ന് ചിറഞ്ഞ്
ചിരിയേതോ
പുരാനഗരാത്ഭുതം
എന്നെല്ലാവരോടും മുഷിഞ്ഞ്
കൂടുകളില്‍ കയറുന്ന
കോഴികളെപ്പോലെ
അനന്തമായ സാന്നിധ്യമായി
ചില ദിവസങ്ങള്‍ക്ക്
ഞാന്‍ എന്നു പേര്‍

എന്നിട്ടുമെല്ലാ
പാതിരായിലും നീ
ഇലവിടവിലൂടൂര്‍ന്നിറങ്ങി
ചെയ്യുന്നതെന്ത്
പോക്രിത്തരം
എന്റെ കൂടുകളില്‍

?

Tuesday, January 27, 2009

പല ഉപമകളില്‍ മഞ്ഞുകാലം

ഇന്നലെ രാത്രിയില്‍ സാറാ
ഞാന്‍ നിന്നെയോമനിച്ചോമനിച്ച്‌
ഉറങ്ങിപ്പോയി

മഴവില്ലുപോലെ നീ
വിരിഞ്ഞു കിടപ്പുണ്ടായിരുന്നു
നിന്റെ മുലകള്‍ പോലെ
നിന്റെ മുലകളുണ്ടായിരുന്നു
മറന്നുപോയ ഉപമകളില്‍
തുടകള്‍, തുടിപ്പുകള്‍

നോക്കി നോക്കി കിടക്കുമ്പോള്‍
നിന്റെ വയറിന്റെ അറ്റത്തുനിന്ന്‌
ഒരു തീവണ്ടി
മുലകള്‍ക്കിടയിലൂടെ
കടന്നുപോകുന്നത്‌ കണ്ടു

താഴേക്ക്‌ ചരിഞ്ഞു നോക്കിയപ്പോള്‍ സാറാ,
എത്രഗൂഢ,മെന്തുഗൂഢമീ,യതിഗൂഢത
എന്നു കണ്ടു

തീവണ്ടി തിരിച്ചുവരുമെന്നു കാത്ത്‌
കുറേനേരം നോക്കിയിരുന്നു
അടിവാരത്തില്‍ വരെ
പോയേച്ചുവരാം എന്നു കരുതി
മുളകിലല്ലേ എരിവിന്റെ വിത്തുകള്‍
അടിവാരത്തല്ലേ മുളകു പാടം

നീ തിരിഞ്ഞു കിടന്നതാവണം
മുലയിടിഞ്ഞതാവണം
വണ്ടി ലേറ്റ്‌, സാറാ നിന്റെ വണ്ടി ലേറ്റ്‌

ഉപമകള്‍ ഉണക്കാനിട്ടിരിക്കുന്ന
കുന്നിന്‍ ചെരുവില്‍ ഒരു തീവണ്ടി
നടുനിവര്‍ത്തി നില്‍കുന്നത്‌
അവ്യക്തമായി കാണാം
മുളകുപാടത്തിനിടയിലൂടെ
ചൂളംവിളി തീവണ്ടിയുപേക്ഷിച്ച്‌
പാഞ്ഞുപോകുന്നത്‌ കേള്‍ക്കാം

എനിക്കിപ്പം പോണം സാറാ,
എനിക്കിപ്പം പോണം എന്ന
കാറ്റിന്‍മുരള്‍ച്ച നീ കേട്ടില്ല

അതിനിടയില്‍, ഞാനുറങ്ങിപ്പോയി
സാറാ ഇന്നലെ രാത്രിയില്‍

നീയുണരെന്റെ സാറാ
പോയി മേഘങ്ങളെ അഴിച്ചുകെട്ട്‌
കറവക്കാരന്‍ വരുന്നതിനുമുമ്പ്‌
പുല്ലുതിന്നിട്ട്‌ വരട്ടേ ഉപമകള്‍

Wednesday, December 10, 2008

ആത്മഗ(ണി)തം

'എന്തു സുന്ദരം' എന്നതില്‍
നിരാശ രണ്ട്‌ ടീ സ്പൂണ്‍ കൂടുതലാണ്‌,
കണ്ണാടിയില്‍ നോക്കിയല്ല പറയുന്നതെങ്കില്‍.

അതറിയുന്നതു കൊണ്ടു മാത്രം പക്ഷേ
ഇല്ലാതാക്കാന്‍ കഴിയില്ല
അവനവനോടുള്ള പിറുപിറുക്കലുകളുടെ
പ്രതിദ്ധ്വനിയെ; പരപുച്ഛത്തെ.

കുറേക്കൂടി സുന്ദരമായ
എന്തിനെയെങ്കിലും കാണാനല്ലെങ്കില്‍
പിന്നെന്തിനാണ്‌
കണ്ണാടികള്‍വിട്ട്‌
നമ്മള്‍ പുറത്തിറങ്ങുന്നത്‌?

നമ്മളില്‍തന്നെ ഉറപ്പുകള്‍
വരുത്തുന്നത്?

Wednesday, November 19, 2008

കന്യകയും സുന്ദരിയുമായ മറിയമേ, നിന്റെ സംഘകാല സാധ്യതകള്‍

അവസാനത്തെ കാമുകിയും
പ്ലാറ്റ്ഫോം വിട്ടുപോയതിനു
ശേഷമുള്ള
ആനന്ദപങ്കിലമായ നിമിഷത്തിലാണ്‌
രാധയുടെ മകന്‌
ആറ്റിറമ്പിലേക്ക്‌ ചാഞ്ഞുനില്‍ക്കുന്ന
ഒരു കുരിശടിയുടെ സൌന്ദര്യാത്മക സാധ്യതകളെക്കുറിച്ച്‌
വെളിപാടുണ്ടാകുന്നത്‌

ദിവ്യഗര്‍ഭത്തിന്റെ ത്രസിപ്പിക്കുന്ന വിരസത
തന്നിലേക്ക്‌ മടങ്ങിവരുന്നതിന്റെ അന്തിച്ചോപ്പ്‌
ആറ്റിലേക്ക്‌ വീണുകിടക്കുന്ന തെങ്ങോലയുടെ
നിഴലിനിടയിലൂടെ നോക്കി നില്‍ക്കുകയായിരുന്നു
കന്യകയും വിശുദ്ധയും സുന്ദരിയുമായ മറിയ

മറിയയുടെ കണ്ണാടിച്ചില്‍ ഏകാന്തതയെ
വടിവാളുകൊണ്ട്‌ സംഘപരിവാറുകാരനൊരുത്തന്‍
പരിഗണിച്ചിട്ടു പോയ ഇടവേളയില്‍
രാധയുടെ മകന്‍ വിദ്ഗ്ധമായി സ്ഥലം കാലിയാക്കി

അതിനുശേഷം,

സ്കൂള്‍ വിട്ട പട്ടങ്ങള്‍ കുരിശടിയുടെ തുമ്പത്ത്‌
കണ്ണുടക്കി കിടക്കുകയും
അതിലൊരു കാമുകന്‍ പട്ടം
അവന്റെ പെണ്ണ്‌ പൊട്ടിപ്പോയ വഴിയിലേക്കു നോക്കി

നീപോയ വഴികളില്‍ നിന്ന്‌
തിരിച്ചുവരുന്നെന്നിലേക്ക്‌
ഇന്നുമുതല്‍ മാത്രം
ആരുമില്ലാത്തവരുടേയും
ഇന്നലെവരെ മാത്രം
എല്ലാവരും ഉണ്ടായിരുന്നവരുടേയും
നാളെമുതലുള്ള ഒറ്റയാള്‍ ഉറക്കങ്ങള്‍


എന്നൊരു തകര്‍പ്പന്‍ പ്രേമലേഖനം
വിരഹത്തിന്റെ തപാല്‍പെട്ടിയില്‍
നിക്ഷേപിക്കുകയും ചെയ്തു

പതിവുപോലെ ആറ്റിലേക്ക്‌
ആകാശം മയങ്ങിവീണു,
തൊട്ടുപിന്നിലൂടെ പതുങ്ങിക്കയറിവന്ന
നിമിഷത്തില്‍

കന്യകയും വിശുദ്ധയും സുന്ദരിയുമായ മറിയത്തിന്‌
വേറെയാരെയും പ്രതീക്ഷിക്കാനില്ല ഈ രാത്രിയിലും

Monday, October 27, 2008

രുചി

മൂന്നുവയസുകാരി മകളെ
കാണാതായ രാത്രിയില്‍
കനത്തു കനത്തു വരുന്ന വെളിച്ചത്തില്‍
ഭയം കൊണ്ടും വെപ്രാളം കൊണ്ടും
ചേര്‍ന്നുചേര്‍ന്ന്‌
ഇണചേര്‍ക്കപ്പെട്ട അവസ്ഥയില്‍
അച്ഛനുമമ്മയും
കുറ്റബോധത്തിന്‌ കീഴടങ്ങി
ഉറങ്ങുമ്പോള്‍

ഇരുട്ടില്‍, അടുക്കളയില്‍
എത്ര സുഖകരമായ അരുചി എന്ന്‌
ഓംലറ്റ്‌ കൊത്തിത്തിന്നുന്നു
എന്റെ പിടക്കോഴി

Friday, July 18, 2008

വളരെപ്പഴയൊരു സൈക്കിള്‍, കപ്പല്‍ എന്നിവയുടെ ഇതിഹാസം

ഉച്ചയൂണു കഴിഞ്ഞ്‌ എല്ലാവരും മയങ്ങുമ്പോള്‍
ഉറക്കം വരാതിരിക്കാന്‍
സൈക്കിള്‍ നന്നാക്കുന്ന ഒരാളെ എനിക്കറിയാം
ഡൈനാമോ, ബെല്‍, ബ്രേക്ക്‌ എന്നിങ്ങനെ
അയാളില്‍ പല ഊര്‍ജ ശാസ്ത്രജ്ഞര്‍
ഉണ്ണാതെയും ഉറങ്ങാതെയും.

ഒരുറപ്പുമില്ലാത്ത ഒരുകൂട്ടം ആളുകള്‍ക്ക്‌
ചായയും വടയും പാന്‍പരാഗും വിറ്റാണ്‌
അയാളുടെ സൈക്കിള്‍ ഓടുന്നത്‌.

ആദ്യമായി ചായ കടംപറഞ്ഞ ദിവസം
അയാളുടെ ഡൈനാമോ എന്റെ രാത്രികളില്‍
ഒരു സ്പാനീഷ്‌ പടക്കപ്പലിന്‌ വഴിതെളിച്ചു.

പിന്നോട്ടുപിന്നോട്ട്‌ പോകുമ്പോള്‍,
ചുവപ്പുകണ്ട്‌ ഏതോ അതിവിദൂര
സമത്വസുന്ദരഭാവിയിലേക്ക്‌
കൊമ്പുകുടഞ്ഞ പോരുകാളയെയും
കളിമണ്‍ കോര്‍ടുകളെയും ഒരായിരം
പൂച്ചകളെയും അയാളോര്‍മിപ്പിച്ചു

അയാളെ ആദ്യമായി സാന്റിയാഗോ
എന്നുവിളിച്ചത്‌ ഞാനാണ്‌
അയാളുടെ പെട്ടിക്കടയിരിക്കുന്ന ദ്വീപില്‍
ലാറ്റിനമേരിക്കന്‍ സുന്ദരികളുടെ ബിക്കിനികള്‍
ചിതറിക്കിടക്കുന്നത്‌ കണ്ടത്‌ ഞാനാണ്‌.

അയാളെ സാന്റിയാഗോ മാര്‍ട്ടിന്‍ എന്നു വിളിച്ചത്‌ ഞാനല്ല
പക്ഷേ, ആ കൂട്ടിച്ചേര്‍ക്കലിലെ ക്രൂരത
എന്റെ പഴയ കപ്പിത്താനെ ഒട്ടൊന്നുമല്ല സന്തോഷിപ്പിച്ചത്‌
ആഴക്കടലില്‍നിന്ന്‌ രൂപകങ്ങള്‍ കോര്‍ത്ത ചൂണ്ടയില്‍
ഇതിഹാസങ്ങള്‍ കൊരുത്തെടുത്ത ആ മഹാവൃദ്ധനോടുള്ള
അമ്പരപ്പ്‌ ഞാനിപ്പോള്‍ ചിരിച്ചുതീര്‍ക്കുന്നു

പിന്നീടൊരു രാത്രി, കഞ്ചാവുപാടങ്ങള്‍ കത്തിയവെളിച്ചത്തില്‍
ചന്ദ്രനില്‍ നിന്ന്‌ ഭൂമിയിലേക്ക്‌ എന്റെ വാഹനം തിരികെ വരുമ്പോള്‍
പൊട്ടാറായ ടയറിനോട്‌ മല്ലടിച്ച്‌ അയാളുടെ ഡൈനാമോ
കറങ്ങിത്തിരിഞ്ഞുവരുന്നു
അയാളെ ഞാനിപ്പോളറിയില്ല
പാന്‍പരാഗ്‌ ചവച്ച്‌ ചാവുകടല്‍ പുറത്തേക്ക്‌ തുപ്പിയ വകയിലുള്ള
ഇരുനൂറു രൂപയുടെ കടപ്പാടില്‍
എനിക്കയാളെ കണ്ടെന്നു നടിക്കാനാവില്ല

കടംകൊടുക്കാനുള്ളവരുടെ ഇതിഹാസങ്ങള്‍
എന്നെയിപ്പോള്‍ ഹരംകൊള്ളിക്കാറുമില്ല

Tuesday, March 18, 2008

പരിചയം

അത്രയ്ക്കടുത്ത
പരിചയമായിരുന്നു
കള്ളുകുടിച്ചിട്ടുണ്ട്‌
ചീട്ടുകളിച്ചിട്ടുണ്ട്‌
പാട്ടുകേട്ടിട്ടുണ്ട്‌
ഒരേ പെണ്ണിനെയോര്‍ത്ത്‌
ഒരേ മുറിയില്‍,

ഒരുമിച്ച്‌.

അവനാണ്‌
ഇന്നലെ
ഞരമ്പുമുറിച്ച്‌
കടന്നത്‌.

അവന്റെ അവസാനത്തെ കത്ത്‌
ലക്ഷ്മിയെന്നോ സരളയെന്നോ
പേരുള്ള
ഏതോ പെണ്ണിനാണ്‌.

തെണ്ടി,
അത്രയ്ക്കടുത്ത
പരിചയമായിരുന്നു.

Sunday, December 30, 2007

ഞാന്‍ വീണ്ടും വരും

കയറിവരുമ്പോള്‍
കാഴ്ചയുടെ തുമ്പത്ത്‌
ശവക്കൂനകള്‍ക്കു മേലേനാട്ടിയ
കുരിശുപോലെ
പഴയതിനെക്കാള്‍ പഴയതായ
ഒരുപള്ളി

'അരാജകവാദികളുടെ
രാജാവേ
നിന്റെ രാജ്യം വരേണമേ
സ്വര്‍ഗത്തിലും
ഭൂമിയിലെപ്പോലെ
നരകം വരേണമേ'

പ്രാര്‍ഥിച്ചിറങ്ങുമ്പോള്‍
പടവുകള്‍ക്കു കീഴേ
പഴയൊരു കാര്‍
കാത്തുകിടന്നിരുന്നു

അവള്‍ ചിരിച്ചു:
'ഉപേക്ഷിക്കപ്പെട്ടതാണ്‌
പ്രേതങ്ങളാണ്‌
മറിച്ചുവില്‍ക്കാന്‍
ബുദ്ധിമുട്ടായിരിക്കും'

പള്ളിവാങ്ങണമെന്നു തോന്നിയില്ല
അവനെ വാങ്ങാനാണ്‌ വന്നത്‌

വീടുപേക്ഷിച്ച്‌
ഓടിപ്പോയിരിക്കുന്നു
കുരിശുകളുടെ ആശാരി
ഭീരു.