Monday, March 1, 2010

പ്രളയത്തിനുമീതേ പൊങ്ങുതടികള്‍ കാക്കകള്‍

ഒരു നിലയുള്ള വീട്ടില്‍ നിന്നും ആയിരത്തൊന്ന് നിലകളുള്ള വീട്ടിലേക്ക് കയറി താമസിച്ചതിന്റെ അന്നുമുതല്‍, എത്രകാലത്തേക്ക് സഹിക്കാന്‍ കഴിയും 'എത്ര ഉയരത്തില്‍ പറക്കാന്‍ കഴിയും എനിക്ക്, കാക്കകള്‍ക്ക്' എന്ന ചോദ്യത്തെ?

അലട്ടലൊഴിഞ്ഞിട്ട് പോകാന്‍ കഴിയില്ല എങ്ങും എന്നായപ്പോള്‍, കഥപറഞ്ഞുപറഞ്ഞ് ഉറങ്ങിപ്പോയവളെ അവിടത്തന്നെയുപേക്ഷിച്ച് ആയിരത്തിരണ്ട്, മൂന്ന് എന്നിങ്ങനെ വീണ്ടും പണിതുതുടങ്ങി, നിലകള്‍

പണിതുപണിത് എണ്ണം തെറ്റി
ജലമോഹം വെടിഞ്ഞ് തലകീഴ്
ധ്യാനത്തില്‍ നമുക്കുചുറ്റും,
വേരുകള്‍

ഇപ്പോള്‍ സൂര്യനെ ഞരമ്പിലെക്കടല്‍ കാട്ടിക്കൊടുക്കാം. മേഘങ്ങളില്‍ മേയാനിറങ്ങുന്ന ദൈവങ്ങളെ നടുവിരലുയര്‍ത്തിക്കാട്ടാം. അനന്തവും അജ്ഞാതവും വര്‍ണനീയമായ അവസ്ഥയില്‍ പറക്കാന്‍ കഴിയാത്ത കൈവിരിപ്പില്‍ ഒതുക്കത്തോടെ, വളരെ വളരെ മുകളില്‍.

കാക്കകള്‍, അതിനും മുകളില്‍, കാക്കകള്‍
പ്രളയത്തിനുമീതേ
പൊങ്ങുതടികള്‍, കാക്കകള്‍

തലയ്ക്കുമീതെ, തലേവരയ്ക്കു മീതെയൊരു
ഒറ്റയാന്‍ പരുന്തിനെ കൂട്ടംചേര്‍ന്ന്
തുരുത്തുന്നു, ഉറക്കത്തില്‍ കാക്കകള്‍
തോറ്റുപോയ ദൈവത്തിന്റെ അസ്വാസ്ഥ്യം
എണ്ണമില്ലാത്ത നിലകളില്‍ നിന്ന്
താഴേക്കോടിയിറങ്ങുന്നു
ഉറക്കംതെറ്റിയ രാത്രികളില്‍

ഉള്ളവയ്ക്ക് പകരമാവുകയില്ല
ഏച്ചുകെട്ടലുകള്‍,
തോറ്റുതളര്‍ന്ന് ഫ്‌ളൈ ഓവറിനു കീഴെയുള്ള
ബാറില്‍
താഴേക്ക് വളരുന്ന
ബിയര്‍ കുപ്പിയെയും
ഏതോപാട്ടില്‍ മുടിനീളത്തില്‍
കറങ്ങിയെത്തുന്ന പെണ്ണിനെയും
'അത്ഭുതം തന്നെ' എന്ന്
നോക്കിയിരിക്കുന്നു

അപ്പോള്‍,

എതിര്‍ സീറ്റിലിരുന്ന്
'കൈവെള്ളയിലെ രേഖകളെക്കാള്‍
വിചിത്രമായി എന്തുണ്ട്?
അത്രയടുത്ത് അറിയാമായിരുന്നിട്ടും
മറ്റുള്ളവരാല്‍ വിശദീകരിക്കപ്പെടേണ്ട
ഇന്നലെയും നാളെയുമാണ് അതെന്നു വരുമ്പോള്‍
കൈവെള്ളയിലെ രേഖകളെക്കാള്‍ വിചിത്രമായി
എന്തുണ്ട്'
എന്ന് ബിയറിരമ്പും കണ്ണിറുക്കുന്നു
അതിശയോക്തി ഒട്ടുമില്ലാത്ത ഒരു കാക്ക

നാല്‍പത് ഡിഗ്രിയില്‍ പഴുക്കുന്ന
നമുക്കെല്ലാം അറിയുന്ന നമ്മുടെയീ നഗരത്തില്‍
നമ്മള്‍ക്കാര്‍ക്കുമറിയാത്ത ഒരു റഫ്രിറജറേറ്റര്‍ കട
ഒളിച്ചിരിപ്പുണ്ടെന്ന് അതിനുശേഷമാണ് ഞാന്‍ പറഞ്ഞു തുടങ്ങിയത്
ഇരുന്നുപഴകിയ ആ കടയ്ക്കുള്ളില്‍ ഒരു നാലുവയസ്സുകാരി
പതുങ്ങിയിരിപ്പുണ്ടെന്നും ഞാന്‍ പറയാറുണ്ട്
അതിശൈത്യം വരുന്നു, അതിശൈത്യം വരുന്നു
എന്ന് ഫ്‌ളൈഓവറിന് കീഴെയുള്ള ബാറില്‍ നിന്നും
ഞാനിറങ്ങിയോടിയെന്നതും സത്യം തന്നെ

പുതിയ സത്യങ്ങളൊന്നുമില്ലേ ഇപ്പോള്‍
എന്നു പരിഭവിക്കരുത്

ചിറകുമുളച്ചുകാണണം അതിനുശേഷം

Friday, January 22, 2010

മീനില്ലാത്ത പുഴകള്‍/ആളില്ലാത്ത പേരുകള്‍

മറ്റുള്ളവരുടെ പേരുകളിലേക്ക്
കയ്യൊഴിയുകയാണ്
ദിവാകരന്‍ സ്വന്തം പേരിലുള്ളതെല്ലാം

ദിവാകരന്റെ വീട്, കുട്ടികള്‍, ഭാര്യ
പല ഉപയോഗങ്ങള്‍ക്കുള്ള
ലൈസന്‍സുകള്‍
ജനനം മുതലുള്ള സര്‍ട്ടിഫിക്കറ്റുകള്‍
കാമുകിമാരുമൊത്തുള്ള പഴയ ചിത്രങ്ങള്‍
അങ്ങനെ നിലവിലുള്ളതെല്ലാം
മറ്റ് പേരുകളിലേക്ക് മാറുകയാണ്

പഴയ ഒരു വാഷിംഗ് മെഷീനും
ദിവാകരന്‍ എന്ന പേരും മാത്രമാണ്
ഏറ്റെടുക്കാനാളില്ലാതെ
ഒടുവിലവശേഷിച്ചത്

ഉടുപ്പുകളെക്കുറിച്ച്
കവിതയെഴുതുകയല്ലാതെ
എന്തുചെയ്യാനാകും
അയാള്‍ക്ക് ഇപ്പോള്‍?

പുഴനിറയെ ചത്തുപൊന്തിയ
മീനുകളെക്കണ്ട്
അലക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ടവര്‍
അലമുറയിട്ടുവെന്നല്ലാതെ
എന്താണെഴുതുക
വാഷിംഗ് മെഷീന്‍
എന്ന കവിതയില്‍ അയാള്‍?

Wednesday, December 16, 2009

കാര്‍ണിവല്‍

രാത്രിയിലിടവഴിയിലൂളിയിട്ടു നീങ്ങും
ഇരുട്ടില്‍ നിന്ന്, വെളുപ്പിന്റെ,
കറുപ്പല്ലാത്ത മറ്റനേകം നിറങ്ങളുടെ
വെളുപ്പുമാത്രമായ മറ്റനേകം നിറങ്ങളുടെ
ഭാവിജീവിതത്തിലേക്ക്

ഒരാള്‍ വഴുതിവീഴുന്നു

അയാള്‍ക്കുചുറ്റിലും അപരിചിതം ലോകം
വെളുപ്പിലാരോ വരച്ചുവെച്ച ആള്‍ക്കൂട്ടങ്ങള്‍
പശുക്കള്‍, കശുമാവിന്‍ തോട്ടങ്ങള്‍
അയാള്‍ക്കുള്ളിലപ്പോള്‍ ഇരുട്ടുപരക്കുന്നു
ഉള്ളിലെ തിരശ്ശീലയില്‍ നിന്ന്
പാവനാടകം മാഞ്ഞു പോകുന്നു

ചുറ്റിലും ചുറ്റിപ്പിണയുന്ന ആള്‍വൃത്തം
പെരുത്തുപെരുത്ത് മൈതാനങ്ങളെക്കാള്‍
വലുതാകുമ്പോളയാള്‍
കൈകാലുകള്‍ വിടര്‍ത്തി
മറ്റൊരേകാംഗനൃത്തനാടകം തുടങ്ങുന്നു
ഇരുട്ടിനെ അഭിനയിച്ചു കാട്ടിയവന്‍
വെളുപ്പിനെ വെളുത്ത് പല്ലുതേക്കാതിരുന്നവന്‍

കള്ളന്‍, കൊടുവാളിന്റെ കാമുകന്‍

ആള്‍വൃത്തത്തിന് വാല്‍ പെരുകുന്ന,തിലേറെ
തെരുവുകള്‍ മുറിച്ച് കടന്നുപോകുന്നു
പഴയ ഗുണനപ്പട്ടിക
പഴയ ക്ലാസിലെ പിന്‍ബഞ്ചില്‍
കുനിച്ചിരിക്കുന്നു തല

ദൂരെ, ദൂരെനിന്ന് നോക്കുമ്പോള്‍
പൊട്ടുപോലെയിരുട്ട് ഇളകുന്നു

വളരെവൈകിയാണെത്തിയത്
വളരെ ദൂരെയാണ്, ചലിക്കാറുണ്ട്
എന്നൊക്കെ കേട്ടറിവേയുള്ളുവെങ്കിലും

വെളിച്ചത്തിലിടവഴിയിലൂളിയിട്ടുനീങ്ങും
പകലില്‍ നിന്ന് ഇപ്പോള്‍
തെറിച്ചുവീണ ആരുടേയോ പകപ്പല്ലേ
കാടുകള്‍, കൊള്ളക്കാര്‍?

Saturday, December 5, 2009

ഉപമകള്‍ വില്‍പനയ്ക്ക്

കാപ്പികുടിക്കുകയായിരുന്നു
പതിവുപോലെ
ആളൊഴിഞ്ഞ,
നിറയെ കെട്ടിടങ്ങള്‍ക്കിടയിലെ
ഒറ്റവരിപ്പാതയ്ക്കപ്പുറത്തെ
മരത്തണലില്‍ നമ്മള്‍

പഴക്കമേറിയ മറ്റേതോ
കോഫീഷോപ്പിന്റെ
അഗാധമായ ഒച്ചയില്ലായ്മ
നമുക്കുചുറ്റം

നടന്നിടത്തേക്കു തന്നെ വീണ്ടും
നടക്കുന്ന ഉറുമ്പിന്‍കൂട്ടങ്ങള്‍
മരക്കൊമ്പത്തെ പക്ഷികള്‍
ചില്ലകള്‍ക്കിടയിലെ വെളിച്ചം
ഇലകളിലെ ദൈവങ്ങള്‍
അങ്ങനെനിറയെപ്പേര്‍
വരുമെന്നും ശേഷം
സുഖകരമാകുമെന്നും
നമ്മള്‍ പരസ്പരം, ഒരേസമയം

അതിനുശേഷം നമ്മുടെ കാപ്പിക്കട
ഒരു ജൂതത്തെരുവ്
വന്നുപോയതിന്റെ മൗനം
അവിടവിടെ തൂവിക്കിടക്കുന്ന
ഉറുമ്പുകളുടെ ഹൈവേ
കൈകളില്‍ ബിയര്‍കുപ്പികളുമായി
ഇലകള്‍, ദൈവങ്ങള്‍
നമ്മുടെ കടയ്ക്കുചുറ്റം
ഉമ്മകള്‍ വില്‍ക്കുന്ന വെയില്‍കൂട്ടങ്ങള്‍

അതിനിടയില്‍ നമ്മള്‍
കെട്ടിടങ്ങള്‍ക്കിടയിലെ
ഈ ഒറ്റവരിപ്പാത
ഏത് പട്ടത്തിന്റെ
നൂലാണെന്ന്
ആലോചിച്ചിരിക്കുന്നു

നമ്മളിലേക്ക് വന്നുപോകുന്ന
വഴികളെ നോക്കിനോക്കി
എന്റെ പട്ടമേയെന്റെനൂലേയെന്ന്
പരസ്പരം, ഒരേസമയം

തൊട്ടാവാടിപ്പൂക്കളിലെ കാറ്റ്
ഈ കൊമ്പ് ആ കൊമ്പ്
അതിരാവിലെ പൊഴിഞ്ഞുവീഴുന്ന
ബാക്കിരാത്രികള്‍
അങ്ങനെനിറയെപ്പേര്‍

അതിനുശേഷം നമ്മുടെ
പട്ടങ്ങള്‍ വില്‍ക്കുന്ന കടയില്‍...

Thursday, October 22, 2009

ധ്വനിപ്പിച്ചില്ല എന്നുമാത്രം പറയരുത്‌

ഉള്ളിലൊരു വെരുക്‌ പെട്ടുപോയി
എന്നു പറയുമ്പോള്‍
ആവര്‍ത്തനം കൊണ്ട്‌,
സൂചിപ്പിക്കാനുള്ള കഴിവ്‌ നഷ്ടപ്പെട്ട
ഒരു പ്രയോഗം
എപ്പോഴും ചുറ്റിലുമുണ്ട്‌

അതിനിടയില്‍ നിന്ന്‌,
പ്രയോഗങ്ങളെ
അര്‍ഥങ്ങളായി ചിത്രീകരിക്കുന്നതിന്‌
ചില ഒറ്റമൂലികളാണ്‌
ഞാന്‍ ചിന്തിക്കുന്നത്‌

മൃഗശാലയില്‍,
വന്യതയാര്‍ന്ന കാട്‌ ഉള്ളില്‍പ്പേറുന്ന
കാട്ടുപൂച്ചകളെ ചുമക്കുന്ന
കൂടിനെയോര്‍ത്തു നോക്കൂ

പുറത്തേക്ക്‌ പുറത്തേക്ക്‌
എന്നയസ്വസ്ഥത
നഖങ്ങളില്‍ നാരകമുള്ളു പോലെ
പൊള്ളുമ്പോള്‍
ശരീരത്തിന്റെ ഭിത്തികളിലേക്ക്‌
തിരമാല പോലെ വന്നടിച്ച്‌
ചിതറുന്ന കാട്ടുപൂച്ചകള്‍,
അവയുടെ കൂട്‌

ആ പ്രയോഗം ഫലിച്ചാലും
ഇല്ലെങ്കിലും ഒന്നുറപ്പ്‌ : -
വാക്കുകളെ കഥാപാത്രങ്ങളായി കരുതിയാല്‍
പല പ്രയോഗങ്ങളിലേക്കും
രസത്തെയും ധ്വനിയെയും തിരിച്ചെത്തിക്കാം

ഉദാഹരണത്തിന്‌
വെരുക്‌ - പി രാമകൃഷ്ണന്‍
കൂട്‌ - മറിയാമ്മ ജോസഫ്‌
അല്ലെങ്കില്‍ വെരുക്‌ - മറിയാമ്മ ജോസഫ്‌
കൂട്‌ - പി രാമകൃഷ്ണന്‍

കൂട്ടില്‍ കിടക്കുന്ന കൂടിന്റെ കാടെവിടെ
മുറിയോളം മുറിയില്ല മറ്റൊരു മുറിവും
എന്നിവ ഞാനുണ്ടാക്കിയ പ്രയോഗങ്ങളാണ്‌

കഥാപാത്രങ്ങളെ
നിങ്ങള്‍ തീരുമാനിച്ചു കൊള്ളുക

Tuesday, October 13, 2009

രണ്ടു കണ്ണുകള്‍ക്കിടയില്‍ ഒരു പെണ്‍കുട്ടി

ചിലപ്പോള്‍ അവളൊരു പാലം
ചിലപ്പോള്‍ അവളിലൂടെയൊരു പാലം

ഉറങ്ങിയാലോ എന്ന്‌
ആദ്യത്തെ ശലഭം ചോദിക്കുമ്പോള്‍
ഇടത്തേക്കണ്ണ്‌ വലത്തേക്കണ്ണിനോട്‌
അവളിലൂടെ എന്തോ പറയും

ഇപ്പോള്‍ വേണ്ട എന്ന്‌
പരസ്പരം കണ്ണിറുക്കും

എത്രനേരം തുറന്നിരിക്കാന്‍ കഴിയും
ഉള്ളിലെ മാറാലയെ ആരുനോക്കും
വൃത്തികെട്ടുപോയാല്‍ വരാതാകില്ലേ
അതിഥികള്‍, അത്യാഹിതങ്ങള്‍
നിങ്ങള്‍ക്കിടയിലെ സംഭാഷണങ്ങളില്‍
എത്രകാലം തടഞ്ഞുനില്‍ക്കും
ഉള്ളിലേക്കുള്ളിലേക്കുള്ള
ഭയത്തിന്‍ ഗതാഗതം : -
അവസാനത്തെ ശലഭം കണ്ണുരുട്ടുന്നു

രണ്ടു കണ്ണുകള്‍ക്കിടയിലെന്റെ പെണ്‍കുട്ടി
ആര്‍ത്തു ചിരിക്കുന്നു
കണ്ണുകള്‍ കൂടെച്ചിരിക്കുന്നു
മൂക്കില്‍ നിന്ന്‌ ചെവികളിലേക്ക്‌
മുടിയിഴയിലേക്ക്‌
ചെറിയൊരു പിടച്ചില്‍ പടര്‍ന്നിറങ്ങുന്നു
ഉച്ചത്തിലുച്ചത്തില്‍പിടഞ്ഞുതുടങ്ങുമ്പോള്‍
നീലഞ്ഞരമ്പുകള്‍ വലിച്ചുകെട്ടിയ
നിരവധി വയലിനുകള്‍
താഴേക്ക്‌ താഴേക്ക്‌
പടര്‍ന്നുലയുന്നു

രണ്ടു കണ്ണുകള്‍ക്കിടയിലൊരു പൊട്ടിച്ചിരി,
കൊടുങ്കാറ്റിന്റെ ഒരല

ബാക്കിയാവുന്നു

Friday, September 4, 2009

ബ്യൂഗിള്‍

മറ്റേചങ്ങാതിയുടേ പാട്ടില്ലേ
അതൊന്ന്‌ ശ്രദ്ധിച്ച്‌ കേട്ടുനോക്കൂ
വളരെച്ചെറിയ ഒച്ചയില്‍
ബ്യൂഗിള്‍,

ഞാന്‍ പറയുകയായിരുന്നു.

വീണ്ടും വീണ്ടും കേട്ടിട്ട്‌
എന്നെത്തന്നെ നോക്കിയിരിക്കുന്നു
എന്താണ്‌ ബ്യൂഗിള്‍
എന്നുവരെ സംശയംവന്നതുപോലെ
എന്തുതരം ബ്യൂഗിള്‍ എന്ന്‌
ചോദിക്കുകപോലും ചെയ്തു

നീ പോയപ്പോള്‍
ഞാനൊരു
മേഘത്തെ വളര്‍ത്തി
നീ വന്നിട്ടും പെയ്തൊഴിയുന്നില്ല

എന്ന്‌ ഒച്ചതാഴ്ത്തി പാടുമ്പോള്‍
അങ്ങൂദൂരെനിന്നെന്നവണ്ണം
നീയില്ലാത്തപ്പോഴും നീയുള്ളതുപോലെ
അടിവയറ്റില്‍ നിന്ന്‌
ശ്രദ്ധിച്ചാല്‍ മാത്രം കേള്‍ക്കുന്ന ഒച്ചപോലെ
ഒന്നുകൂടി കേട്ടുനോക്കൂ

ഇല്ലേ ബ്യൂഗിള്‍?

അവള്‍ക്ക്‌ ചെവിവേദനിച്ചിട്ടുണ്ടാകണം
മേലുനനച്ചിട്ട്‌ വരാം ഞാനൊന്ന്‌
എന്ന്‌ തുറന്നടയുന്നു
കുളിമുറിവാതില്‍

അപ്പോഴവളുടെ പാട്ടുപെട്ടിയെടുത്ത്‌
കേട്ടുനോക്കി, മറ്റേചങ്ങാതിയുടെ പാട്ട്‌

അത്ഭുതം

അത്രപഴകിയിട്ടില്ല
അവളിലോര്‍മകള്‍ !